‘യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത ’ എത്രയോ പ്രാവശ്യം നാം ആവര്‍ത്തിച്ചു കേട്ടിട്ടുള്ളതാണിത് . അതിന്റെ വിപരീതാവസ്ഥ ചുറ്റും പലപാടരങ്ങേറു മ്പോള്‍ ഈ വാക്കുകള്‍ കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിയ്ക്കുന്നു. പുരാണങ്ങളും വേദങ്ങളുമൊക്കെ സ്ത്രീയ്ക്ക് നല്‍കേണ്ട പ്രാധാന്യത്തെപ്പറ്റി ഉപദേശിച്ചു തന്നിട്ടുണ്ട്. പ്രമാണങ്ങളാക്കി ഊന്നിപ്പറയാനും , ആലങ്കാരികമായി അവതരിപ്പിയ്ക്കാനുമൊക്കെയുള്ള വാക്കുകള്‍ എന്നതിനപ്പുറം സമൂഹം എന്ത് പ്രാധാന്യമാണീ വാക്കുകള്‍ക്കു നല്‍കുന്നത് ? ഇന്നെന്നല്ല പുരാണകാലത്തു പോലും അങ്ങനെയൊന്നുണ്ടായിട്ടില്ല എന്നുള്ളതിന് പ്രധാന പുരാണ സ്ത്രീ കഥാപാത്രങ്ങള്‍ തന്നെ സാക്ഷ്യം നില്‍ക്കുന്നു. ഇവരില്‍ സര്‍വ്വകാല പ്രസക്തിയോടെ വേറിട്ടു നില്‍ക്കുന്ന ഒരു കഥാപാത്രമുണ്ട്. രാജകുമാരിയും, രാജ്ഞിയുമൊക്കെയായി ഐശ്വര്യങ്ങളുടെ നടുവില്‍ നിന്നിട്ടും ഏറ്റവുമധികം ദുരിതങ്ങള്‍ പുരുഷപക്ഷത്ത് നിന്നേല്‍ക്കേണ്ടി വന്ന , ധൈര്യവും തന്റേടവുമൊക്കെയുണ്ടായിട്ടും ചുവടുറപ്പിച്ചു നില്‍ക്കാന്‍ ഏറെ പാടുപെടേണ്ടി വന്നവള്‍ - ദ്രൌപദി . ദ്രോണരില്‍ നിന്നും തനിയ്ക്കേററ അപമാനത്തിനു പകരം വീട്ടാന്‍ യാഗം നടത്തിയ ദ്രുപദന് യാഗാഗ്നിയില്‍ നിന്നും ലഭിച്ച മക്കളാണ് ധൃഷ്ടദ്യുമ്നനും ദ്രൌപദിയും .
“നാരിമാര്‍
മണിയാം കൃഷ്ണ പാരില്‍ ക്ഷത്രം മുടിപ്പവള്‍
സുരകാര്യം
ചെയ്യുമിവള്‍ പരം കാലേ സുമദ്ധ്യമ
ഇവള്‍
മൂലം കൌരവര്‍ക്കു കൈവരും പെരുതാം ഭയം”
എന്നൊരശരീരി
ദ്രൌപദിയുടെ ജനനസമയത്ത് ഉണ്ടായത്രേ.ഈ പ്രത്യേകതകള്‍ കാരണമാകാം അന്നത്തെ മറ്റു
സ്ത്രീകളില്‍ നിന്നും അവള്‍ വ്യത്യസ്തയായത്. കുന്തിയുടേയോ ഗാന്ധാരിയുടേയോ ക്ഷമ
ദ്രൌപദിയ്ക്കില്ല . യാഗാഗ്നിയിലെയും അശരീരിയിലെയുമൊക്കെ
അമാനുഷികതലം മാറ്റി ക്കഴിഞ്ഞാല്‍ ദ്രുപദന്റെ മനസ്സിലെ പ്രതികാരാഗ്നിയില്‍ നിന്ന്
ജനിച്ചവളാണ് അവളെന്നും അതിനാല്‍ അതിന്റെ തീക്ഷ്ണത അവളുടെ
സ്വഭാവത്തിനുണ്ടാകുമെന്നും കരുതണം.
