Sunday 8 December, 2013

പരിത്യക്ത പര്‍വ്വം





     ഇതിഹാസത്തിലെ ശ്രേഷ്ഠരായ സ്ത്രീ കഥാപാത്രങ്ങളായി നാം പലരെയും പരിചയപ്പെട്ടിട്ടുണ്ട് – സര്‍വ്വംസഹകളും , സഹധര്‍മ്മവും സ്വധര്‍മ്മവുമൊക്കെ ആച രിയ്ക്കുന്നതില്‍ നിഷ്ഠയുളളവരുമായ സ്ത്രീകള്‍. പലരും മാതൃകകളായി നമ്മുടെ സങ്കല്പങ്ങ ളില്‍ സ്ഥാനം പിടിച്ചിട്ടുമുണ്ട്. ജീവിതത്തില്‍ കടുത്ത ദു:ഖങ്ങളും അവമതി കളുമുണ്ടായിട്ടും  ത്യാഗം കൊണ്ടോ ഭോഗം കൊണ്ടോ ജീവിതസാഗരം നീന്തിക്കടന്നവര്‍. എല്ലാവര്‍ക്കും പറയാനുണ്ട് ഒരുപാടു ദു:ഖാനുഭവങ്ങള്‍. പക്ഷേ അവരില്‍ വെച്ച് ഏറ്റവുമധികം ദു:ഖങ്ങള നുഭവിച്ച , രാജപുത്രിയും ,രാജപത്നിയും, രാജമാതാവുമായിട്ടും നിശ്ശബ്ദതയുടെ ആവരണ ങ്ങള്‍ക്ക് പിറകെ നിശ്ചലമായി ജീവിച്ച സ്തീ ഒന്നേയുള്ളൂ – കുന്തി. പരിത്യക്ത എന്ന വാക്ക്  ഏറ്റവുമധികം യോജിയ്ക്കുന്നത്  ഈ കഥാപാത്രത്തിനാണ്.
     
     വ്യാസഭാരതത്തില്‍  ഒരു ദീര്‍ഘകാലത്തേയ്ക്ക് തന്നെ കുന്തിയുടെ സാന്നിദ്ധ്യമുണ്ട് – മകളായി, കുമാരിയായി, ഭാര്യയായി ,സപത്നിയായി ,അമ്മയായി, പോറ്റമ്മയായി, ശ്വശ്രു വായി,അനുജത്തിയായി . പക്ഷേ രാജകുമാരിയായോ, രാജപത്നിയായോ, രാജമാതാവാ യോ കാണുന്നുമില്ല. ഓരോ അവസ്ഥയിലും ദു:ഖിതയെങ്കിലും സ്വധര്‍മ്മം  വെടിയാത്ത ,ധര്‍മ്മാനുഷ്ഠാനങ്ങളില്‍ പിഴവ് വരുത്താത്ത നിഷ്ഠയുടെ ദാര്‍ഢ്യം കുന്തിയുടെ സ്വഭാവൌ ന്നത്യത്തിന്റെ പ്രധാന ഘടകമാണ്. കൃതിയുടെ സംക്ഷിപ്തത വിവരിയ്ക്കുന്നിടത്തു തന്നെ കുന്തിയെപ്പറ്റി പറയുമ്പോള്‍ ധീര എന്നൊരു വിശേഷണം മുനി നിബന്ധിച്ചിട്ടുണ്ട്. ഈ കഥാപാത്രത്തിന്റെ അനുഭവങ്ങളിലേയ്ക്കും നിലപാടുകളിലേയ്ക്കുമുള്ള ഒരു വഴിയടയാളമാണീ പ്രയോഗം.


പുത്രജനനം

     ജനനം മുതല്‍ക്കേ നിരാസങ്ങളിലൂടെയാണ് കുന്തി ജീവിച്ചത്. യാദവരാജാവായ ശൂരസേനന്റെ മകളായാണവള്‍  ജനിച്ചത് – പൃഥ. പണ്ടു കൊടുത്ത ഒരു വാക്കനുസരിച്ച് ശൂരസേനന്‍ അവളെ തന്റെ അച്ഛന്‍പെങ്ങളുടെ മകനും അനപത്യനുമായ കുന്തീഭോജന് നല്‍കി. അവള്‍ക്കു നഷ്ടപ്പെട്ടത്  സ്വന്തം അച്ഛനമ്മമാര്‍ മാത്രമല്ല , സ്വന്തം പേര് കൂടിയായിരുന്നു – അസ്തിത്വം തന്നെ കൈമാറ്റം ചെയ്യപ്പെടുന്ന അവസ്ഥ. അന്നുതൊട്ട വള്‍  കുന്തിയായി. ഒരു പക്ഷേ ആ കൈമാററമാകും അവളില്‍ നിശ്ശബ്ദതയും ഉള്‍വലിവും സഹനശക്തിയുമൊക്കെയുണ്ടാക്കിയത്. കൌമാരത്തിലെയ്ക്കെത്തുന്ന കുന്തിയെ ഉഗ്രതേജസ്വിയായ ദുര്‍വ്വാസാവിന്റെ  ശുശ്രൂഷയ്ക്കയച്ചത്  കുന്തീഭോജന് അവളിലുള്ള വിശ്വാസം കൊണ്ടോ ദത്തുപുത്രിയോടുള്ള അനാസ്ഥ കൊണ്ടോ ?എന്തു തന്നെയായാലും അവളുടെ സഹിഷ്ണുത ദുര്‍വ്വാസാവിനെ പ്രീതനാക്കി. ദുര്‍വ്വാസാവ് നല്‍കിയ സമ്മാനം ദേവാവാഹന മന്ത്രമായിരുന്നു.

          അവള്‍ക്കാപദ് ധര്‍മ്മമോര്‍ത്തിട്ടവന്‍ താന്‍ മന്ത്രമേകിനാന്‍           
         
          ആഭിചാരവിധിയ്ക്കൊത്തിട്ടരുളീ  പിന്നെയിങ്ങനെ

          ഈ മന്ത്രം ചൊല്ലിയേതേതു ദേവാവാഹന ചെയ് വു നീ                               
         
          അതതു ദേവപ്രീത്യാ തേ പുത്രനുണ്ടായി  വന്നിടും                                                           

ഈ മന്ത്രം അനന്തരഫലചിന്തനയില്ലാതെ സൂര്യദേവന് നേര്‍ക്കു പ്രയോഗിച്ചുവെന്നതാണ് കുന്തിയ്ക്ക് ജീവിതത്തില്‍ പറ്റിപ്പോയ ഒരേയൊരു തെറ്റ് . പക്ഷേ അത് ആജീവനാന്തം മനസ്സിനെ മഥിയ്ക്കുന്ന സംഭവപരമ്പരകള്‍ക്ക് തന്നെ വഴിയൊരുക്കുകയായിരുന്നു.

