Sunday 27 October, 2013

ഗന്ധങ്ങള്‍ സംവദിയ്ക്കുന്നത്


                                                



                            


                          

     ള്ളത്തോള്‍ക്കവിതകളിലെ സവിശേഷതകളെപ്പറ്റി വിവരിയ്ക്കുമ്പോള്‍ 


എ.പി.പി. നമ്പൂതിരി ഒരു വാക്കുപയോഗിച്ചിട്ടുണ്ട് – ‘ സര്‍വ്വേന്ദ്രിയ സന്ദര്‍പ്പകത്വം ’

വായനക്കാരന്റെ അഞ്ചിന്ദ്രിയങ്ങളേയും സംതൃപ്തമാക്കുന്ന സാഹിത്യത്തിന്റെ 

ശ്രേഷ്ഠതയാണിവിടെ വ്യക്തമാക്കുന്നത്. ഇതില്‍ ഒരു പക്ഷേ ഗൃഹാതുരത ഏറ്റവുമധികം 

സംവേദ്യമാക്കാന്‍ കഴിയുന്നത് ഗന്ധത്തിനാകും. ഒരു മാത്ര കൊണ്ട് നമ്മെ 

ഭൂതകാലത്തിലേയ്ക്കെത്തിച്ച് ഒരു ദീര്‍ഘയാത്ര ചെയ്യിയ്ക്കാന്‍  നാമൊരിയ്ക്കലേറെ 

ഇഷ്ടപ്പെട്ട , പിന്നെ മറന്നു പോയ ഗന്ധങ്ങള്‍ക്കാകും. മുണ്ടൂര്‍ സേതുമാധവന്റെ 

വയല്പ്പച്ചയുടെ  ഗന്ധം എന്ന കൃതി നിറവേററുന്നതീ കൃത്യമാണ്. പഴമയുടെ 

നിറവിന്റേയും വറുതിയുടേയും സ്നേഹത്തിന്റെ ലാഭങ്ങളുടേയും നഷ്ടങ്ങളുടേയുമൊക്കെ 

കണക്കുകള്‍ ഈ ഗന്ധം നമ്മുടെ മനസ്സില്‍ കോറിയിടുന്നു , ഒപ്പം ഒരു ഹരിതാഭയും.



കണ്ണീരിന്റെ നനവുള്ള കാലം


     
     വിട്ടുവീഴ്ച്ചകളില്ലാത്ത വിധി കല്പിയ്ക്കുന്ന ശക്തിയാണ് കാലം. നമ്മോടൊപ്പം 

സഞ്ചരിയ്ക്കുന്ന , നമ്മള്‍ ശ്രദ്ധിയ്ക്കാത്ത നമ്മുടെ എല്ലാ പ്രവൃത്തികള്‍ക്കും മൂകസാക്ഷി 

യായി നില്‍ക്കുന്ന കാലം അത്ഭുതമായി ,ആകസ്മികതയായി, കുററപ്പെടുത്തലായി , 

ഓര്‍മ്മപ്പെടുത്തലായി , ചില നിമിഷങ്ങളില്‍ പൊടുന്നനെ വെളിപാടുകളായി മുന്നില്‍ 

അവതരിയ്ക്കുന്നു. സമൃദ്ധിയുടെ നിറവില്‍  മതിമറന്നാഹ്ളാദിയ്ക്കുന്നവര്‍  അപ്പുറത്ത്  

വരള്‍ച്ചയുടെ വറുതി കാത്തിരിയ്ക്കുന്നത് പലപ്പോഴും അറിയില്ല. അദ്ധ്യാപനവും പ്രസംഗ 

വുമൊക്കെയായി  തിരക്കിലാഴ്ന്നു നടന്നിരുന്ന നാരായണന്‍ മാഷുടെ കഥയാണ്‌  

‘ മണ്ണോട്ടുകരയിലേയ്ക്കുള്ള വഴി ' .റിട്ടയര്‍മെന്റിന്റെ ആഘോഷങ്ങള്‍  


നടന്നു കൊണ്ടിരിയ്ക്കെ ഒരു ഫോണ്‍കോള്‍.കഴിഞ്ഞ 

വര്‍ഷം വിരമിച്ച സുകുമാരന്‍ മാഷാണ്. മാഷിപ്പോള്‍ 

മണ്ണോട്ടു കരയിലെ  വൃദ്ധസദനത്തിലാണ്  താമസം. 