അഭിമാനബോധവും
ധൈര്യവും വീര്യവുമെല്ലാമുണ്ടായിട്ടും ദ്രൌപദിയ്ക്കനുഭവിയ്ക്കേണ്ടി വന്നത് കടുത്ത അപമാനങ്ങളാണ്. പാണ്ഡവപത്നിയായപ്പോള്‍
തൊട്ട് അവള്‍ക്കു ദുരിത ങ്ങളുടെ കാലം തുടങ്ങി. അഞ്ചു ഭര്‍ത്താക്കന്മാരെ വരിയ്ക്കേണ്ട
അവസ്ഥ, ദ്യൂതസഭയില്‍ പണയപ്പണ്ടമായത്, വസ്ത്രാക്ഷേപം, വനവാസം, അജ്ഞാത
വാസം,ജയദ്രഥനില്‍ നിന്നും കീചകനില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന അപമാനം, യുദ്ധത്തില്‍
സഹോദരങ്ങളു ടെയും മക്കളുടെയും മരണം – തുടങ്ങി ജീവിതത്തിന്റെ ഭൂരിഭാഗവും കനത്ത
ദുഃഖങ്ങളും കടുത്ത ദുരിതങ്ങളും തന്നെയാണ് അവര്‍ക്കനുഭവിയ്ക്കേണ്ടി വന്നത്. സമ്പന്നമായ ദ്രുപദ രാജധാനിയില്‍ സര്‍വ്വൈശ്വര്യങ്ങലോടും കൂടിയാണ് ദ്രൌപദി വളര്‍ന്നത്. രാജവംശ ത്തിന്റെ കുലീനതയും
പ്രൌഢിയും ക്ഷാത്രവീര്യവും അവളുടെ വ്യക്തിത്വത്തിന്റെ ഒരു ഭാഗം തന്നെയാണ്. തന്റെ
നേര്‍ക്കുണ്ടായ ഓരോ അനീതിയോടും, അത് ചെയ്തവരാരായാലും അവള്‍ പ്രതികരിച്ചിട്ടുണ്ട്.
വസ്ത്രാക്ഷേപവേളയില്‍ തന്നെ പണയം വെച്ച യുധിഷ്ഠിരനെ ചോദ്യം ചെയ്യാന്‍ മടിച്ചില്ല –
വിജ്ഞാനികളായ പ്രമുഖര്‍ക്കുത്തരം പറയാന്‍ കഴിയാത്ത ചോദ്യം ! വനവാസവേളയില്‍
തങ്ങള്‍ക്കവകാശപ്പെട്ടതെല്ലാം തിരിച്ചുപിടിയ്ക്കാന്‍ നിബന്ധനപ്രകാരമുള്ള പതിമൂന്നു
വര്‍ഷം കഴിയണമെന്ന യുധിഷ്ഠിരന്റെ നയത്തെ ശക്തമായി എതിര്‍ത്തു. തങ്ങള്‍ക്കീ അനര്‍ഹമായ
ദുരിതങ്ങള്‍ നല്‍കിയ വിധിയെപ്പോലും നിന്ദിച്ചു . തന്നെ അപഹരിയ്ക്കാന്‍ ശ്രമിച്ച
ജയദ്രഥനെ ദുശ്ശളയുടെ ഭര്‍ത്താവെന്നോര്‍ത്ത്
വിട്ടയച്ച യുധിഷ്ഠിരന്റെ അഭിപ്രായത്തോട് യോജി യ്ക്കാന്‍ അവള്‍ക്കു
കഴിഞ്ഞില്ല. അജ്ഞാതവാസക്കാലത്ത് തന്നെ
അപമാനിയ്ക്കാനൊരുങ്ങിയ കീചകനെ സന്ദര്‍ഭങ്ങ ളെല്ലാം പ്രതികൂലമായിരുന്നിട്ടും കൊല്ലുക
തന്നെ വേണമെന്നവള്‍ ശഠിച്ചു. യുദ്ധത്തിനു വൈമുഖ്യം കാണിച്ച ഭര്‍ത്താക്കന്മാര്‍ക്ക്
നിശിതമായ വാക്കുകള്‍ കൊണ്ടു തന്നെ പ്രേരണ നല്‍കി. തന്റെ സഹോദരനേയും മക്കളേയും
ചതിച്ചു കൊന്ന ദ്രൌണിയുടെ ചൂഡാമണി തനിയ്ക്ക് നേടിത്തരണമെന്നവള്‍ നിഷ്ക്കര്‍ഷിച്ചു –
ഇങ്ങനെ വിട്ടുവീഴ്ചയില്ലാതെ പെരുമാറിയവളാണ് ദ്രൌപദി.