     നിരാസങ്ങളേറെ അനുഭവിച്ചതു കൊണ്ടാകാം വളരെ പക്വമതിയായിരുന്നു കുന്തി. കൌതുകം കൊണ്ട് താന്‍ പ്രയോഗിച്ച മന്ത്രം സൂര്യദേവനെ തന്റെ മുന്നിലെത്തിച്ചപ്പോള്‍  ഭയന്നുപോയ കുന്തി ദേവനെ താന്‍ കന്യകയാണെന്നോര്‍മ്മിപ്പിച്ച് പിന്തിരിയാനപേക്ഷി യ്ക്കുന്നിടത്തു തന്നെ അവളുടെ ധര്‍മ്മബോധം വ്യക്തമാകുന്നുണ്ട്. സൂര്യദേവന്‍ തനിയ്ക്ക് ഇനി തിരിയെപ്പോകാനാകില്ലെന്നും തനിയ്ക്ക് വിധേയയായില്ലെങ്കില്‍ അവളെയും ,അവളുടെ അച്ഛനെയും ,വരം തന്ന ഋഷിയെയും താന്‍ ശപിയ്ക്കുമെന്നും ക്ഷോഭിച്ചപ്പോള്‍ ,ഗത്യന്തരമില്ലാത്ത ആ അവസ്ഥയിലും  അവള്‍ തനിയ്ക്കുണ്ടാകുന്ന പുത്രന് കവച കുണ്ഡലങ്ങള്‍ വേണമെന്നും , അവന്‍  ധര്‍മ്മിഷ്ഠനായിരിയ്ക്കണമെന്നും നിബന്ധനകള്‍ മുന്നോട്ടു വെച്ചു. ആ പടച്ചട്ട എന്നും തനിയ്ക്കവനെ തിരിച്ചറിയാനൊരടയാളമാകുമെന്നും കുന്തി പറയുന്നുണ്ട്. പിന്നീട് കുന്തി തന്റെ ദുര്‍വ്വിധിയ്ക്കനുസരിച്ചു വന്നുചേര്‍ന്ന ഓരോ ആപദ്സന്ധിയും വളരെ മുന്‍കരുതലോടെ ആസൂത്രണം ചെയ്താണ് അഭിമുഖീകരിച്ചത്.   
     ശാപഗ്രസ്തനായ പാണ്ഡുവിനോടും സപത്നിയായ മാദ്രിയോടുമൊപ്പം വനവാസം സ്വീകരിച്ചപ്പോഴും പാണ്ഡുവിന്റെ ജീവന്റെ കാര്യത്തില്‍ ദത്തശ്രദ്ധയായിരുന്നു കുന്തി. പാണ്ഡു തന്നെ അനപത്യതാദു:ഖത്തില്‍ നിന്ന് മോചിപ്പിയ്ക്കാനപേക്ഷിച്ചപ്പോള്‍ കുന്തി അതിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് പിന്മാററാനാണ് ശ്രമിച്ചത്. പാണ്ഡുവിന്റെ നിര്‍ബ്ബന്ധം അസഹ്യമായപ്പോള്‍ മാത്രമാണവള്‍  ദുര്‍വ്വാസാവിന്റെ വരദാനത്തെക്കുറിച്ച് പറഞ്ഞത്. അപ്പോഴും തന്റെ സൂര്യപുത്രനെക്കുറിച്ച് അവള്‍ പറഞ്ഞില്ല. അന്നത്തെ നിയമ മനുസരിച്ച് കര്‍ണ്ണനും പാണ്ഡു പുത്രനാകുമായിരുന്നു.  പാണ്ഡുവിന്റെ നീരസത്തേക്കാള്‍  അവള്‍ ഭയന്നത് ഹസ്തിനപുരത്തി ന്റെ നിരാസമായിരിയ്ക്കും. തന്റെ സല്‍പ്പേരും ഹസ്തിനപുരരാജവംശത്തിന്റെ യശസ്സും അവളെ പിന്തിരിപ്പിച്ചതായിരിയ്ക്കാം. ധര്‍മ്മവും കരുത്തും ധൈര്യവും മക്കളായി പിറന്നപ്പോള്‍  പാണ്ഡു വീണ്ടും തന്റെ പുത്രമോഹം പറഞ്ഞു .പക്ഷേ നാലാമതൊരു പുത്രനെ ആഗ്രഹിയ്ക്കുന്നത് അധര്‍മ്മ മാണെന്നു പറഞ്ഞ് കുന്തി ആ അപേക്ഷ നിരാകരിച്ചു. ദേവാവാഹനമന്ത്രം മാദ്രിയ്ക്കും ഉപദേശിയ്ക്കാന്‍  പാണ്ഡു ആവശ്യപ്പെട്ടപ്പോള്‍ കുന്തി മടിച്ചില്ല. പക്ഷേ മാദ്രി  ആ മന്ത്രം അശ്വിനീ ദേവന്മാരെ പ്രീതിപ്പെടുത്തി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ അതിലെ അനൌചിത്യം കുന്തിയെ ക്ഷുബ്ധയാക്കി. വീണ്ടും മാദ്രിയ്ക്ക് മന്ത്രോപദേശം നല്‍കാന്‍ പാണ്ഡു ആവശ്യപ്പെട്ടപ്പോള്‍ മാദ്രിയുടെ വക്രപ്രവൃത്തിയെക്കുറിച്ച് പറഞ്ഞ് തന്നെ ഇനിയും അതിനു നിര്‍ബ്ബന്ധിയ്ക്കില്ലെന്ന് കുന്തി പാണ്ഡുവില്‍ നിന്ന് വരം നേടുകയാണ്‌ ചെയ്തത്. ഇത് കുന്തിയുടെ അസൂയയല്ല, ആ ദിവ്യമന്ത്രത്തെ ദുരുപയോഗം ചെയ്തതിലുള്ള രോഷ മാണ്‌ പ്രകടമാകുന്നത്.   അസൂയാലുവാണെങ്കില്‍ അവളാ മന്ത്രോപദേശത്തിനു തന്നെ മുതിരില്ലായിരുന്നു. മാദ്രി കാരണം പാണ്ഡു മരിച്ചപ്പോള്‍ കുന്തി  മാദ്രിയെ കുറ്റപ്പെടുത്തുക യുണ്ടായി. പാണ്ഡുവിന്റെ ആയുസ്സിനു വേണ്ടി താന്‍ ചെയ്തതെല്ലാം വിഫലമായിപ്പോയ തിലുള്ള രോഷം അങ്ങനെ പ്രകടമായെങ്കില്‍ അതില്‍ കുറ്റം പറയേണ്ടതില്ല. പാണ്ഡുവി നോടോപ്പം കുന്തിയും മരണം വരിയ്ക്കാനൊരുങ്ങിയതായിരുന്നു. പക്ഷേ അത്  മാദ്രി ഏറ്റെടുത്തു. മക്കളെ സമഭാവനയോടെ കാണാന്‍ തന്നെക്കാള്‍ കുന്തിയ്ക്കാണ് കഴിയുകയെന്ന് മാദ്രിയ്ക്ക്  വിശ്വാസമുണ്ടായിരുന്നു. കുന്തി അത് തെററിച്ചതുമില്ല. കൌന്തേയരെന്നും  മാദ്രേയരെന്നും വേറിട്ടു കാണാതെ പാണ്ഡവരായി ഒരുമിച്ചു വളര്‍ത്താന്‍  അവള്‍ക്കു കഴിഞ്ഞു. മക്കള്‍ക്കവകാശപ്പെട്ട രാജ്യം അവര്‍ക്ക് നേടിക്കൊടുക്കുക എന്ന കടമ കൂടിയാണ് കുന്തി ഇവിടെ ഏറ്റെടുത്തത്.


വിശ്വാസം വിദുരനീതിയില്‍

     ഹസ്തിനപുരത്തെത്തിച്ചേര്‍ന്ന കുന്തി പാണ്ഡവരുടെ ശത്രുക്കളാരെന്നു ശരിയ്ക്കു മനസ്സിലാക്കിയിരുന്നു. പക്ഷേ അവളൊരിയ്ക്കലും ദുര്യോധനാദികളുടെ അക്രമങ്ങള്‍ക്കെ തിരെ പ്രതികരിച്ചില്ല. പ്രതികരിയ്ക്കാന്‍ മക്കളെ ഉപദേശിച്ചതുമില്ല. ജാഗരൂകരായിരി യ്ക്കാന്‍  പറയുക മാത്രമേ ചെയ്തുള്ളൂ. പിതാമഹന്മാരോടോ ഗുരുക്കന്മാരോടോ പരാതിപ്പെടുന്നുമില്ല. ഒരിയ്ക്കല്‍ ഭീമനെ പ്രമാണകോടിയില്‍ വെച്ച് കാണാതായപ്പോള്‍ മാത്രം ദുര്യോധനന്‍ അപായപ്പെടുത്തിയിരിയ്ക്കാമെന്നൊരാശങ്ക വിദുരരോടു പറയുന്നുണ്ട്. വിദുരര്‍ എന്നും പാണ്ഡ വപക്ഷത്ത് നിന്ന, അവരുടെ സംരക്ഷണമേറ്റെടുത്ത നീതിജ്ഞ നായിരുന്നു. ആ നീതിബോധത്തില്‍ കുന്തിയ്ക്ക് ഉറച്ച വിശ്വാസവുമുണ്ടായിരുന്നു. 

          മഹാത്മാവാ മഹാബുദ്ധി ഗംഭീരന്‍ വിദുരന്നുടെ                                                      
          ലോകത്തിന്മേലെ നില്‍ക്കുന്നു കൃഷ്ണാ ശീലം വിഭൂഷണം 

എന്ന് കുന്തി പറയുന്നുമുണ്ട്. അരക്കില്ലത്തില്‍ കാട്ടാളത്തിയേയും അഞ്ചു മക്കളെയും ബലി കഴിച്ചതിനു കൂട്ടു നിന്നുവെന്നതാണ്  കുന്തിയുടെ ഒരേയൊരു ക്രൂരതയായി നമുക്ക് കാണാനാകുന്നത്. മക്കളുടെ പരിപാലനവും രാജ്യപ്രാപ്തിയും കര്‍ത്തവ്യമായി കരുതിയ കുന്തിയ്ക്ക്  ദുര്യോധനാദികളുടെ ദുഷ്ടതകളില്‍ നിന്ന്  രക്ഷ നേടാന്‍ അതൊരു മാര്‍ഗ്ഗമായിരുന്നു. പോരെങ്കില്‍ നിഷാദഹത്യ അക്കാലത്തൊരു തെറ്റായി കണക്കാക്കിയിരുന്നുമില്ല.