ഒരു വലിയ ചിരിയോടെ താനും വരുന്നോ എന്നൊരു 

ചോദ്യമെറിഞ്ഞ്  മാഷ്‌ സംസാരമവസാനിപ്പിച്ചു. 

പതിവുരീതിയിലുള്ള പ്രസംഗങ്ങളും ഉപഹാര സമര്‍പ്പ 

വുമൊക്കെയായി ചടങ്ങ്  ഭംഗിയായി നടന്നു. 

വലിയൊരു തറവാട്,  ഭാര്യ മരിച്ചതോടെ ഒററയ്ക്കുളള 

ജീവിതം, തിരക്കുകള്‍ക്കിടയിലൂടെ കൂടെ  വരാന്‍ 

ക്ഷണിയ്ക്കുന്ന മക്കള്‍ - സഹപ്രവര്‍ത്തകരുടേയും  

ശിഷ്യരുടേയും സ്നേഹത്തിനു നടുവില്‍ നില്‍ക്കുമ്പോള്‍  മാഷുടെ മനസ്സില്‍ ചിന്തകളു 

ണര്‍ന്നു. വീട്ടില്‍ കൊണ്ടുപോയാക്കുക എന്ന ചടങ്ങിന്  ഉത്സാഹത്തോടെ അദ്ധ്യാപക 

രൊരുങ്ങി  കാറില്‍ കയറിയപ്പോള്‍ മാഷ് പറഞ്ഞു – കാറ് മണ്ണോട്ടു കരയിലേയ്ക്ക്  

വിടാന്‍. പ്രാരാബ്ദ്ധങ്ങളെ കുറിച്ച്  വേവലാതിപ്പെടാതെ സംതൃപ്തനായി വിരമിയ്ക്കാന്‍ 

സാധിച്ച അദ്ദേഹത്തിനു കാലം കരുതിവെച്ചത്  അതായിരുന്നു.


     കാലം- അനിവാര്യമായ യാത്ര .എല്ലാം തട്ടിപ്പറിച്ച് പ്രായവും അതിന്റെ മോഹങ്ങളുമെ 

ല്ലാം തകര്‍ത്തെറിഞ്ഞ് എല്ലാവരെയും വൃദ്ധരാക്കിക്കൊണ്ടുള്ള യാത്ര. പിടിച്ചു നിര്‍ത്താന്‍ 

മോഹിച്ചാലും പറ്റാത്ത , നില്‍ക്കാന്‍ കാലത്തിനു മോഹമുണ്ടായാലും നില്‍ക്കാനാകാത്ത 

യാത്ര . അവിടെ നാമൊന്നറിയുന്നു. നാം തന്നെയാണ് കാലം. മനുഷ്യനും കാലവും 

തമ്മിലുള്ള ഈ അദ്വൈതഭാവം വ്യക്തമാക്കുന്ന കഥയാണ്‌  ‘ 2010 ഉം ഞാനും ’. ചില 

സന്ദര്‍ഭങ്ങളില്‍ നമുക്ക് പ്രിയപ്പെട്ട കാലം പിന്‍വിളിയായെത്തും. മനസ്സിന്റെ 

ആഴങ്ങളിലേയ്ക്ക് തിരുകി മാറ്റിവെച്ച ഓര്‍മ്മകളിലൂടെ കൈ പിടിച്ചു പിച്ച വെപ്പിയ്ക്കും. 