അഞ്ചു
ഭര്‍ത്താക്കന്മാരെ സ്വീകരിയ്ക്കേണ്ടി വന്നപ്പോഴത്തെ ദ്രൌപദിയുടെ ചിത്തവൃത്തി യെക്കുറിച്ച് കഥയിലൊന്നും പറയുന്നില്ല. അതവളുടെ
വിധിയാണെന്നതിനു ഒരു മുജ്ജന്മകഥ നിബന്ധിച്ചിട്ടുണ്ട്. കഥയിലെവിടേയും എടുത്തുപറയുന്നില്ലെങ്കിലും
അര്‍ജ്ജുനാനുരാഗിണിയായിരുന്നു ദ്രൌപദി എന്നൂഹിയ്ക്കാം. മഹാപ്രസ്ഥാനവേളയില്‍
ദ്രൌപദി തളര്‍ന്നു വീണപ്പോള്‍ യുധിഷ്ഠിരന്‍ ഭീമനോടത് പറയുന്നുമുണ്ട്. ബഹുഭര്‍ത്തൃത്വ ത്തിന്റെ കാര്യം പറഞ്ഞാണ് ദ്യൂതസഭയില്‍ കര്‍ണ്ണന്‍ ദ്രൌപദിയെ നിന്ദിച്ചത് . ദ്രൌപദി സ്വയം
അക്കാര്യം പറഞ്ഞ് ക്രുദ്ധയാവുകയോ വിലപിയ്ക്കുകയോ ചെയ്യുന്നില്ല. ബഹുഭര്‍ത്തൃത്വം
അക്കാലത്ത് പതിവല്ലെങ്കിലും അപൂര്‍വ്വമല്ലെന്നു യുധിഷ്ഠിരന്‍ പറയുന്നുമുണ്ട്.
ഏറ്റവും
നിര്‍ഭാഗ്യവതിയായ രാജ്ഞി മാത്രമല്ല , ഏറ്റവും തെറ്റിദ്ധരിയ്ക്കപ്പെട്ട , വിമര്‍ശി യ്ക്കപ്പെട്ട
സ്ത്രീകഥാപാത്രം കൂടിയാണ് ദ്രൌപദി . അഹങ്കാരിയായും, ധിക്കാരിയായും,
കുരുക്ഷേത്രയുദ്ധത്തിനു കാരണക്കാരിയായുമൊക്കെ ദ്രൌപദി വിമര്‍ശനവിധേയയായി ട്ടുണ്ട്.
സ്വയംവരമണ്ഡപ ത്തില്‍ ചാപഭഞ്ജനത്തിനൊരുങ്ങിയ കര്‍ണ്ണനെ ‘ സൂതനെ ഞാന്‍ വരിയ്ക്കാ ’
എന്ന് പറഞ്ഞു തടഞ്ഞതാണൊരു കാരണം. സ്വയംവരവേദിയില്‍ ഇഷ്ടപ്പെട്ടവനെ സ്വീകരിയ്ക്കാനുള്ള പരിപൂര്‍ണ്ണസ്വാതന്ത്ര്യം
കന്യകയ്ക്കുണ്ട്. ദ്രുപദന്‍ മത്സരം വെച്ചിരുന്നെങ്കിലും അത് ക്ഷത്രിയര്‍ക്കും
ബ്രാഹ്മണര്‍ക്കുമാണെന്നു പറഞ്ഞിരുന്നു. തന്റെ അഭിപ്രായസ്വാതന്ത്ര്യമാണ് ദ്രൌപദി
അവിടെ പ്രയോഗിച്ചത്. സ്വയംവരം അപഹരണവും യുദ്ധവുമൊക്കെയായി മാറുന്ന
പതിവുണ്ടെങ്കിലും അതൊന്നും ഭയക്കാത്ത ക്ഷാത്രവീര്യമുള്ളവളാണ് ദ്രൌപദിയെന്നതിനാല്‍
തന്റെ അഭിപ്രായം അച്ഛനോടോ സഹോദരനോടോ പതുക്കെ പറയാതെ തുറന്നു പ്രഖ്യാപിയ്ക്കുക