സ്നേഹമയിയായ ഭര്‍തൃമാതാവ്

     ഹിഡിംബിയോട് കുന്തി യാതൊരു നീരസവും കാണിയ്ക്കുന്നില്ല. ഭീമനെ തനിയ്ക്ക് ഭര്‍ത്താവായി നല്‍കണമെന്ന  ഹിഡിംബിയുടെ അര്‍ത്ഥന സ്വീകരിച്ചു. ഘടോല്‍ക്കചന്‍  ജനിച്ചപ്പോള്‍ ഐവര്‍ക്കും മൂത്തമകനായ അവന്‍ യഥാകാലം സഹായത്തിനെത്തണ മെന്നു പറഞ്ഞു. അര്‍ജ്ജുനന്‍ സ്വയംവരമണ്ഡപത്തില്‍ ജയിച്ച് ദ്രൌപദിയേയും നേടി ഐവരും തിരിച്ചു വന്നപ്പോള്‍ ഭീമന്‍  ‘ ഇന്നത്തെ ഭിക്ഷ ’ കാണാന്‍ അമ്മയെ വിളിച്ച പ്പോള്‍  അത് ദ്രൌപദിയാണെന്നറിയാതെയാണ് കുന്തി  ഐവരോടും പങ്കിട്ടെടുക്കാന്‍ പറഞ്ഞത്. തന്റെ വാക്ക് തെറ്റിപ്പോകാതെ പരിഹരിയ്ക്കാന്‍ കുന്തി വളരെ ദു;ഖത്തോടെ തന്നെയാണ് യുധിഷ്ഠിരനോട് ആവശ്യപ്പെട്ടതും. ദ്രുപദനും വ്യാസനും പാണ്ഡവരും അതെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും ‘ അനൃതത്തില്‍ബ്ഭയമെനിയ്ക്കതൊഴിയ്ക്കുവതെ ങ്ങനെ ’ എന്ന് കുന്തി ആരായുന്നുണ്ട്. പാണ്ഡവര്‍ വനവാസമനുഷ്ഠിയ്ക്കുന്ന കാലത്തും പുത്രരെ വിട്ട് പത്നീധര്‍മ്മമനുഷ്ഠിയ്ക്കുന്ന ദ്രൌപദിയുടെ ദു:ഖമെന്തെന്നു കുന്തിയ്ക്ക് മനസ്സിലാകുന്നുണ്ട്. യുദ്ധത്തിനു മടിയ്ക്കുന്ന യുധിഷ്ഠിരന്റെ വീര്യം ഉജ്ജ്വലിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നിടത്ത് ദ്രൌപദിയ്ക്ക് സഭയിലേററ അപമാനം തനിയ്ക്ക് മറക്കാനാകി ല്ലെന്നു പറയുന്നു. അവസാനയാത്രയ്ക്കൊരുങ്ങി നില്‍ക്കുമ്പോള്‍  യുധിഷ്ഠിരനു ഉപദേശം കൊടുക്കുന്ന സമയത്തും  ദ്രൌപദിയുടെ ഇഷ്ടങ്ങള്‍ പരിഗണിയ്ക്കണമെന്നോര്‍മ്മി പ്പിയ്ക്കുന്നു.


മാതൃത്വം

     കുന്തിയുടെ മാതൃത്വവും അവള്‍ക്കു വിധി നല്‍കിയ സവിശേഷമായ ഒരനുഭവമാണ്. മകനെ ഉപേക്ഷിച്ച അമ്മയായും ,മൂന്നു മക്കള്‍ക്ക്‌ പെററമ്മയായും ,രണ്ടു മക്കള്‍ക്ക്‌ പോറ്റമ്മയായും കുന്തിയ്ക്ക് ജീവിയ്ക്കേണ്ടി വന്നു. കര്‍ണ്ണനെ അപവാദഭീതികൊണ്ടു പേക്ഷിയ്ക്കുന്ന സമയത്തെ പ്രാര്‍ത്ഥനയിലും അവന്റെ  വളര്‍ച്ചയെക്കുറിച്ചുള്ള ചിന്തയിലും ഒരമ്മയുടെ മനോവ്യഥ മുഴുവന്‍ പ്രകടമാകുന്നുണ്ട്. കര്‍ണ്ണനെവിടെയെത്തിച്ചെര്‍ന്നുവെന്നു കുന്തി രഹസ്യമായന്വേഷിച്ച് മനസ്സിലാക്കുന്നുണ്ട്. പാണ്ഡവരെ ഒരുമിച്ചു നിര്‍ത്തുന്ന കുന്തി യ്ക്ക് പരാജയമറിയേണ്ടിവന്നിട്ടില്ല. വനവാസത്തിനൊരുങ്ങി നില്‍ക്കവേ ദ്രൌപദിയോട് സഹദേവനെ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നുപദേശിയ്ക്കുമ്പോള്‍  പോറ്റമ്മയുടേതല്ല പെററമ്മയുടെ വാത്സല്യം തന്നെയാണ് കാണുന്നത്.തന്റെ മക്കളുടെ ദുര്‍വ്വിധിയോര്‍ത്ത് കന്തി കരഞ്ഞു , ജ്യേഷ്ഠന്മാര്‍ പോയ്ക്കൊള്ളട്ടെ നീയെന്റെ കൂടെ നില്‍ക്കണം ’ എന്ന് സഹദേവനോടാവശ്യപ്പെട്ടു. തന്റെ അഞ്ചുമക്കളോടുള്ള സ്നേഹം സഹദേവനില്‍ കാണാന്‍ കുന്തിയ്ക്ക് കഴിയുന്നുവെന്നല്ലേ അതിന്റെ അര്‍ത്ഥം . അജ്ഞാതവാസവും പൂര്‍ത്തിയായ തിനു ശേഷം യുധിഷ്ഠിരന്‍ യുദ്ധമൊഴിവാക്കാന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കേ , ഒരവസാനശ്രമ മെന്ന നിലയ്ക്ക്  കൃഷ്ണനെ ദൂതനായയച്ച പ്പോഴാണ് ഒരു ക്ഷത്രിയസ്ത്രീയെന്ന നിലയ്ക്ക് കുന്തി തന്റെ മൌനം ഭഞ്ജിയ്ക്കുന്നത്. ക്ഷത്രിയന്റെ ധര്മ്മമെന്തെന്നു വിദുളയുടെ കഥ യിലൂടെ ഓര്‍മ്മിപ്പിയ്ക്കുന്നിടത്ത് ആ ക്ഷാത്രവീര്യം മുഴുവന്‍ സകല ശക്തിയോടെ ബഹിര്‍ഗ്ഗമിയ്ക്കുന്നു.