ഗൃഹാതുരത്വമെന്തെന്നു അനുഭവിപ്പിച്ച് പഠിപ്പിയ്ക്കും. ഉപയോഗ്യശൂന്യമായി കിടന്ന 

പഴയ തറവാട് വില്‍ക്കാന്‍ ശ്രമിയ്ക്കുന്ന അനുജനോടൊപ്പം വന്ന ജ്യേഷ്ഠന്  ആ 

തറവാടിനോടുള്ള ആത്മബന്ധം വിച്ഛേദിയ്ക്കാന്‍ കഴിയുന്നില്ല. തറവാട് 

നശിപ്പിയ്ക്കരുതെന്ന അമ്മയുടെ വാക്കുകള്‍ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരിയ്ക്കേ 

പട്ടണത്തില്‍ സ്ഥലവും വീടും സ്വപ്നം കാണുന്ന അനുജന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങേണ്ടി 

വന്നു. കാലത്തിന്റെ മുന്നോട്ടുള്ള ഒഴുക്കില്‍ ഗതകാലത്തോടുള്ള മമതയെ നിമജ്ജനം 

ചെയ്യേണ്ടി വന്നെങ്കിലും ഈ ചൈതന്യം നിറഞ്ഞ പ്രശാന്തത തന്നില്‍ എന്നും 

അവശേഷിയ്ക്കും എന്നുറപ്പിച്ചു സ്വയം പറയാന്‍ മാത്രമേ അയാള്‍ക്കായുള്ളൂ. 

മനസ്സില്ലാമാനസ്സോടെ സ്വന്തം വേരുകള്‍  വെട്ടിമുറിയ്ക്കുന്നവന്റെ ധര്‍മ്മസങ്കടങ്ങളാണ്  

' തറവാട് ' എന്ന കഥയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.


തിരിച്ചറിവുകള്‍


     സ്വന്തം ജീവിതത്തിലേയ്ക്കുററു നോക്കിക്കൊണ്ട്  ജീവിയ്ക്കുന്ന വ്യക്തിയ്ക്ക് 

ആത്മവിശകലനം ചെയ്തുനോക്കിയാല്‍ അറിയാവുന്ന കാര്യമാണ് താന്‍ തന്റെ 

സദ്ഗുണങ്ങളെന്ന് വാഴ്ത്തുന്ന സഹതാപവും ബഹുമാനവുമെല്ലാം ബാദ്ധ്യതയുടെ 

ഘനമേശാത്തവയാണെന്ന്. അങ്ങനെയൊരു ഭാരത്തെക്കുറിച്ചുള്ള സൂചന കിട്ടുന്ന 

നിമിഷം ഇല്ലാതാകുന്ന ക്ഷണികതകളാണവ .കാപട്യത്തിന്റെ വൈകൃതം 

പുറത്തറിയാതിരിയ്ക്കാന്‍ ധരിയ്ക്കുന്ന മുഖംമൂടികള്‍. സ്വന്തം തിരിച്ചറിവിലേയ്ക്ക് 

ചൂണ്ടുന്ന വിരലുകള്‍. കുട്ടിക്കാലത്ത് തനിയ്ക്ക് വാത്സല്യവും അംഗീകാരവും തന്ന 

രാഘവന്‍ മാഷെ ഉദ്യോഗസ്ഥനായി ക്കഴിഞ്ഞിട്ടും ലീവില്‍ ചെല്ലുമ്പോഴെല്ലാം ദാമോദരന്‍ 

പോയിക്കാണുമായിരുന്നു – ആവശ്യപ്പെടാതെത്തന്നെ. പക്ഷേ ഒന്ന് കാണണമെന്ന്  

മാഷ്‌ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ക്ക്‌ സംശയം തോന്നി. ചെടിപ്പും അത്ഭുതവും തോന്നി. 