തന്നെ ചെയ്തു എന്ന് മാത്രം. വസ്ത്രാക്ഷേപവേളയില്‍ യുധിഷ്ഠിരനോട് തന്നെ പണയം വെച്ചതിനെക്കുറിച്ച്
ചോദിച്ചതാണ് മറ്റൊരു ഘടകം. രാജാവും
പിതാമഹനും ഗുരുക്കന്മാരുമൊക്കെയുള്ള സഭയില്‍ ദ്രൌപദിയുടെ ശബ്ദമുയര്‍ന്നത്
ധിക്കാരമാണോ? അവരൊക്കെ നോക്കിയിരി യ്ക്കെയല്ല്ലേ കുലവധുവിന്റെ നേരെ അരുതാത്ത
അക്രമം നടന്നത്. സ്വയം അപമാനി യ്ക്കപ്പെട്ടുകൊണ്ടാണോ അവള്‍ അച്ചടക്കം
പാലിയ്ക്കേണ്ടിയിരുന്നത് . സംരക്ഷിയ്ക്കേ ണ്ടവര്‍ നിഷ്ക്രിയരായി നില്‍ക്കു മ്പോള്‍ സ്വരക്ഷയ്ക്ക്
സ്ത്രീയ്ക്ക് സ്വയം പ്രതികരിച്ച ല്ലേ പറ്റൂ? മറ്റേതെങ്കിലുമൊരു രാജ്ഞിയ്ക്കു
ഇത്തരമൊരപമാനം രാജസദസ്സില്‍ , സഹോദരസ്ഥാനീയരില്‍ നിന്നനുഭവിയ്ക്കേണ്ടി വന്നിട്ടുണ്ടോ? ഒരു ദാസിയോടു പെരുമാറും വിധമാണോ കൌരവര്‍ ദ്രൌപദിയോട് പെരുമാറിയത് – ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ പ്രതികരിച്ചതിനെ എങ്ങനെ അഹങ്കാരമായി
കണക്കാക്കും?
മഹാഭാരതയുദ്ധത്തിന്റെ
ആദികാരണം ദ്രൌപദി ഇന്ദ്രപ്രസ്ഥത്തില്‍ വെച്ച് ദുര്യോധനനെ പരിഹസിച്ച് ചിരിച്ചതാണെന്നും
, ദ്രൌപദീവസ്ത്രാക്ഷേപത്തിന്റെ പേരിലാണ് കുരുക്ഷേത്രയുദ്ധമുണ്ടായതെന്നുമൊക്കെ
നിരൂപകാഭിപ്രായങ്ങള്‍ ദ്രൌപദിയെ പ്രതിക്കൂട്ടി ലാക്കിയിട്ടുണ്ട്. കൌരവ പാണ്ഡവര്‍
തമ്മിലുള്ള ശത്രുത ബാല്യകാലം മുതല്‍ക്കേ ആരംഭിച്ചിട്ടുണ്ട്. അന്നേ പല ഉപദ്രവങ്ങളും
കൌരവര്‍ പാണ്ഡവരോട് പ്രവര്‍ത്തിച്ചിട്ടുണ്ട്. സുന്ദരിയായ ദ്രൌപദിയേയും , ശക്തവും
സമ്പന്നവുമായ പാഞ്ചാലരാജ്യത്തിന്റെ ബന്ധുത്വവും പാണ്ഡവര്‍ക്ക് ലഭിച്ചതില്‍ കൌരവര്‍ക്കു
അസൂയയുണ്ട്. സൂതനെ ഞാന്‍ വരിയ്ക്കില്ല എന്ന
ദ്രൌപദിയുടെ നിരാസമാണ് കര്‍ണ്ണന്റെ ശത്രുതയ്ക്ക് നിദാനം.