     യുദ്ധം ഉറപ്പായതിനു ശേഷം കുന്തി താന്‍ മറച്ചു വെച്ച രഹസ്യം തന്റെ മൂത്ത പുത്രനോടു പറയാന്‍ തയ്യാറായി. കൃഷ്ണന്റെ വാക്കുകള്‍ കേട്ടിട്ടും കര്‍ണ്ണന്റെ മനസ്സ് മാറിയിരുന്നില്ല. മറുപക്ഷമേ ജയിയ്ക്കൂ എന്നുറപ്പുണ്ടായിട്ടു പോലും കര്‍ണ്ണന്‍ തനിയ്ക്ക് ദുര്യോധനനോടുള്ള ഋണബദ്ധതയോര്‍ത്തും , ഭീരുത്വഭീതിയോര്‍ത്തും കൃഷ്ണന്റെ ക്ഷണം നിരസിച്ചു. അക്കാര്യമറിയാതെയാണ്  കുന്തി കര്‍ണ്ണനെ ചെന്ന കണ്ടത്. അമ്മ കണ്മുന്നില്‍ വന്നു കരഞ്ഞപേക്ഷിച്ചപ്പോള്‍  ആ അപേക്ഷ നിരാകരിച്ചുവെങ്കിലും അര്‍ജ്ജുനനൊഴികെ മറ്റ് നാല്‍വരേയും താന്‍ വധിയ്ക്കില്ലെന്നു കര്‍ണ്ണനുറപ്പു കൊടുത്തു ; അര്‍ജ്ജുനനെ വധിയ്ക്കാന്‍ കഴിഞ്ഞാല്‍ കുന്തിയുടെ അടുക്കലെയ്ക്കെത്തിക്കൊള്ളാമെന്നും. കുന്തിയുടെ ഈ പ്രവൃത്തി യഥാര്‍ത്ഥത്തില്‍ പാണ്ഡവരെ രക്ഷിയ്ക്കാനായിരുന്നുവോ ? കൃഷ്ണന്‍ കൂടെയുണ്ടായിരിയ്ക്കെ പാണ്ഡവരുടെ ജീവന് അപായം വരുമെന്ന് കുന്തി ഭയക്കാനിട യില്ല ; ഭയന്നത് കര്‍ണ്ണന് സംഭവിച്ചേയ്ക്കാവുന്ന മരണത്തെത്തന്നെയായിരിയ്ക്കണം. തുറന്നുപറഞ്ഞാല്‍ വീരനായ കര്‍ണ്ണന്‍ അതംഗീകരിയ്ക്കില്ലെന്ന് കുന്തിയ്ക്ക് നന്നായി അറിയാം. കര്‍ണ്ണന്‍ പാണ്ഡവ പക്ഷത്തേയ്ക്കുള്ള ക്ഷണം സ്വീകരിച്ചിരുന്നുവെങ്കില്‍  ആ ജന്മരഹസ്യം എല്ലാവരും അറിയുമായിരുന്നു. കുന്തി തന്റെ സല്‍പ്പേരിനേക്കാള്‍ മാതൃത്വ ത്തിന് തന്നെയാണ് പ്രാധാന്യം കൊടുത്തതെന്നതിനു തെളിവാണിത്. അപ്പോഴും അവള്‍ ധര്‍മ്മനിഷ്ഠയ്ക്ക് തന്നെ മുന്‍ ഗണന കൊടുത്തുവെന്നു മാത്രം. അല്ലങ്കില്‍ തന്റെ വാക്കുകള്‍ നിരസിയ്ക്കില്ലെന്നുറപ്പുള്ള  യുധിഷ്ഠിരനോടിക്കാര്യം പറയാമായിരുന്നു. അതറിഞ്ഞാല്‍ യുധിഷ്ഠിരന്‍ യുദ്ധത്തില്‍ നിന്ന് പിന്‍ മാറുകയും രാജ്യം കര്‍ണ്ണന് നല്‍കുകയും ചെയ്യും.  കര്‍ണ്ണനത് ദുര്യോധനനു സമര്‍പ്പിയ്ക്കും. അങ്ങനെ ജയം അധര്‍മ്മപക്ഷത്തിനാകും. അതൊഴിവാക്കാനായിരുന്നു കുന്തിയുടെ ഈ പ്രവൃത്തി . അംഗീകൃതരായ മക്കളെ രക്ഷിയ്ക്കാന്‍ തന്റെ അഭിമാനത്തിന്റെ പേരില്‍ ഒരിയ്ക്കല്‍ താനുപേക്ഷിച്ച മകനെ, അവന്റെ ആയുധപാടവമോര്‍ത്തു ഭയന്ന്  മാതൃത്വത്തിന്റെ പേരില്‍ ചൂഷണം ചെയ്യാനൊ രുങ്ങിയതാണ് കുന്തി എന്ന് കരുതുന്നത് നിരര്‍ത്ഥകമാണ്. അഭ്യാസപ്രകടന വേളയില്‍ വേദിയിലെത്തിയ കര്‍ണ്ണനെ കണ്ടു ബോധമറ്റ്‌ നിലം പതിച്ച , ബോധം വന്നപ്പോള്‍ യുദ്ധോദ്യുക്തരായി നില്‍ക്കുന്ന തന്റെ മക്കളെക്കണ്ട് പരിഭ്രാന്തയായ കുന്തിയുടെ മാതൃത്വ ത്തെ സംശയിയ്ക്കേണ്ടതില്ല.


ധര്‍മ്മപരായണയായ കുന്തി

കുന്തിയുടെ ധര്‍മ്മബോധം ഏറ്റവും പ്രകടമാകുന്നത് ധൃതരാഷ്ട്രരും ഗാന്ധാരിയും വാനപ്രസ്ഥത്തിനൊരുങ്ങുന്ന വേളയിലാണ്. ഒരു സര്‍വ്വനാശകരമായ യുദ്ധത്തിനു ശേഷം മക്കള്‍ താനുദ്ദേശിച്ചപോലെ അര്‍ഹിച്ച രാജ്യാവകാശം നേടിയപ്പോള്‍ രാജമാതാവായി രിയ്ക്കുന്നതിനു പകരം ധൃതരാഷ്ട്രരേയും ഗാന്ധാരിയേയും , ഒരനുജത്തിയെന്ന നിലയ്ക്ക് ഗുരുജനങ്ങളാക്കി കണക്കാക്കി കൂടെ വാനപ്രസ്ഥത്തിനൊരുങ്ങുകയാണ് കുന്തി ചെയ്തത്. അവര്‍ കൂടി ഉപദേശിച്ചിട്ടും ,മക്കള്‍ കരഞ്ഞപേക്ഷിച്ചിട്ടും കുന്തി പിന്തിരിഞ്ഞില്ല. ജനിച്ച കാലം തൊട്ട് തനിയ്ക്ക് നിഷേധിയ്ക്കപ്പെട്ട രാജൈശ്വര്യങ്ങള്‍ കുറച്ചു കാലത്തേയ്ക്കെ ങ്കിലും അനുഭവിയ്ക്കാമെന്ന ഭോഗാസക്തി  കുന്തിയ്ക്കുണ്ടായിരുന്നില്ല.അവിടെയും സ്വധര്‍മ്മപരിപാലനത്തില്‍ കുന്തി വീഴ്ച വരുത്തിയില്ല. എങ്കില്‍ എന്തിനു തങ്ങളെ ക്കൊണ്ട് സര്‍വ്വവിനാശകരമായ യുദ്ധം ചെയ്യിച്ചു , കാടു തന്നെ മതിയായിരുന്നില്ലേ എന്ന് യുധിഷ്ഠിരനും ഭീമനും ചോദിച്ചപ്പോള്‍                                          

          എന്‍  ഭര്‍ത്താവിന്റെ വന്‍ രാജ്യഫലം പണ്ടേറ്റു മക്കളേ                                           
          മഹാദാനം നല്‍കി വിധി പോലെ ഹോമം കഴിച്ചു ഞാന്‍                                         
          എനിയ്ക്ക് വേണ്ടിയല്ലാ ഞാന്‍ പ്രേരിപ്പിച്ചിതു കൃഷ്ണനെ                                           
          വിദുളാ വാക്കു വഴിയായ് പാലനയ്ക്കതു ചെയ് വു ഞാന്‍                                                 

എന്നാണ് കുന്തി പ്രതിവചിച്ചത് . കുറച്ചു ദിവസങ്ങള്‍ക്കു ശേഷം തന്നെ കാണാനെത്തിയ യുധിഷ്ഠിരനും സഹദേവനും തന്നോടൊപ്പം കാട്ടിലേയ്ക്കു വരികയാണെന്ന് നിര്‍ബ്ബന്ധം പിടിച്ചപ്പോള്‍  ‘ സഹദേവനോട് മുഷിയരുത്‌ , കര്‍ണ്ണനെ ഓര്‍ക്കണം ,പാഞ്ചാലിയ്ക്കി ഷ്ടമായ രീതിയില്‍ നില്‍ക്കണം ,അനുജന്മാരെ ഒന്നിച്ചു നിര്‍ത്തണം ,കുലഭാരം നിന്നിലാണ് ’ എന്നുപദേശിച്ച്  കുന്തി യുധിഷ്ഠിരനെ പിന്തിരിപ്പിച്ചു. സഹദേവനേയും അവന്റെ സ്നേഹം തന്റെ തപസ്സിനു വിഘാതമാവുകയാണ്‌ എന്ന് പറഞ്ഞ് തിരിച്ചയച്ചു. ഇവിടെയും ആ അചഞ്ചലമായ ധര്‍മ്മബോധമാണ് പ്രകടമാകുന്നത്.


വിധിവിഹിതമേവനും ലംഘിച്ചു കൂടുമോ ?