പണം, വിവാഹപ്രായമെത്തിയ പെണ്മക്കള്‍ ,സഹായം – എന്തായിരിയ്ക്കും മാഷുടെ 

ഉന്നമെന്നായിരുന്നു ആശങ്ക. ബാങ്ക് ലോണ്‍ സംഘടിപ്പിയ്ക്കാനുള്ള സഹായമാവശ്യപ്പെട്ട 

മാഷുടെ മുന്നില്‍  കുടുംബത്തോടെ ആത്മഹത്യ ചെയ്ത വൈസ് പ്രസിഡന്റിന്റെ കഥ 

അവതരിപ്പിച്ചു. അടുത്ത ലീവിന് നാട്ടിലെത്തിയപ്പോള്‍ മാഷെ കാണാന്‍  

സംശയത്തോടെ ചെന്നു. വഴി മദ്ധ്യേ തന്നെ തിരക്കി വരുന്ന മാഷ്‌! താന്‍ കഴിഞ്ഞ 

പ്രാവശ്യം പറഞ്ഞു കൊടുത്ത കഥ ഇഷ്ടമായെന്ന് പറഞ്ഞു ചിരിയ്ക്കുന്ന മാഷ്‌ ! തന്നെ 

സ്വാധീനിച്ച വ്യക്തിയെന്ന ഉയരത്തില്‍ പ്രതിഷ്ഠിച്ച മനുഷ്യന്‍ പ്രാരാബ്ദ്ധങ്ങളെക്കുറിച്ച് 

സാധാരണക്കാരനായി നിന്ന് സംസാരിച്ചപ്പോള്‍ വളരെ ചെറുതായിപ്പോയി എന്ന് 

ചിന്തിയ്ക്കുന്നവന്‍ ഭൌതികതയുടെ കഷ്ടപ്പാടുകള്‍  മുന്നിലെത്തുമ്പോള്‍ ആദര്‍ശങ്ങളുടെ 

പൊള്ളത്തരങ്ങള്‍  സ്വയം തിരിച്ചറിയുന്ന കാപട്യക്കാരനാണ്. മുഖംമൂടിയ്ക്കുള്ളിലെ 

അഹംബോധത്തിന്റെ പൊളിച്ചെടുത്തു കാണിയ്ക്കലാണ്  ‘ രാഘവന്‍ മാഷ്‌ ’  എന്ന കഥ.


     വിശ്വാസരാഹിത്യം ആത്മാര്‍ത്ഥതയെ കവച്ചുവെച്ചു പുച്ഛച്ചിരിയോടെ മുന്നേറുമ്പോള്‍ 

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് പ്രസക്തിയേറുന്നു. മുതലാളി കൂലി കൊടുക്കില്ലെന്നുറപ്പിച്ച 

പ്പോള്‍ പാവങ്ങള്‍ അവകാശത്തിനു വേണ്ടി സമരത്തിനിറങ്ങി. മുതലാളി പുതിയ 

പണിക്കാരെ ഇറക്കി. സമരം രൂക്ഷമായി. പിക്കററിങ്ങും അറസ്ററുമൊക്കെ മുറയ്ക്ക് 

നടന്നു. വിശ്രമമെന്യേ പ്രവര്‍ത്തിയ്ക്കാനിറങ്ങിയ നേതാവ് മുതലാളിയും തനിയ്ക്ക് 

വിവരങ്ങള്‍ ചോര്‍ത്തിത്തരുന്ന തൊഴിലാളിയും രാത്രിയുടെ മറവില്‍ ഒന്നിച്ചു ചിരിച്ചു 

നില്‍ക്കുന്ന കാഴ്ച കണ്ടു സ്തബ്ധനായി – സമരം ആര്‍ക്കു വേണ്ടി ?  ആര്‍ ജയിച്ചു ? 

ആര്‍ തോററു ? ഏതൊരു കാലത്തും ഉത്തമ ലക്ഷ്യത്തോടെ സംഘടിച്ചു നില്‍ക്കുന്ന 

വിപ്ലവശക്തികള്‍ക്കിടയില്‍  നമുക്ക് കാണാവുന്നതാണ് ഇരുപുറവും നില്‍ക്കുന്ന 

നട്ടെല്ലില്ലാത്ത സ്വാര്‍ത്ഥതല്‍പരരായ  വഞ്ചകരെ. ഈ യാഥാര്‍ത്ഥ്യത്തിന്റെ നിശിതമായ 

ആവിഷ്ക്കാരമാണ് ‘ അണികള്‍ ’ എന്ന കഥ.  


     ഈ പൊയ്മുഖങ്ങള്‍ക്കും , കാപട്യങ്ങള്‍ക്കും ,വഞ്ചനകള്‍ക്കുമൊക്കെയപ്പുറം 

മനുഷ്യത്വം തീരെയില്ലാതായിട്ടില്ല എന്ന പ്രത്യാശ ജനിപ്പിയ്ക്കുന്ന കഥയാണ്‌ ‘ വഴിപാട് ’.