ഇന്ദ്രപ്രസ്ഥത്തിന്റെ ഐശ്വര്യം ദുര്യോധനനെ
അസൂയാലുവാക്കി. അവിടെ വെച്ച് തനിയ്ക്ക് സ്ഥലജലവിഭ്രമം ഉണ്ടായപ്പോള്‍ ദ്രൌപദിയും
ഭീമനും ചിരിച്ചത് ദുര്യോധനനില്‍ ഈര്‍ഷ്യയുളവാക്കിയിട്ടുണ്ട്. പക്ഷേ ഇതൊന്നുമല്ല,
ദുശ്ശാസനന്‍ പിടിച്ചുലച്ച മുടിയുമല്ല ഭാരതയുദ്ധത്തിനു ഹേതുവെന്നു സൂക്ഷ്മമായി
നിരീക്ഷിച്ചാല്‍ മനസ്സിലാകും. ദ്രൌപദി തനിയ്ക്കേറ്റ അപമാനത്തെപ്പറ്റി പറഞ്ഞ് ഭര്‍ത്താക്കന്മാരെ
യുദ്ധോദ്യുക്തരാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും
സഹദേവനൊഴികെയുള്ള പാണ്ഡവര്‍ അത് കണക്കിലെടുത്തിരുന്നില്ല. യുദ്ധമടുത്ത സമയത്ത്
ഭീമന്‍ പോലും സര്‍വ്വനാശത്തോട് വിരക്തി തോന്നി അനുരഞ്ജന ശ്രമം നടത്തുകയാണുണ്ടായത്.
തന്റെ അഴിഞ്ഞുലഞ്ഞ മുടി കാണിച്ച് വിലപിച്ച ദ്രൌപദിയെ സാന്ത്വനിപ്പിച്ചത്
കൃഷ്ണനായിരുന്നു. യുദ്ധമുണ്ടായപ്പോള്‍ പ്രമാണകോടിയില്‍ വെച്ചുണ്ടായ അനുഭവം മുതല്‍
എല്ലാ ഉപദ്രവങ്ങളുടേയും പക മനസ്സില്‍ പേറി നടന്ന ഭീമന്‍ ദ്യൂതസഭയില്‍ വെച്ച് താന്‍
ചെയ്ത ശപഥം നിറവേറ്റുക യായിരുന്നു ധാര്‍ത്തരാഷ്ട്രരെ മുഴുവന്‍ കൊന്നൊടുക്കിയതിലൂടെ.
ദ്രൌപദിയുടെ ജനനവേളയിലെ അശരീരിയും അവളുടെ സ്വഭാവത്തിന്റെ തീക്ഷ്ണതയുമാകാം അവളെ
യുദ്ധഹേതുവെന്ന പ്രതിയാക്കിത്തീര്‍ക്കുന്നത്.
മറ്റ് ക്ഷത്രിയസ്ത്രീകളെപ്പോലെയല്ല
ദ്രൌപദി എന്നത് അവളുടെ ജനനം തന്നെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ദേവകാര്യം
സാധിപ്പിയ്ക്കുന്നവള്‍, ക്ഷത്രിയവിനാശം വരുത്തുന്നവള്‍, കൌരവര്‍ക്കു
ഭീഷണിയാകുന്നവള്‍ എന്ന സൂചനകള്‍ അവളുടെ
വ്യക്തിത്വത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. അതോടൊപ്പം തന്നെ ശ്രേഷ്ഠയാണവള്‍
എന്നൊരു സൂചന കൂടി അശരീരി നല്‍കുന്നുണ്ട്. പാണ്ഡവരെ ഐവരേയും ഒരുമിച്ചു നിര്‍ത്തുകയും
രമിപ്പിയ്ക്കുകയും ചെയ്തവളാണവള്‍. പാണ്ഡവര്‍ക്കെപ്പോഴും ഐശ്വര്യ ദായിനിയായി
നിന്നത് ദ്രൌപദിയായിരുന്നു. രാജ്യത്തില്‍
നിന്നകന്ന് വേഷപ്രച്ഛന്നരായി കഴിയുന്ന കാലത്താണ് ദ്രൌപദി പാണ്ഡവരുടെ
ഭാര്യയാകുന്നത്. അപ്പോഴാണ് ധൃതരാഷ്ട്രര്‍ അവരെ തിരിച്ചു വിളിച്ച് അര്‍ദ്ധരാജ്യം
നല്‍കിയത്. ദ്യൂതസഭയില്‍ വെച്ച് അടിമത്തത്തില്‍ നിന്ന് സ്വതന്ത്രരായത് ദ്രൌപദി
മൂലം തന്നെ. തന്റെ സഹോദരനേയും മക്കളേയും കൊന്ന അശ്വത്ഥാമാവിന്റെ ചൂഡാമണി ഭീമസേനന്‍
നേടിക്കൊടുത്തപ്പോള്‍ അവളത് യുധിഷ്ഠിരന് നല്‍കുകയാണ് ചെയ്തത്.