     വിധിയെ പൌരുഷം കൊണ്ട് ജയിയ്ക്കാനാവില്ല എന്ന് മഹാഭാരതത്തില്‍ പല സന്ദര്‍ഭങ്ങളിലും ആവര്‍ത്തിച്ചു പറയുന്നുണ്ട്. അതിനൊരുത്തമ ദൃഷ്ടാന്തമാണ് കുന്തിയുടെ ജീവിതം. ദുര്‍വ്വാസാവിനു ഇത്തരമൊരു മന്ത്രം തന്നെ കൌമാരത്തിലെയ്ക്ക് കാലൂന്നുന്ന കുന്തിയ്ക്ക് കൊടുക്കാന്‍ തോന്നിയത്  ദേവകാര്യം നിര്‍വ്വഹിയ്ക്കാന്‍  പ്രാപ്തരായ മക്കള്‍ക്ക്‌ ജന്മം നല്‍കാന്‍  പ്രാപ്തിയുള്ളവളാണ് കുന്തിയെന്നു തോന്നിയത്  കൊണ്ടാകണം. ധര്‍മ്മിഷ്ഠ നായിരിയ്ക്കണം തന്റെ മകനെന്നു പ്രാര്‍ത്ഥിച്ചിട്ട് സൂര്യദേവനില്‍ നിന്ന് ലഭിച്ച മകന്‍ അധര്‍മ്മികളുടെ പക്ഷത്ത് പെട്ടു പോയതും വിധിയുടെ കളി തന്നെ. പാണ്ഡുവില്‍ നിന്നൊ രവസരം ലഭിച്ചിട്ട് പോലും കര്‍ണ്ണന്റെ ജന്മരഹസ്യത്തെപ്പറ്റി പറയാന്‍ തോന്നാതിരുന്നതും, ആ മകന്‍ തന്നെ തന്റെ മക്കള്‍ക്ക്‌ ശത്രുവായിത്തീര്‍ന്നതും , ധര്‍മ്മത്തിനു വേണ്ടി ഇത്ര അടിയുറച്ചു  നിന്നിട്ടും ഒടുവില്‍ സ്വന്തം മകനില്‍ നിന്നു പോലും – യുധിഷ്ഠിരന്‍ – ശാപ മേല്‍ക്കേണ്ടി വന്നതും വിധി വൈപരീത്യം തന്നെ. ഇത്ര കടുത്ത നിരാസങ്ങള്‍ കുന്തിയ്ക്ക് വിധി ഒരുക്കിയതുതന്നെ താന്‍ കരുതിവെച്ചിരിയ്ക്കുന്ന ഓരോ ദുരനുഭവവും ശാന്തമായി ,നിശ്ശബ്ദമായി അനുഭവിയ്ക്കാനവള്‍ക്ക് ശക്തി നല്‍കാനാകണം. ദുര്‍വ്വാസാവിന്റെ സല്‍ക്കാരം മുതല്‍ അവസാനം കാട്ടുതീയിലുള്ള ആത്മസമര്‍പ്പണം വരെ ഓരോ സന്ദര്‍ഭവും അവളുടെ കരുത്തിനു നിദര്‍ശനങ്ങളാണ്.


     മക്കളെ ശരിയ്ക്കു മനസ്സിലാക്കിയ അമ്മയായിരുന്നു കുന്തി. കര്‍ണ്ണനോട്  മാത്രമായി അവന്റെ ജന്മരഹസ്യം പറഞ്ഞതും , യുധിഷ്ഠിരനോടത് പറയാതിരുന്നതും വിദുളയുടെ കഥ പറഞ്ഞു കൊടുത്ത്  ‘ ക്ഷത്രിയസ്ത്രീ പെറ്റിടുന്നതെന്തിനക്കാലമായിതേ ’ എന്നു പറഞ്ഞ്  യുധിഷ്ഠിരന്റെ യുദ്ധവീര്യം വളര്‍ത്തിയതും , ഭീമനെ ബകവധത്തിനയച്ചതുമൊക്കെ അവരുടെ വീര്യവും ധര്‍മ്മബോധവും, കരുത്തുമൊക്കെ ശരിയ്ക്കു മനസ്സിലാക്കിയതു കൊണ്ടു തന്നെ. കൃഷ്ണന്റെ ആശ്രിതവാത്സല്യത്തിലും  കുന്തിയ്ക്ക് ഉറച്ച വിശ്വാസമുണ്ടായി രുന്നു. അച്ഛന്‍പെങ്ങളുടെ വാത്സല്യത്തേക്കാള്‍ ഭക്തിയാണ് കൃഷ്ണനോടുള്ള ബന്ധത്തില്‍  മുന്നിട്ടു നില്‍ക്കുന്നത്. അച്ഛന്റെ നിരാസം തൊട്ട് താനനുഭവിച്ച ദു:ഖങ്ങളെല്ലാമെടുത്തു പറയുന്നതും ഒരു നീണ്ടകാലം വിദുരഗൃഹത്തില്‍ കഴിയേണ്ടി വന്ന തന്റെ പരാശ്രയത്തെ ക്കുറിച്ച്  പറഞ്ഞു കരയുന്നതും കുന്തി തന്റെ കരുത്തരായ മക്കളുടെ മുന്നില്‍ വെച്ചല്ല , കൃഷ്ണന്റെ മുന്നിലാണ്. തന്റെ മക്കളുടെ വിജയത്തിനു വിശ്വാസമര്‍പ്പിയ്ക്കുന്നതും കൃഷ്ണനില്‍  ത്തന്നെ. ഇത്ര മൂകമായി, ഇത്ര  ധര്‍മ്മനിഷ്ഠയോടെ, ഇത്ര കരുത്തോടെ ജീവിച്ച  മറ്റൊരു സ്ത്രീയില്ല പുരാണത്തിലെന്നു പറയാം. മകളായാലും, ഭാര്യയായാലും, അമ്മയായാലും കുന്തി അനന്വയ തന്നെ.


(കാളീചക്ര 2010
ശ്രീ രുധിരമഹാകാളിക്കാവ് പൂരം സ്മരണിക

കുമരനെല്ലൂര്‍) 






Sunday 27 October, 2013

ഗന്ധങ്ങള്‍ സംവദിയ്ക്കുന്നത്


                                                



                            


                          

     ള്ളത്തോള്‍ക്കവിതകളിലെ സവിശേഷതകളെപ്പറ്റി വിവരിയ്ക്കുമ്പോള്‍ 


എ.പി.പി. നമ്പൂതിരി ഒരു വാക്കുപയോഗിച്ചിട്ടുണ്ട് – ‘ സര്‍വ്വേന്ദ്രിയ സന്ദര്‍പ്പകത്വം ’

വായനക്കാരന്റെ അഞ്ചിന്ദ്രിയങ്ങളേയും സംതൃപ്തമാക്കുന്ന സാഹിത്യത്തിന്റെ 

ശ്രേഷ്ഠതയാണിവിടെ വ്യക്തമാക്കുന്നത്. ഇതില്‍ ഒരു പക്ഷേ ഗൃഹാതുരത ഏറ്റവുമധികം 

സംവേദ്യമാക്കാന്‍ കഴിയുന്നത് ഗന്ധത്തിനാകും. ഒരു മാത്ര കൊണ്ട് നമ്മെ 

ഭൂതകാലത്തിലേയ്ക്കെത്തിച്ച് ഒരു ദീര്‍ഘയാത്ര ചെയ്യിയ്ക്കാന്‍  നാമൊരിയ്ക്കലേറെ 

ഇഷ്ടപ്പെട്ട , പിന്നെ മറന്നു പോയ ഗന്ധങ്ങള്‍ക്കാകും. മുണ്ടൂര്‍ സേതുമാധവന്റെ 

വയല്പ്പച്ചയുടെ  ഗന്ധം എന്ന കൃതി നിറവേററുന്നതീ കൃത്യമാണ്. പഴമയുടെ 

നിറവിന്റേയും വറുതിയുടേയും സ്നേഹത്തിന്റെ ലാഭങ്ങളുടേയും നഷ്ടങ്ങളുടേയുമൊക്കെ 

കണക്കുകള്‍ ഈ ഗന്ധം നമ്മുടെ മനസ്സില്‍ കോറിയിടുന്നു , ഒപ്പം ഒരു ഹരിതാഭയും.