ആറു കൊല്ലം കാത്തിരുന്നുണ്ടായ ഉണ്ണി ജനിച്ചയുടന്‍  കരഞ്ഞില്ല എന്ന് കണ്ടു നേര്‍ന്ന 

വഴിപാട് – പഴം കൊണ്ട് തുലാഭാരം . രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ചെയ്യാനായില്ല. ഒരു 

ദുഃസ്വപ്നമുണര്‍ത്തിയ  പേടി കൊണ്ട് ഉടന്‍ വഴിപാട് ചെയ്യണമെന്നു കരുതി  മാല 

പണയം വെച്ചുണ്ടാക്കിയ കാശുമായി ഒരുങ്ങിയിറങ്ങിയപ്പോള്‍  ഭാര്യയ്ക്ക് പ്രസവവേദന 

തുടങ്ങിയെന്നു പറഞ്ഞ് പരിഭ്രമിച്ചോടിയെത്തിയ സുഹൃത്ത് . അയാള്‍ക്ക്‌  ആ പണം 

കൊടുത്തു. സഹായിയ്ക്കാന്‍ കൂടെ ചെന്നു. അതാണ്‌ ദൈവത്തിനു കൊടുക്കേണ്ട 

ശരിയായ വഴിപാടെന്നയാളെ തോന്നിച്ചത്  അയാളിലെ മനുഷ്യത്വമാണ്‌. അന്യന്റെ 

സങ്കടം കണ്ടറിയാനും സ്വന്തം കാര്യം മാറ്റിവെച്ച്  അവനെ സഹായിയ്ക്കാനുമുള്ള 

സന്നദ്ധത എല്ലാ നന്മകളും തകര്‍ന്നടിഞ്ഞ ഊഷരതയില്‍ ഒട്ടെങ്കിലും കാണാവുന്ന 

ആര്‍ദ്രതയാണ്.



ഓര്‍മ്മകള്‍ക്ക് പറയാനുള്ളത്



     
     ഓര്‍മ്മകള്‍ക്ക് മനസ്സില്‍ കൊണ്ടുവരാനുള്ളത് ഒരു സംഭവമല്ല , സംഭവ പരമ്പരകള്‍  

തന്നെയായിരിയ്ക്കും. അപ്രിയമുണ്ടാക്കുന്നവയാണെങ്കില്‍  പോലും അവയെ മനസ്സിന്റെ 

പടിയിറക്കി വിടാന്‍ മിക്കപ്പോഴും ആര്‍ക്കും കഴിയില്ല.  ഒരു പുതിയ മുറിവ് പോലെ കാല 

പ്പഴക്കത്തിലും നീറിക്കൊണ്ടിരിയ്ക്കുന്ന ഓര്‍മ്മകള്‍  മനസ്സൊന്നു വിശ്രമിയ്ക്കുന്ന ഒരു 

ഞൊടിയിടയില്‍ പിന്‍വിളിയുമായെത്തുന്ന കഥയാണ്‌  ‘ ദുഃഖത്തിന്‍റെ തീരഭൂമിയില്‍ ’ . 