"ഇതണിഞ്ഞാല്‍
പേടിയില്ലാ ശാസ്ത്ര വ്യാധിക്ഷുധാദിയില്‍
വാനോര്‍
ദാനവര്‍ നാഗങ്ങളിവര്‍ മൂലവുമേതുമേ
യക്ഷോഭയവുമില്ലില്ലാ
കളളര്‍ പേടിയുമങ്ങനെ"
- ഇങ്ങനെ
സര്‍വ്വൈശ്വര്യങ്ങളും നല്‍കുന്ന വിശിഷ്ടരത്നം അവര്‍ക്ക് ലഭിച്ചതും ദ്രൌപദി മൂലമാണ്.
അഗ്നിയില്‍ നിന്ന് ജനിച്ചവള്‍ എന്ന പ്രയോഗം തന്നെ അവളുടെ സ്വഭാവ ത്തിന്റെ തീക്ഷ്ണതയും
,വികാരാവേശവും , പ്രതികാരബോധവുമെല്ലാം സൂചിപ്പിയ്ക്കു ന്നു. തന്നെ ഉപദ്രവിച്ചവരോടോ,
അപമാനിച്ചവരോടോ അവളൊരിയ്ക്കലും ക്ഷമിയ്ക്കു ന്നില്ല. അഭിപ്രായങ്ങള്‍
തുറന്നുപറയാനും തുറന്നെതിര്‍ക്കാനുമുള്ള ധൈര്യവും വീര്യവും അവള്‍ക്കുണ്ട്.ധര്‍മ്മമാര്‍ഗ്ഗത്തില്‍
നിന്നും അവള്‍ വ്യതിചലിയ്ക്കുന്നില്ല. ധൃതരാഷ്ട്രര്‍ ദ്യൂതസഭയില്‍ വെച്ച് ഭര്‍ത്താക്കന്മാരേയും അവളേയും അടിമത്തത്തില്‍
നിന്ന് മുക്തരാ ക്കിയ ശേഷം മൂന്നാമതും വരം ചോദിയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍
"ലോഭം
ധര്‍മ്മം നശിപ്പിയ്ക്കുമതിന്നുദ്യമമില്ല മേ
യോഗ്യയാകുന്നു
മൂന്നാം വരം വാങ്ങുന്നതിനു ഞാന്‍
ഒന്ന്
വൈശ്യവരം ക്ഷത്രസ്ത്രീകള്‍ക്കോ രണ്ടുതാന്‍ വരം
മൂന്നു
രാജവരം രാജന്‍ ബ്രാഹ്മണന്നു ശതം വരം"
എന്ന്
അതിലെ അധാര്‍മ്മികത സൂചിപ്പിച്ച് നിഷേധിച്ച വിദുഷിയാണവള്‍. തന്റെ പ്രവൃത്തികള്‍ക്കെല്ലാം
ധാര്‍മ്മികമായ ന്യായം ദ്രൌപദിയ്ക്ക് പറയാനുണ്ട്.
സ്വതസ്സിദ്ധമായ
പ്രോജ്ജ്വലമായ വ്യക്തിത്വം അന്യായങ്ങളെ തുറന്നെതിര്‍ക്കാനുള്ള തന്റേടം ദ്രൌപദിയ്ക്ക്
നല്‍കി. എന്നിട്ട് ദുരിതങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ അവള്‍ക്കു കഴിഞ്ഞുവോ? കരു ത്തരായ
ഭര്‍ത്താക്കന്മാര്‍ നാല്‍വരും അവളെ സംരക്ഷിയ്ക്കുന്നതില്‍, അവളുടെ താല്പര്യങ്ങള്‍ സംരക്ഷിയ്ക്കുന്നതില്‍ ഉദാസീനരായിരുന്നു. യുദ്ധത്തിനൊരുങ്ങാ തെ സന്ധിയ്ക്കു തയ്യാറായ
അവര്‍ ദ്രൌപദിയുടെ അപമാനിതമായ മനസ്സിനെക്കുറി ച്ചോര്‍ത്തില്ല. ഓര്‍ത്തതും അവള്‍ക്കു
വേണ്ടി സംസാരിച്ചതും കുന്തിയും കൃഷ്ണനും സഹദേവനുമായിരുന്നു. ഇങ്ങനെ ഒരമ്മയും
സഹോദരനും ഭര്‍ത്താവുമാണ് സ്ത്രീയുടെ രക്ഷകര്‍ എന്നും ഇവര്‍ കര്‍മ്മാനുഷ്ഠാനത്തില്‍
വിമുഖരെങ്കില്‍ അവള്‍ക്കെന്തു സംഭവി യ്ക്കാമെന്നും
പുരാണം പഠിപ്പിച്ചു തരുന്നു. എന്നിട്ടും ഇന്നുമരങ്ങേറുന്നത് അതുതന്നെ.
സിംഹാസനത്തില്‍ അന്ധനും ചുറ്റും നിഷ്ക്രിയരും സ്ഥാനം കയ്യാളുമ്പോള്‍ ഇന്ദ്രപ്രസ്ഥ ത്തിലാണെങ്കിലും എന്ത് സംഭവിയ്ക്കുമെന്ന് കണ്ണടച്ച് നിശ്ശബ്ദരായിരിയ്ക്കുന്ന
നീതിന്യാ യങ്ങള്‍ പണ്ടേ കാണിച്ചു തന്നിരിയ്ക്കുന്നു. ‘ കാണ്‍കയില്ലിങ്ങില്ലാത്തതെങ്ങുമേ
’ എന്ന മഹാഭാരതത്തെക്കുറിച്ചുള്ള വ്യാസന്റെ അവകാശവാദം തികച്ചും അന്വര്‍ത്ഥം തന്നെ.
(കാളീചക്ര
2013
ശ്രീ
രുധിരമഹാകാളിക്കാവ് പൂരം സ്മരണിക
കുമരനെല്ലൂര്‍
)
This comment has been removed by the author.
ReplyDelete"ഒരമ്മയും സഹോദരനും ഭര്‍ത്താവുമാണ് സ്ത്രീയുടെ രക്ഷകര്‍ എന്നും ഇവര്‍ കര്‍മ്മാനുഷ്ഠാനത്തില്‍ വിമുഖരെങ്കില്‍ അവള്‍ക്കെന്തു സംഭവി യ്ക്കാമെന്നും പുരാണം പഠിപ്പിച്ചു തരുന്നു. എന്നിട്ടും ഇന്നുമരങ്ങേറുന്നത് അതുതന്നെ. സിംഹാസനത്തില്‍ അന്ധനും ചുറ്റും നിഷ്ക്രിയരും സ്ഥാനം കയ്യാളുമ്പോള്‍ ഇന്ദ്രപ്രസ്ഥ ത്തിലാണെങ്കിലും എന്ത് സംഭവിയ്ക്കുമെന്ന് കണ്ണടച്ച് നിശ്ശബ്ദരായിരിയ്ക്കുന്ന നീതിന്യാ യങ്ങള്‍ പണ്ടേ കാണിച്ചു തന്നിരിയ്ക്കുന്നു. ‘ കാണ്‍കയില്ലിങ്ങില്ലാത്തതെങ്ങുമേ ’ എന്ന മഹാഭാരതത്തെക്കുറിച്ചുള്ള വ്യാസന്റെ അവകാശവാദം തികച്ചും അന്വര്‍ത്ഥം തന്നെ"
ReplyDeleteജ്ഞാനികൾ പലതും മുന്കൂട്ടി നമ്മളോട് പറഞ്ഞു. നമ്മളൊന്നും കേട്ടില്ല. കേട്ടത് കേട്ടതായി ഭാവിച്ചില്ല. തെറ്റുകൾ തുടർന്നു. ഇന്നും നാശത്തിലേയ്ക്ക് കുതിയ്ക്കുന്നു. എത്ര നിരാശാജനകമായ കാര്യങ്ങളാണ് ഇന്ന് നടക്കുന്നത്. പുരാണത്തിന്റെ വൃത്തത്തിൽ നിന്നും ആധുനികതയിൽ അതിന്റെ ആവര്ത്തനം ഭംഗിയായി പറഞ്ഞു. ആശംസകൾ.
നന്ദി
Delete