കണ്ണീരിന്റെ നനവുള്ള കാലം


     
     വിട്ടുവീഴ്ച്ചകളില്ലാത്ത വിധി കല്പിയ്ക്കുന്ന ശക്തിയാണ് കാലം. നമ്മോടൊപ്പം 

സഞ്ചരിയ്ക്കുന്ന , നമ്മള്‍ ശ്രദ്ധിയ്ക്കാത്ത നമ്മുടെ എല്ലാ പ്രവൃത്തികള്‍ക്കും മൂകസാക്ഷി 

യായി നില്‍ക്കുന്ന കാലം അത്ഭുതമായി ,ആകസ്മികതയായി, കുററപ്പെടുത്തലായി , 

ഓര്‍മ്മപ്പെടുത്തലായി , ചില നിമിഷങ്ങളില്‍ പൊടുന്നനെ വെളിപാടുകളായി മുന്നില്‍ 

അവതരിയ്ക്കുന്നു. സമൃദ്ധിയുടെ നിറവില്‍  മതിമറന്നാഹ്ളാദിയ്ക്കുന്നവര്‍  അപ്പുറത്ത്  

വരള്‍ച്ചയുടെ വറുതി കാത്തിരിയ്ക്കുന്നത് പലപ്പോഴും അറിയില്ല. അദ്ധ്യാപനവും പ്രസംഗ 

വുമൊക്കെയായി  തിരക്കിലാഴ്ന്നു നടന്നിരുന്ന നാരായണന്‍ മാഷുടെ കഥയാണ്‌  

‘ മണ്ണോട്ടുകരയിലേയ്ക്കുള്ള വഴി ' .റിട്ടയര്‍മെന്റിന്റെ ആഘോഷങ്ങള്‍  


നടന്നു കൊണ്ടിരിയ്ക്കെ ഒരു ഫോണ്‍കോള്‍.കഴിഞ്ഞ 

വര്‍ഷം വിരമിച്ച സുകുമാരന്‍ മാഷാണ്. മാഷിപ്പോള്‍ 

മണ്ണോട്ടു കരയിലെ  വൃദ്ധസദനത്തിലാണ്  താമസം. 

ഒരു വലിയ ചിരിയോടെ താനും വരുന്നോ എന്നൊരു 

ചോദ്യമെറിഞ്ഞ്  മാഷ്‌ സംസാരമവസാനിപ്പിച്ചു. 

പതിവുരീതിയിലുള്ള പ്രസംഗങ്ങളും ഉപഹാര സമര്‍പ്പ 

വുമൊക്കെയായി ചടങ്ങ്  ഭംഗിയായി നടന്നു. 

വലിയൊരു തറവാട്,  ഭാര്യ മരിച്ചതോടെ ഒററയ്ക്കുളള 

ജീവിതം, തിരക്കുകള്‍ക്കിടയിലൂടെ കൂടെ  വരാന്‍ 

ക്ഷണിയ്ക്കുന്ന മക്കള്‍ - സഹപ്രവര്‍ത്തകരുടേയും  

ശിഷ്യരുടേയും സ്നേഹത്തിനു നടുവില്‍ നില്‍ക്കുമ്പോള്‍  മാഷുടെ മനസ്സില്‍ ചിന്തകളു 

ണര്‍ന്നു. വീട്ടില്‍ കൊണ്ടുപോയാക്കുക എന്ന ചടങ്ങിന്  ഉത്സാഹത്തോടെ അദ്ധ്യാപക 

രൊരുങ്ങി  കാറില്‍ കയറിയപ്പോള്‍ മാഷ് പറഞ്ഞു – കാറ് മണ്ണോട്ടു കരയിലേയ്ക്ക്  

വിടാന്‍. പ്രാരാബ്ദ്ധങ്ങളെ കുറിച്ച്  വേവലാതിപ്പെടാതെ സംതൃപ്തനായി വിരമിയ്ക്കാന്‍ 

സാധിച്ച അദ്ദേഹത്തിനു കാലം കരുതിവെച്ചത്  അതായിരുന്നു.


     കാലം- അനിവാര്യമായ യാത്ര .എല്ലാം തട്ടിപ്പറിച്ച് പ്രായവും അതിന്റെ മോഹങ്ങളുമെ 

ല്ലാം തകര്‍ത്തെറിഞ്ഞ് എല്ലാവരെയും വൃദ്ധരാക്കിക്കൊണ്ടുള്ള യാത്ര. പിടിച്ചു നിര്‍ത്താന്‍ 

മോഹിച്ചാലും പറ്റാത്ത , നില്‍ക്കാന്‍ കാലത്തിനു മോഹമുണ്ടായാലും നില്‍ക്കാനാകാത്ത 

യാത്ര . അവിടെ നാമൊന്നറിയുന്നു. നാം തന്നെയാണ് കാലം. മനുഷ്യനും കാലവും 

തമ്മിലുള്ള ഈ അദ്വൈതഭാവം വ്യക്തമാക്കുന്ന കഥയാണ്‌  ‘ 2010 ഉം ഞാനും ’. ചില 

സന്ദര്‍ഭങ്ങളില്‍ നമുക്ക് പ്രിയപ്പെട്ട കാലം പിന്‍വിളിയായെത്തും. മനസ്സിന്റെ 

ആഴങ്ങളിലേയ്ക്ക് തിരുകി മാറ്റിവെച്ച ഓര്‍മ്മകളിലൂടെ കൈ പിടിച്ചു പിച്ച വെപ്പിയ്ക്കും. 

ഗൃഹാതുരത്വമെന്തെന്നു അനുഭവിപ്പിച്ച് പഠിപ്പിയ്ക്കും. ഉപയോഗ്യശൂന്യമായി കിടന്ന 

പഴയ തറവാട് വില്‍ക്കാന്‍ ശ്രമിയ്ക്കുന്ന അനുജനോടൊപ്പം വന്ന ജ്യേഷ്ഠന്  ആ 

തറവാടിനോടുള്ള ആത്മബന്ധം വിച്ഛേദിയ്ക്കാന്‍ കഴിയുന്നില്ല. തറവാട് 

നശിപ്പിയ്ക്കരുതെന്ന അമ്മയുടെ വാക്കുകള്‍ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരിയ്ക്കേ 

പട്ടണത്തില്‍ സ്ഥലവും വീടും സ്വപ്നം കാണുന്ന അനുജന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങേണ്ടി 

വന്നു. കാലത്തിന്റെ മുന്നോട്ടുള്ള ഒഴുക്കില്‍ ഗതകാലത്തോടുള്ള മമതയെ നിമജ്ജനം 

ചെയ്യേണ്ടി വന്നെങ്കിലും ഈ ചൈതന്യം നിറഞ്ഞ പ്രശാന്തത തന്നില്‍ എന്നും 

അവശേഷിയ്ക്കും എന്നുറപ്പിച്ചു സ്വയം പറയാന്‍ മാത്രമേ അയാള്‍ക്കായുള്ളൂ. 

മനസ്സില്ലാമാനസ്സോടെ സ്വന്തം വേരുകള്‍  വെട്ടിമുറിയ്ക്കുന്നവന്റെ ധര്‍മ്മസങ്കടങ്ങളാണ്  

' തറവാട് ' എന്ന കഥയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.


തിരിച്ചറിവുകള്‍


     സ്വന്തം ജീവിതത്തിലേയ്ക്കുററു നോക്കിക്കൊണ്ട്  ജീവിയ്ക്കുന്ന വ്യക്തിയ്ക്ക് 

ആത്മവിശകലനം ചെയ്തുനോക്കിയാല്‍ അറിയാവുന്ന കാര്യമാണ് താന്‍ തന്റെ 

സദ്ഗുണങ്ങളെന്ന് വാഴ്ത്തുന്ന സഹതാപവും ബഹുമാനവുമെല്ലാം ബാദ്ധ്യതയുടെ 

ഘനമേശാത്തവയാണെന്ന്. അങ്ങനെയൊരു ഭാരത്തെക്കുറിച്ചുള്ള സൂചന കിട്ടുന്ന 

നിമിഷം ഇല്ലാതാകുന്ന ക്ഷണികതകളാണവ .കാപട്യത്തിന്റെ വൈകൃതം 

പുറത്തറിയാതിരിയ്ക്കാന്‍ ധരിയ്ക്കുന്ന മുഖംമൂടികള്‍. സ്വന്തം തിരിച്ചറിവിലേയ്ക്ക് 

ചൂണ്ടുന്ന വിരലുകള്‍. കുട്ടിക്കാലത്ത് തനിയ്ക്ക് വാത്സല്യവും അംഗീകാരവും തന്ന 

രാഘവന്‍ മാഷെ ഉദ്യോഗസ്ഥനായി ക്കഴിഞ്ഞിട്ടും ലീവില്‍ ചെല്ലുമ്പോഴെല്ലാം ദാമോദരന്‍ 

പോയിക്കാണുമായിരുന്നു – ആവശ്യപ്പെടാതെത്തന്നെ. പക്ഷേ ഒന്ന് കാണണമെന്ന്  

മാഷ്‌ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ക്ക്‌ സംശയം തോന്നി. ചെടിപ്പും അത്ഭുതവും തോന്നി. 