യോഗ്യതക്കുരവ് അപ്രാപ്തനാക്കിയതിനാല്‍  ഒരിയ്ക്കലുപേക്ഷിയ്ക്കേണ്ടിവന്ന കാമുകിയെ 

കാലങ്ങള്‍ക്ക് ശേഷം കാണുന്നത് വിധവയും ദരിദ്രയുമായാണ് . കുട്ടിയ്ക്ക്  മരുന്ന് 

വാങ്ങാന്‍  അഞ്ചുരൂപ ചോദിച്ചെത്തിയ  അവളെ വീട്ടുജോലിയ്ക്ക്  നിര്‍ത്താമെന്ന് 

വേലക്കാരി നിര്‍ദ്ദേശിച്ചുവെങ്കിലും  അയാള്‍ക്ക്‌ സമ്മതിയ്ക്കാനായില്ല. അതവള്‍ക്ക്‌  

സഹായമാകുമെന്നറിയാമായിരുന്നുവെങ്കിലും ആരുമറിയാത്ത സത്യം തുറന്നു പറയാന്‍  

കഴിയാത്ത അയാള്‍ക്ക്‌  ഒഴിഞ്ഞു മാറേണ്ടി വന്നു. രൊമ്പതാം ക്ലാസ്സുകാരന്റെ 

ആദ്യാനുരാഗം – കൌമാരചാപല്യമെന്നു വിളിയ്ക്കാവുന്ന ആ അനുഭവത്തിന്റെ 

ഓര്‍മ്മകളാണ്  ‘ ഓര്‍മ്മയുടെ ചതുരം ’ എന്ന കഥയില്‍ . വര്‍ഷങ്ങള്‍ക്കുശേഷം 

ഭാര്യയുമൊത്ത് നാട്ടിലെത്തിയ അയാള്‍ക്ക്‌ അവള്‍ പറയുമ്പോലെ തന്റെ നാടിനെ ഒരു 

കാട്ടുമുക്കായി കാണാനായില്ല. മനസ്സില്‍ ഒരു സര്‍ക്കസ്സുകൂടാരവും , രഹസ്യമായി നുഴഞ്ഞു 

കയറി താന്‍ കണ്ടിരുന്ന ഒറ്റക്കമ്പിയില്‍ നൃത്തം ചെയ്യുന്ന പെണ്‍കിടാവും , സര്‍ക്കസ്സുകാര്‍ 

പരിപാടി കഴിഞ്ഞു മറ്റെങ്ങോട്ടോ പോയപ്പോഴുണ്ടായ സങ്കടവും നിരാശയും 

ഉയിര്‍ത്തെഴുനേററു. ഇന്നവിടെ വലിയൊരു ബംഗ്ലാവാണ്. അവിടെ എന്തൊക്കെയോ 

സര്‍ക്കസ്  നടക്കുന്നുണ്ടെന്ന ദ്വയാര്‍ത്ഥത്തിലുള്ള അഭിപ്രായം കേട്ടപ്പോള്‍ 

മനസ്സിലുയര്‍ന്നു വന്നിരുന്ന അയഥാര്‍ത്ഥമോഹങ്ങളുടെ ഓര്‍മ്മകള്‍ തകര്‍ന്നു. മനസ്സിന്റെ 

അനിയന്ത്രിതമായ യാത്ര സമ്മാനിയ്ക്കുന്ന ഓര്‍മ്മകള്‍ക്ക് പറയാനൊരുപാട് 

കാര്യങ്ങളുണ്ട്.      



അദ്ധ്യാപകന്റെ ചാരിതാര്‍ത്ഥ്യം



     ജീവിതത്തില്‍ ഏതു ദുഃഖവും അതെത്ര മനസ്സിനെ മഥിയ്ക്കുന്നതായാലും 

തല്ക്കാലത്തേയ്ക്കെങ്കിലുമൊന്നു മാറ്റിവെയ്ക്കാന്‍  മനസ്സ് തയ്യാറാകുന്ന സന്ദര്‍ഭമുണ്ട്‌ - 

സ്വന്തം കര്‍ത്തവ്യം യഥാവിധി പാലിയ്ക്കുന്ന അവസരങ്ങള്‍. അത് ശരിയായി ചെയ്യാന്‍ 

കഴിഞ്ഞു എന്ന സാര്‍ത്ഥകത നല്‍കുന്ന സംതൃപ്തിയുടെ നിമിഷങ്ങള്‍ - തന്റെ 

കലിയുഗമെന്ന  നോവല്‍ സിനിമയാകാനൊരുക്കങ്ങള്‍  നടക്കുന്ന കാലം, 

നാല്പത്തേഴുദിവസത്തെ എന്‍. ജി. ഒ – അദ്ധ്യാപകസമരത്തിന്റെ കാലം – ഒരേ സമയം 

ആഹ്ലാദത്തിന്റേയും അസ്വസ്ഥതയുടേയും ഭാരം പേറി നടന്ന ദിവസങ്ങള്‍. 