പണം, വിവാഹപ്രായമെത്തിയ പെണ്മക്കള്‍ ,സഹായം – എന്തായിരിയ്ക്കും മാഷുടെ 

ഉന്നമെന്നായിരുന്നു ആശങ്ക. ബാങ്ക് ലോണ്‍ സംഘടിപ്പിയ്ക്കാനുള്ള സഹായമാവശ്യപ്പെട്ട 

മാഷുടെ മുന്നില്‍  കുടുംബത്തോടെ ആത്മഹത്യ ചെയ്ത വൈസ് പ്രസിഡന്റിന്റെ കഥ 

അവതരിപ്പിച്ചു. അടുത്ത ലീവിന് നാട്ടിലെത്തിയപ്പോള്‍ മാഷെ കാണാന്‍  

സംശയത്തോടെ ചെന്നു. വഴി മദ്ധ്യേ തന്നെ തിരക്കി വരുന്ന മാഷ്‌! താന്‍ കഴിഞ്ഞ 

പ്രാവശ്യം പറഞ്ഞു കൊടുത്ത കഥ ഇഷ്ടമായെന്ന് പറഞ്ഞു ചിരിയ്ക്കുന്ന മാഷ്‌ ! തന്നെ 

സ്വാധീനിച്ച വ്യക്തിയെന്ന ഉയരത്തില്‍ പ്രതിഷ്ഠിച്ച മനുഷ്യന്‍ പ്രാരാബ്ദ്ധങ്ങളെക്കുറിച്ച് 

സാധാരണക്കാരനായി നിന്ന് സംസാരിച്ചപ്പോള്‍ വളരെ ചെറുതായിപ്പോയി എന്ന് 

ചിന്തിയ്ക്കുന്നവന്‍ ഭൌതികതയുടെ കഷ്ടപ്പാടുകള്‍  മുന്നിലെത്തുമ്പോള്‍ ആദര്‍ശങ്ങളുടെ 

പൊള്ളത്തരങ്ങള്‍  സ്വയം തിരിച്ചറിയുന്ന കാപട്യക്കാരനാണ്. മുഖംമൂടിയ്ക്കുള്ളിലെ 

അഹംബോധത്തിന്റെ പൊളിച്ചെടുത്തു കാണിയ്ക്കലാണ്  ‘ രാഘവന്‍ മാഷ്‌ ’  എന്ന കഥ.


     വിശ്വാസരാഹിത്യം ആത്മാര്‍ത്ഥതയെ കവച്ചുവെച്ചു പുച്ഛച്ചിരിയോടെ മുന്നേറുമ്പോള്‍ 

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് പ്രസക്തിയേറുന്നു. മുതലാളി കൂലി കൊടുക്കില്ലെന്നുറപ്പിച്ച 

പ്പോള്‍ പാവങ്ങള്‍ അവകാശത്തിനു വേണ്ടി സമരത്തിനിറങ്ങി. മുതലാളി പുതിയ 

പണിക്കാരെ ഇറക്കി. സമരം രൂക്ഷമായി. പിക്കററിങ്ങും അറസ്ററുമൊക്കെ മുറയ്ക്ക് 

നടന്നു. വിശ്രമമെന്യേ പ്രവര്‍ത്തിയ്ക്കാനിറങ്ങിയ നേതാവ് മുതലാളിയും തനിയ്ക്ക് 

വിവരങ്ങള്‍ ചോര്‍ത്തിത്തരുന്ന തൊഴിലാളിയും രാത്രിയുടെ മറവില്‍ ഒന്നിച്ചു ചിരിച്ചു 

നില്‍ക്കുന്ന കാഴ്ച കണ്ടു സ്തബ്ധനായി – സമരം ആര്‍ക്കു വേണ്ടി ?  ആര്‍ ജയിച്ചു ? 

ആര്‍ തോററു ? ഏതൊരു കാലത്തും ഉത്തമ ലക്ഷ്യത്തോടെ സംഘടിച്ചു നില്‍ക്കുന്ന 

വിപ്ലവശക്തികള്‍ക്കിടയില്‍  നമുക്ക് കാണാവുന്നതാണ് ഇരുപുറവും നില്‍ക്കുന്ന 

നട്ടെല്ലില്ലാത്ത സ്വാര്‍ത്ഥതല്‍പരരായ  വഞ്ചകരെ. ഈ യാഥാര്‍ത്ഥ്യത്തിന്റെ നിശിതമായ 

ആവിഷ്ക്കാരമാണ് ‘ അണികള്‍ ’ എന്ന കഥ.  


     ഈ പൊയ്മുഖങ്ങള്‍ക്കും , കാപട്യങ്ങള്‍ക്കും ,വഞ്ചനകള്‍ക്കുമൊക്കെയപ്പുറം 

മനുഷ്യത്വം തീരെയില്ലാതായിട്ടില്ല എന്ന പ്രത്യാശ ജനിപ്പിയ്ക്കുന്ന കഥയാണ്‌ ‘ വഴിപാട് ’.

ആറു കൊല്ലം കാത്തിരുന്നുണ്ടായ ഉണ്ണി ജനിച്ചയുടന്‍  കരഞ്ഞില്ല എന്ന് കണ്ടു നേര്‍ന്ന 

വഴിപാട് – പഴം കൊണ്ട് തുലാഭാരം . രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ചെയ്യാനായില്ല. ഒരു 

ദുഃസ്വപ്നമുണര്‍ത്തിയ  പേടി കൊണ്ട് ഉടന്‍ വഴിപാട് ചെയ്യണമെന്നു കരുതി  മാല 

പണയം വെച്ചുണ്ടാക്കിയ കാശുമായി ഒരുങ്ങിയിറങ്ങിയപ്പോള്‍  ഭാര്യയ്ക്ക് പ്രസവവേദന 

തുടങ്ങിയെന്നു പറഞ്ഞ് പരിഭ്രമിച്ചോടിയെത്തിയ സുഹൃത്ത് . അയാള്‍ക്ക്‌  ആ പണം 

കൊടുത്തു. സഹായിയ്ക്കാന്‍ കൂടെ ചെന്നു. അതാണ്‌ ദൈവത്തിനു കൊടുക്കേണ്ട 

ശരിയായ വഴിപാടെന്നയാളെ തോന്നിച്ചത്  അയാളിലെ മനുഷ്യത്വമാണ്‌. അന്യന്റെ 

സങ്കടം കണ്ടറിയാനും സ്വന്തം കാര്യം മാറ്റിവെച്ച്  അവനെ സഹായിയ്ക്കാനുമുള്ള 

സന്നദ്ധത എല്ലാ നന്മകളും തകര്‍ന്നടിഞ്ഞ ഊഷരതയില്‍ ഒട്ടെങ്കിലും കാണാവുന്ന 

ആര്‍ദ്രതയാണ്.



ഓര്‍മ്മകള്‍ക്ക് പറയാനുള്ളത്



     
     ഓര്‍മ്മകള്‍ക്ക് മനസ്സില്‍ കൊണ്ടുവരാനുള്ളത് ഒരു സംഭവമല്ല , സംഭവ പരമ്പരകള്‍  

തന്നെയായിരിയ്ക്കും. അപ്രിയമുണ്ടാക്കുന്നവയാണെങ്കില്‍  പോലും അവയെ മനസ്സിന്റെ 

പടിയിറക്കി വിടാന്‍ മിക്കപ്പോഴും ആര്‍ക്കും കഴിയില്ല.  ഒരു പുതിയ മുറിവ് പോലെ കാല 

പ്പഴക്കത്തിലും നീറിക്കൊണ്ടിരിയ്ക്കുന്ന ഓര്‍മ്മകള്‍  മനസ്സൊന്നു വിശ്രമിയ്ക്കുന്ന ഒരു 

ഞൊടിയിടയില്‍ പിന്‍വിളിയുമായെത്തുന്ന കഥയാണ്‌  ‘ ദുഃഖത്തിന്‍റെ തീരഭൂമിയില്‍ ’ . 

യോഗ്യതക്കുരവ് അപ്രാപ്തനാക്കിയതിനാല്‍  ഒരിയ്ക്കലുപേക്ഷിയ്ക്കേണ്ടിവന്ന കാമുകിയെ 

കാലങ്ങള്‍ക്ക് ശേഷം കാണുന്നത് വിധവയും ദരിദ്രയുമായാണ് . കുട്ടിയ്ക്ക്  മരുന്ന് 

വാങ്ങാന്‍  അഞ്ചുരൂപ ചോദിച്ചെത്തിയ  അവളെ വീട്ടുജോലിയ്ക്ക്  നിര്‍ത്താമെന്ന് 

വേലക്കാരി നിര്‍ദ്ദേശിച്ചുവെങ്കിലും  അയാള്‍ക്ക്‌ സമ്മതിയ്ക്കാനായില്ല. അതവള്‍ക്ക്‌  

സഹായമാകുമെന്നറിയാമായിരുന്നുവെങ്കിലും ആരുമറിയാത്ത സത്യം തുറന്നു പറയാന്‍  

കഴിയാത്ത അയാള്‍ക്ക്‌  ഒഴിഞ്ഞു മാറേണ്ടി വന്നു. രൊമ്പതാം ക്ലാസ്സുകാരന്റെ 

ആദ്യാനുരാഗം – കൌമാരചാപല്യമെന്നു വിളിയ്ക്കാവുന്ന ആ അനുഭവത്തിന്റെ 

ഓര്‍മ്മകളാണ്  ‘ ഓര്‍മ്മയുടെ ചതുരം ’ എന്ന കഥയില്‍ . വര്‍ഷങ്ങള്‍ക്കുശേഷം 

ഭാര്യയുമൊത്ത് നാട്ടിലെത്തിയ അയാള്‍ക്ക്‌ അവള്‍ പറയുമ്പോലെ തന്റെ നാടിനെ ഒരു 

കാട്ടുമുക്കായി കാണാനായില്ല. മനസ്സില്‍ ഒരു സര്‍ക്കസ്സുകൂടാരവും , രഹസ്യമായി നുഴഞ്ഞു 

കയറി താന്‍ കണ്ടിരുന്ന ഒറ്റക്കമ്പിയില്‍ നൃത്തം ചെയ്യുന്ന പെണ്‍കിടാവും , സര്‍ക്കസ്സുകാര്‍ 

പരിപാടി കഴിഞ്ഞു മറ്റെങ്ങോട്ടോ പോയപ്പോഴുണ്ടായ സങ്കടവും നിരാശയും 

ഉയിര്‍ത്തെഴുനേററു. ഇന്നവിടെ വലിയൊരു ബംഗ്ലാവാണ്. അവിടെ എന്തൊക്കെയോ 

സര്‍ക്കസ്  നടക്കുന്നുണ്ടെന്ന ദ്വയാര്‍ത്ഥത്തിലുള്ള അഭിപ്രായം കേട്ടപ്പോള്‍ 

മനസ്സിലുയര്‍ന്നു വന്നിരുന്ന അയഥാര്‍ത്ഥമോഹങ്ങളുടെ ഓര്‍മ്മകള്‍ തകര്‍ന്നു. മനസ്സിന്റെ 

അനിയന്ത്രിതമായ യാത്ര സമ്മാനിയ്ക്കുന്ന ഓര്‍മ്മകള്‍ക്ക് പറയാനൊരുപാട് 

കാര്യങ്ങളുണ്ട്.      



അദ്ധ്യാപകന്റെ ചാരിതാര്‍ത്ഥ്യം



     ജീവിതത്തില്‍ ഏതു ദുഃഖവും അതെത്ര മനസ്സിനെ മഥിയ്ക്കുന്നതായാലും 

തല്ക്കാലത്തേയ്ക്കെങ്കിലുമൊന്നു മാറ്റിവെയ്ക്കാന്‍  മനസ്സ് തയ്യാറാകുന്ന സന്ദര്‍ഭമുണ്ട്‌ - 

സ്വന്തം കര്‍ത്തവ്യം യഥാവിധി പാലിയ്ക്കുന്ന അവസരങ്ങള്‍. അത് ശരിയായി ചെയ്യാന്‍ 

കഴിഞ്ഞു എന്ന സാര്‍ത്ഥകത നല്‍കുന്ന സംതൃപ്തിയുടെ നിമിഷങ്ങള്‍ - തന്റെ 

കലിയുഗമെന്ന  നോവല്‍ സിനിമയാകാനൊരുക്കങ്ങള്‍  നടക്കുന്ന കാലം, 

നാല്പത്തേഴുദിവസത്തെ എന്‍. ജി. ഒ – അദ്ധ്യാപകസമരത്തിന്റെ കാലം – ഒരേ സമയം 

ആഹ്ലാദത്തിന്റേയും അസ്വസ്ഥതയുടേയും ഭാരം പേറി നടന്ന ദിവസങ്ങള്‍. 

 സമരമവസാനിച്ചപ്പോള്‍  പരീക്ഷയ്ക്ക് മുമ്പുള്ള കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ 

പാഠങ്ങളെടുത്തു തീര്‍ക്കാനുള്ള തിരക്കിലായി. മറ്റെല്ലാം മറന്നു. നഷ്ടപ്പെട്ട ദിവസങ്ങള്‍  

കൂടുതല്‍ സമയം അദ്ധ്വാനിച്ച് പരിഹരിച്ചപ്പോള്‍  കുട്ടികള്‍ക്ക് കനത്ത വിജയശതമാനം ! 

സമരം വേണ്ടി വന്നാലും മനസ്സില്‍ ക്ലാസ്സും കുട്ടികളും ഉണ്ടായിരിയ്ക്കണം എന്ന 

ഉപദേശമാണ്  ‘ ശങ്കരന്‍കുട്ടി വായിയ്ക്കാന്‍ ’  എന്ന ആത്മകഥാപരമായ ഈ കഥയി 

ലൂടെ കഥാകൃത്തിന് മുന്നോട്ടു വെയ്ക്കാനുളളത് .  ‘ മണ്ണോട്ടു കരയിലേയ്ക്കുള്ള വഴി ’ 

എന്ന കഥയിലും നിറഞ്ഞു നില്‍ക്കുന്നത്   ഒരദ്ധ്യാപകന്റെ ചാരിതാര്‍ത്ഥ്യമാണ് . 

കഥാകൃത്തിന്റെ ഉള്ളിലെ അദ്ധ്യാപകന്‍  നേരിട്ടെത്തി പറയും പോലെ പ്രത്യക്ഷാനുഭൂതി 

ഉളവാക്കുന്ന കഥകള്‍.


    പതിനഞ്ച്  കഥകളാണീ സമാഹാരത്തില്‍. പുസ്തകത്തിന്റെ ആദ്യപേജില്‍  കഥാകൃത്ത്  

കുറിച്ചിട്ടിരിയ്ക്കുന്നു – ‘ കണ്ണീരിന്റെ നനവുള്ള കാലമേ, നിനക്ക് ’ . മനസ്സില്‍ 

ഉര്‍വ്വരതയുടെ ഗന്ധം നിറയ്ക്കുന്ന ഭാവവൈവിദ്ധ്യം പൂണ്ട കഥകള്‍  സമര്‍പ്പിയ്ക്കേണ്ടത് 

അനാദിയും അക്ഷയവുമായ കാലത്തിനല്ലാതെ മറ്റാര്‍ക്ക്  ? യാന്ത്രികതയുടേയോ 

നിരാര്‍ദ്രതയുടേയോ ലാഞ്ഛനയില്ലാത്ത കാവ്യഭംഗിയാര്‍ന്ന ഭാഷ ഉയിര്‍ നല്‍കുന്ന 

കഥകള്‍ക്ക്  ആദ്യസാക്ഷ്യം ‘ വയല്‍പ്പച്ചയുടെ ഗന്ധം ’ എന്ന ശീര്‍ഷകം തന്നെ. ഒരു 

കഥാസമാഹാരത്തിന്റെ ശീര്‍ഷകം അതിലെ എല്ലാ കഥകളുടേയും അന്തര്‍ഭാവം 

സംവഹിയ്ക്കുന്ന കാഴ്ചയാണിവിടെ കാണുന്നത്. പ്രത്യേകിച്ച് ആ പേരിലൊരു കഥ ഈ 

കൃതിയില്‍ ഇല്ലെന്നിരിയ്ക്കെ.   



                                                

                                  വയല്‍പ്പച്ചയുടെ  ഗന്ധം
                             
                                  മുണ്ടൂര്‍ സേതുമാധവന്‍ 
                                                
                                                എസ്ച്വറി ബുക്സ് , ഒറ്റപ്പാലം
                                                         
                                                പേജ് : 136   വില : 75/-


(മലയാളസമീക്ഷ ഒക്ടോബര്‍ 15- നവംബര്‍ 15/ 2013)