 സമരമവസാനിച്ചപ്പോള്‍  പരീക്ഷയ്ക്ക് മുമ്പുള്ള കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ 

പാഠങ്ങളെടുത്തു തീര്‍ക്കാനുള്ള തിരക്കിലായി. മറ്റെല്ലാം മറന്നു. നഷ്ടപ്പെട്ട ദിവസങ്ങള്‍  

കൂടുതല്‍ സമയം അദ്ധ്വാനിച്ച് പരിഹരിച്ചപ്പോള്‍  കുട്ടികള്‍ക്ക് കനത്ത വിജയശതമാനം ! 

സമരം വേണ്ടി വന്നാലും മനസ്സില്‍ ക്ലാസ്സും കുട്ടികളും ഉണ്ടായിരിയ്ക്കണം എന്ന 

ഉപദേശമാണ്  ‘ ശങ്കരന്‍കുട്ടി വായിയ്ക്കാന്‍ ’  എന്ന ആത്മകഥാപരമായ ഈ കഥയി 

ലൂടെ കഥാകൃത്തിന് മുന്നോട്ടു വെയ്ക്കാനുളളത് .  ‘ മണ്ണോട്ടു കരയിലേയ്ക്കുള്ള വഴി ’ 

എന്ന കഥയിലും നിറഞ്ഞു നില്‍ക്കുന്നത്   ഒരദ്ധ്യാപകന്റെ ചാരിതാര്‍ത്ഥ്യമാണ് . 

കഥാകൃത്തിന്റെ ഉള്ളിലെ അദ്ധ്യാപകന്‍  നേരിട്ടെത്തി പറയും പോലെ പ്രത്യക്ഷാനുഭൂതി 

ഉളവാക്കുന്ന കഥകള്‍.


    പതിനഞ്ച്  കഥകളാണീ സമാഹാരത്തില്‍. പുസ്തകത്തിന്റെ ആദ്യപേജില്‍  കഥാകൃത്ത്  

കുറിച്ചിട്ടിരിയ്ക്കുന്നു – ‘ കണ്ണീരിന്റെ നനവുള്ള കാലമേ, നിനക്ക് ’ . മനസ്സില്‍ 

ഉര്‍വ്വരതയുടെ ഗന്ധം നിറയ്ക്കുന്ന ഭാവവൈവിദ്ധ്യം പൂണ്ട കഥകള്‍  സമര്‍പ്പിയ്ക്കേണ്ടത് 

അനാദിയും അക്ഷയവുമായ കാലത്തിനല്ലാതെ മറ്റാര്‍ക്ക്  ? യാന്ത്രികതയുടേയോ 

നിരാര്‍ദ്രതയുടേയോ ലാഞ്ഛനയില്ലാത്ത കാവ്യഭംഗിയാര്‍ന്ന ഭാഷ ഉയിര്‍ നല്‍കുന്ന 

കഥകള്‍ക്ക്  ആദ്യസാക്ഷ്യം ‘ വയല്‍പ്പച്ചയുടെ ഗന്ധം ’ എന്ന ശീര്‍ഷകം തന്നെ. ഒരു 

കഥാസമാഹാരത്തിന്റെ ശീര്‍ഷകം അതിലെ എല്ലാ കഥകളുടേയും അന്തര്‍ഭാവം 

സംവഹിയ്ക്കുന്ന കാഴ്ചയാണിവിടെ കാണുന്നത്. പ്രത്യേകിച്ച് ആ പേരിലൊരു കഥ ഈ 

കൃതിയില്‍ ഇല്ലെന്നിരിയ്ക്കെ.   



                                                

                                  വയല്‍പ്പച്ചയുടെ  ഗന്ധം
                             
                                  മുണ്ടൂര്‍ സേതുമാധവന്‍ 
                                                
                                                എസ്ച്വറി ബുക്സ് , ഒറ്റപ്പാലം
                                                         
                                                പേജ് : 136   വില : 75/-


(മലയാളസമീക്ഷ ഒക്ടോബര്‍ 15- നവംബര്‍ 15/ 2013)

2 comments: