Monday 22 April, 2013

വാഴ്വിന്റെ മഹാപ്രസ്ഥാനം




   ഒരു യാത്രയ്ക്ക് നമ്മോടു പറയാന്‍ പല കാര്യങ്ങളുമുണ്ടാകും – മനസ്സിനെ പിടിച്ചുലച്ച 

കാഴ്ചകള്‍, കേള്‍വികള്‍, നാമറിയാതെ നമ്മുടെയുള്ളില്‍  കയറിയിരുന്ന വ്യക്തികള്‍, 

എന്നെ പേടിയ്ക്കണം എന്ന് ഭീഷണിപ്പെടുത്തുന്ന കാലം, ഊടുവഴികള്‍ കാണിച്ചു  

പ്രലോഭിപ്പിയ്ക്കുന്ന കൌടില്യം , ഇവിടെയൊരല്പം നന്മയുണ്ട്  എന്ന് 

സാന്ത്വനിപ്പിയ്ക്കുന്ന ആര്‍ദ്രത , ചെയ്യരുതാത്തത്‌  ചെയ്തുവല്ലോ എന്ന കുറ്റബോധം , 

ഇങ്ങനെയല്ല ചെയ്യേണ്ടത് എന്ന്  ശാസിയ്ക്കുന്ന വിവേകം ,ഇനിയും പലതും ചെയ്യാനുണ്ട്  

എന്നോര്‍മ്മിപ്പിയ്ക്കുന്ന കര്‍ത്തവ്യബോധം – വാഴ്വിന്റെ മഹാപ്രസ്ഥാനത്തില്‍ ഊഴം 

തേടിയെത്തുന്ന സന്ദര്‍ശകരാണിവര്‍ . തികച്ചും സാധാരണവും നൈമിഷികവുമായ 

ഇത്തരം മുഹൂര്‍ത്തങ്ങളെ ഹൃദയാവര്‍ജ്ജകമായി അവതരിപ്പിയ്ക്കുകയാണ് മുണ്ടൂര്‍ 

സേതുമാധവന്‍  “ മഹായാനം ” എന്ന കഥാസമാഹാരത്തില്‍.


സ്നേഹസിക്തങ്ങളായ  ബന്ധങ്ങള്‍


   മനുഷ്യബന്ധങ്ങള്‍  ഊഷ്മളമാകുമ്പോള്‍  അവിടെ 

സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും നിറസാന്നിദ്ധ്യമുണ്ടാകും . 

അതിന്റെ സാക്ഷ്യമാണ് ‘ മഹായാനം ’ എന്ന കഥ. 

അച്ഛനമ്മമാരില്ലാത്ത പേരക്കുട്ടിയെ തന്റെ ജന്മമായി 

കണക്കാക്കുന്ന അമ്മമ്മ രോഗശയ്യയിലായിരുന്ന അവനു 

തന്റെ ജീവന്‍ കൊടുത്തു യാത്രയാകുന്ന ഈ കഥ സ്നേഹം 

ത്യാഗമാണെന്ന തിരിച്ചറിവുണ്ടാക്കുന്നതാണ്. ആ മൃതദേഹ 

ത്തിന്റെ കൈയില്‍  മുറുകെ പിടിച്ചിരിയ്ക്കുന്ന ഉഴിഞ്ഞുവെച്ച 

നാണയം അന്ധവിശ്വാസമല്ല, സ്നേഹത്തിന്റെ പാരമ്യമായ പ്രാര്‍ത്ഥനയാണ്. ആ സ്നേഹം 

രക്തബന്ധം കൊണ്ടല്ല പലപ്പോഴും കിട്ടുന്നതെന്നോര്‍മ്മിപ്പിയ്ക്കുന്ന കഥയാണ്‌  

‘ മകള്‍ ’ .  ഭാര്യ നേരത്തെ മരിച്ച തഹസില്‍ദാര്‍  ദാമോദരന്‍ നായര്‍  മകള്‍ 

വിവാഹിതയായി അമേരിയ്ക്കയിലേയ്ക്ക് പോയതോടെ ഒറ്റയ്ക്കായി. അയാള്‍ 

കല്യാണിയെ ശുചിത്വവും , പാചകവും പഠിപ്പിച്ച്  കൂടെ നിര്‍ത്തി. ദാമോദരന്‍ നായര്‍  

മരിച്ചപ്പോള്‍ സ്വത്തിനവകാശിയായ മകള്‍ക്ക് വരാന്‍ കഴിഞ്ഞില്ല. മരണ സമയത്ത്  

കൂടെയുണ്ടായിരുന്നത് കല്യാണി , മരിച്ചപ്പോള്‍ കരഞ്ഞതും കല്യാണി. ആരാണ്  

മകളെന്നൊരു ചോദ്യമാണ് കഥ ചോദിയ്ക്കുന്നത്.
  
   
   മനുഷ്യത്വം വ്യക്തിബന്ധങ്ങള്‍ക്കുമതീതമാകുന്ന കാഴ്ചയാണ്  ‘ ഉറവുകള്‍  വറ്റുന്നില്ല ’ 

എന്ന കഥയില്‍ കാണുന്നത്.  പുതിയ ഷര്‍ട്ടിനു വേണ്ടി വാശി പിടിയ്ക്കുന്ന മകനെ 

തഴഞ്ഞാണ്  അവന്റെ പിറന്നാള്‍ ദിവസം രാവുണ്ണിക്കുട്ടി മരത്തില്‍ നിന്ന് വീണു പരിക്കേറ്റ 

തന്റെ സുഹൃത്തിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. അയാളുടെ ജീവിതം 

മറ്റുള്ളവര്‍ക്കുള്ളതായിരുന്നു. കാലങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയ അയാള്‍ തന്റെ 

മകനിലും ആ നന്മയുടെ ഉറവ്  വറ്റാതെയുണ്ട് എന്നറിയുന്നു.



തിരിച്ചറിവുകള്‍



   കര്‍ത്തവ്യബോധമാണ് മിക്കപ്പോഴും മനുഷ്യനെ തന്നിലെ തെറ്റുകളെ വിശകലനം 

ചെയ്യാന്‍  പ്രേരിപ്പിയ്ക്കുന്നത്. ചെയ്യേണ്ടത്  ചെയ്തില്ലെന്നും,  ചെയ്യരുതാത്തത്‌  

ചെയ്തുവെന്നും,  തിരുത്തേണ്ടതുണ്ടെന്നുമൊക്കെയുള്ള  കുറ്റബോധം 

അങ്ങനെയുണ്ടാകുന്നതാണ്.  അദ്ധ്യാപകഅവാര്‍ഡ്  ലഭിച്ചുവെന്നറിഞ്ഞപ്പോള്‍  രാഘവന്‍ 

മാഷുടെ മനസ്സിലെത്തിയത്  നല്ല മാര്‍ക്ക് നേടിയ സമര്‍ത്ഥരായ ശിഷ്യരല്ല , നല്ല 

സാഹചര്യങ്ങളുടെ അഭാവം കൊണ്ട്  പിന്‍തള്ളപ്പെട്ടുപോകുന്ന ദരിദ്രരായ 

വിദ്യാര്‍ത്ഥികളാണ്. ശ്രമിച്ചാല്‍ അവരെയും നന്നാക്കാന്‍ സാധിയ്ക്കുമെന്ന 

തീരുമാനത്തിലെത്തുന്ന  മാഷുടെ കഥയാണ്‌  ‘ ജേതാവ് ’


   യ്യാത്ത അമ്മയെ വിശ്വസ്തയായ  വേലക്കാരിയെ ഏല്പിച്ച്  ജനസേവനത്തിനി -

റങ്ങിയ രാമന്‍കുട്ടിയ്ക്ക്  തന്റെ പ്രവൃത്തിയില്‍  എപ്പോഴും കുറ്റബോധം തോന്നുന്നുണ്ട്. ഉറ്റ 

സുഹൃത്തിന്റെ ഭാര്യ മരണശയ്യയിലായിരുന്നിട്ടും ഒന്നു പോയി കണ്ടില്ലല്ലോ എന്ന 

വിചാരത്തോടെ ചെന്നപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. വനിതാവേദിയുടെ മീറ്റിങ്ങില്‍  

അമ്മമാര്‍ക്ക് വേണ്ടി പ്രസംഗിച്ചപ്പോഴും പ്രസിഡന്റിന്റെ വൃദ്ധയായ അമ്മയെ കാണാന്‍  

ചെന്നപ്പോഴുമൊക്കെ ഈ കുറ്റബോധം മനസ്സിലുയര്‍ന്നു നിന്നു. പരിചാരികയോടുള്ള 

അന്വേഷണത്തില്‍ മാത്രമൊതുങ്ങി നില്‍ക്കുകയാണ്  തന്റെ മാതൃസ്നേഹമെന്ന തളര്‍ച്ച  

മനസ്സിലേറ്റു വാങ്ങുന്ന രാമന്‍കുട്ടിയുടെ കഥയാണ്‌  ‘ അമ്മയിലകള്‍ ’


   തന്റെ പ്രണയസാഫല്യത്തിനു വേണ്ടി ഏകാശ്രയമായ പാടം വില്‍‍ക്കണമെന്ന്  മകന്‍ 

വാശി പിടിച്ചപ്പോള്‍  ഗത്യന്തരമില്ലാതെ സമ്മതം നല്‍കി അപ്പുമാഷ്  നാട് വിട്ടു പോയി. 

വീട് പട്ടിണിയാവുക കൂടി ചെയ്തപ്പോള്‍  മകന്റെ വിവേകമുണര്‍ന്നു. വേനല്‍ മഴയില്‍ 

മണ്ണും മനസ്സും കുളിര്‍ത്തപ്പോള്‍  അവന്‍ പുതിയ തീരുമാനത്തോടെ കൈക്കോട്ടെടുത്തു. 

കുടുംബത്തെ എന്നും പട്ടിണിയില്‍  നിന്നും രക്ഷിച്ചിരുന്ന ആ ഭൂമിയാണ്‌  യഥാര്‍ത്ഥ 

പ്രണയിനിയെന്ന തിരിച്ചറിവുണര്‍ത്തുന്ന കഥയാണ് ‘ പ്രണയം ’.



പ്രായോഗികതയുടെ കണക്കുപുസ്തകങ്ങള്‍



   ജീവിതവിജയത്തിന്റെ അടിത്തറ പ്രായോഗികതയാണ്. സമാധാനം നിറഞ്ഞ 

ജീവിതത്തിനു ഈ പ്രായോഗികത കൂടിയേ തീരൂ. അത്  തിരിച്ചറിയാനും സമാനമായ ഒരു 

മനസ്സ്  വേണം. ‘നക്ഷത്രങ്ങള്‍  നമ്മോടു പറയുന്നത് ’ എന്ന കഥയിലെ രാമകൃഷ്ണന്‍ മാഷ്‌  

തന്റെ മകന്  സമ്പന്നനായ ഉണ്ണികൃഷ്ണമേനോന്റെ  മകളുമായുള്ള വിവാഹാലോചനയ്ക്ക്  

എന്ത് മറുപടി കൊടുക്കണമെന്ന ചിന്തയിലിരിയ്ക്കുമ്പോഴാണ്  താര മനസിലേയ്ക്ക്  

കയറിവന്നത്. വനിതാ ടി.ടി.ഐ ഹെഡ് മാസ്റ്റര്‍  രാമകൃഷ്ണന്‍ മാഷ്‌  ക്യാമ്പ്  

ഉദ്ഘാടനത്തിനു മുഖ്യാതിഥി എത്തിയ സമയത്ത്  കറന്റ്  പോയപ്പോള്‍  

എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. അപ്പോഴാണ്‌  താരയെന്ന വിദ്യാര്‍ത്ഥിനി 

മുന്നോട്ടുവന്നു ഫ്യൂസ് വയര്‍  കെട്ടി പ്രശ്നം പരിഹരിച്ചത്. അച്ഛനില്ലാത്ത താര. വീട്ടില്‍  

ആണ്‍കുട്ടികളില്ലാത്ത അവള്‍  സ്വയം പര്യാപ്തതയോടെ ജീവിയ്ക്കാന്‍  പഠിച്ചു. തന്റെ 

മരുമകള്‍  ആരായിരിയ്ക്കണമെന്നു മാഷ്‌  തീരുമാനിച്ചു.

   ഇതേ പ്രായോഗികത തന്നെ പരിധിയ്ക്കപ്പുറം കടക്കുമ്പോള്‍ ക്രൂരമായിപ്പോകുന്നതും  

അതിനു സമാനമായ മറുപടി നല്‍കേണ്ടി വരുന്നതുമാണ്  ‘ പാഴ്ച്ചെടികള്‍ ’ എന്ന 

കഥയിലെ പ്രമേയം. വയസ്സായ അച്ഛനെ ഒന്ന് വന്നു കാണാന്‍ പോലും നേരമില്ലാത്ത 

മകനും മകളും ഗ്രാമത്തില്‍  വീടിനടുത്ത്  നിരത്ത് വന്നുവെന്നറിഞ്ഞപ്പോള്‍ ഉടന്‍ 

നാട്ടിലെത്തി. സ്ഥലത്തിനിപ്പോള്‍  നല്ല വില കിട്ടുമെന്നും അച്ഛന്  എല്ലാ 

സൌകര്യങ്ങളുമുള്ള ഓള്‍ഡ്‌ ഏയ്‌ജ്  ഹോം ബാംഗ്ലൂരുണ്ടെന്നും ഭംഗിയായി അവതരിപ്പിച്ചു. 

കിടപ്പിലായ ഭാര്യയുടെ ചികിത്സയ്ക്കും ,കുട്ടികള്‍ക്ക്  അമ്മയുടെ ശ്രദ്ധ കിട്ടാത്തതിന്റെ 

കുറവ് നികത്താനും കൂടുതല്‍ സൌകര്യങ്ങള്‍ കിട്ടാനുമായി റസിഡന്‍ഷ്യല്‍  സ്കൂളില്‍ 

ചേര്‍ത്ത് പഠിപ്പിയ്ക്കാനും സ്വത്തിന്റെ ഭൂരിഭാഗവും വിറ്റ അച്ഛന്‍  മക്കള്‍ക്ക് അവരുടെ 

വീതം കൊടുത്തു, തറവാട്ടില്‍ അവര്‍ക്ക് ഒരവകാശവുമില്ലെന്നു പറഞ്ഞു , അതിനി 

തനിയ്ക്കും തന്റെ ഭാര്യയ്ക്കും മാത്രമുള്ളതാണ്.



കല്പാന്തമുണര്‍ത്തുന്ന കാലം  



   മൂല്യബോധത്തിന്റെ സാക്ഷ്യങ്ങള്‍ ബന്ധങ്ങളാണ്. ആദരവോടെയും സ്നേഹത്തോ-

ടെയും ആത്മാര്‍ത്ഥതയോടെയും  മനുഷ്യത്വത്തോടെയും നാം പരിപാലിച്ചുപോരുന്ന 

ബന്ധങ്ങള്‍. ഇന്ന് മൂല്യങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിയ്ക്കുന്നു എന്ന് നമ്മെ ബോദ്ധ്യപ്പെടു -

ത്തുന്നതും ഈ ബന്ധങ്ങള്‍ തന്നെ. ശങ്കരന്‍ മാഷ്‌ ശിഷ്യന്‍  തങ്കപ്പനെ വര്‍ഷങ്ങള്‍ക്കു 

ശേഷം വലിയ നിലയില്‍  എത്തിച്ചേര്‍ന്നതായി കാണുന്നു. മാഷ്‌  തന്നോട് കാണിച്ച 

അലിവിനെപ്പറ്റി പറയുമ്പോഴും മകള്‍ക്ക്  ജോലിയ്ക്ക് ശുപാര്‍ശ ചെയ്യണോ എന്ന് 

ചോദിയ്ക്കുമ്പോഴുമൊക്കെ അയാളുടെ കണ്ണുകള്‍  തന്റെ മകളുടെ നേര്‍ക്ക്‌ നീളുന്നതായി 

അദ്ദേഹത്തിനു തോന്നി. ആദര്‍ശശാലിയാണെങ്കിലും  മുപ്പതുകാരിയായ മകളുടെ 

വിവാഹാവശ്യം വന്നപ്പോള്‍  തങ്കപ്പനെ സമീപിയ്ക്കാതിരിയ്ക്കാന്‍ അദ്ദേഹത്തിനായില്ല. 

പക്ഷേ അങ്ങോട്ടെന്തെങ്കിലും പറയും മുമ്പേ തങ്കപ്പന്‍ ഒരു സഹായമഭ്യര്‍ത്ഥിച്ചു. 

റെയ്ഡില്‍ നിന്നും രക്ഷപ്പെടാന്‍ തന്റെ കുറച്ചു പണം മാഷുടെ പേരില്‍ ഡെപ്പോസിറ്റ്  

ചെയ്യാന്‍ സമ്മതിയ്ക്കണം. നിഷ്ക്കളങ്കനായ മാഷ്‌  എതിര്‍ത്തില്ല. തിരിച്ചുവരുമ്പോള്‍ 

അദ്ദേഹം ജാല്യതയോടെ  ചിന്തിച്ചത് താനിപ്പോള്‍ കുബേരനോ കുചേലനോ  എന്നാണ്. 

തന്റെ പേരിലുള്ള, തനിയ്ക്കുപയോഗിയ്ക്കാനാകാത്ത ഒരു പക്ഷെ തന്നെ 

കുഴപ്പത്തിലാക്കാനിടയുള്ള ആ പണം മാഷുടെ സത്യസന്ധതയുടെ നേര്‍ക്ക്‌  

മൂല്യരാഹിത്യമുണര്‍ത്തുന്ന ചോദ്യമാണ്, നിന്ദയാണ്. ‘ പ്രളയകാലം ’  എന്ന ഈ കഥയ്ക്ക്‌  

പറയാനുള്ളത് കല്പാന്തത്തിന്റെ സവിശേഷത തന്നെ.


   മൂല്യങ്ങള്‍ നിരര്‍ത്ഥകമായിപ്പോകുന്ന കാലത്ത്  തെറ്റുകളെക്കുറിച്ചോര്‍മ്മിപ്പിയ്ക്കാനും 

ആത്മനിന്ദ ശിക്ഷയായി വിധിയ്ക്കാനും അധികാരവും അവസരവും ലഭിയ്ക്കുന്നത്  

സ്വന്തം മനസ്സാക്ഷിയ്ക്കു മാത്രമാണ്. അവിടെ മാത്രം തെറ്റുകള്‍ മറച്ചു വെയ്ക്കാനോ 

നിഷ്ക്കളങ്കനായി അഭിനയിയ്ക്കാനോ ആര്‍ക്കുമാവില്ല. അവനവനോടു തന്നെയുള്ള ആ 

യുദ്ധമാണ്  ‘ യുദ്ധം ’ എന്ന കഥയിലെ പ്രമേയം. തന്റെ കീഴ്ജീവനക്കാരിയോടു താന്‍ 

മോശമായി പെരുമാറിയതിനു സാക്ഷിയായ ശിപായിയെ പ്രതികാരമനോഭാവത്തോടെ 

അനാവശ്യമായി ശിക്ഷിയ്ക്കുന്ന വ്യക്തിയ്ക്ക്  തന്റെ മനസ്സ്  തന്നോടു ചോദിയ്ക്കുന്ന 

ചോദ്യങ്ങള്‍ക്കുത്തരം പറയാനാകുന്നില്ല.


   വിദ്യാലയരാഷ്ട്രീയം പലപ്പോഴും അദ്ധ്യാപകരുടെ നിയന്ത്രണത്തിലൊതുങ്ങുന്ന 

പ്രശ്നങ്ങളല്ല ഉണ്ടാക്കുന്നത്. കര്‍ത്തവ്യബോധവും ആത്മാഭിമാനവും മറന്നു  അദ്ധ്യാപകര്‍ക്ക്  

നിശ്ശബ്ദരാകേണ്ടി വരുന്ന സന്ദര്‍ഭങ്ങളാണവ സൃഷ്ടിയ്ക്കുന്നത്. സ്വന്തം ശൈലിയും 

സ്വന്തം പാര്‍ട്ടിയുമായി നടക്കുന്ന ഗോവിന്ദനാരായണനെ  അദ്ധ്യാപകര്‍ക്കൊക്കെ 

പേടിയായിരുന്നുവെന്നതാണ്  സത്യം. തോല്‍ക്കാനിഷ്ടമില്ലാത്ത ശങ്കരന്‍കുട്ടി മാഷ്‌ 

സമരമാണെന്ന് പറഞ്ഞു വന്ന ഗോവിന്ദനാരായണനോട് ക്ലാസ് വിടാനിഷ്ടമില്ലെന്നതു 

മറച്ചു വെച്ച് താന്‍ തുടങ്ങിവെച്ച കാര്യം മുഴുവനാക്കാന്‍  അനുവാദം ചോദിച്ചു. അങ്ങനെ 

മറ്റു ക്ലാസ്സുകളൊക്കെ വിട്ടപ്പോഴും മാഷ്‌ ക്ലാസ്സെടുത്തു. ആ വിജയം മാഷെ  കരയാനും 

ചിരിയ്ക്കാനും തോന്നിപ്പിച്ചു. മാഷ്‌ ജയിച്ചുവോ തോറ്റുവോ ? ‘ ഗോവിന്ദനാരായണന്റെ 

പാര്‍ട്ടി ’ എന്ന കഥയുയര്‍ത്തുന്ന ചോദ്യം അതാണ്‌.



കഥകള്‍ പുനര്‍ജ്ജനി നേടുമ്പോള്‍



   ഒരു സാഹിത്യകാരനും പുതിയ പ്രമേയം ഉണ്ടാക്കുകയല്ല ചെയ്യുന്നത്. 

ആവിഷ്ക്കാരത്തിന്റെ പുതുമ കൊണ്ട്  പ്രമേയങ്ങള്‍ നൂതനഭാവങ്ങളോടെ 

പുനര്‍ജ്ജനിയ്ക്കുകയാണ്. നമ്മുടെ മനസ്സില്‍ മുമ്പ് തന്നെ ആദരവോടെയും 

പ്രീതിയോടെയും രൂപമായും ഈണമായും സ്ഥാനം പിടിച്ചവ കൂടിയാകുമ്പോള്‍  അവ 

നമുക്ക് തികച്ചും വ്യത്യസ്തമായ അനുഭവം തന്നെ നല്‍കും. അത്തരമൊരു കഥയാണ്‌  

പൂതപ്പാട്ട് ’.  ഇടശ്ശേരിയുടെ പൂതപ്പാട്ട് വായിച്ചു കൊണ്ടിരിയ്ക്കുമ്പോഴാണ് 

അയല്പക്കക്കാരിയാണെന്ന്  സ്വയം പരിചയപ്പെടുത്തിക്കൊണ്ട് സുന്ദരിയായ നങ്ങേമ 

മുന്നിലെത്തിയത്. ‘ കടമ്മനിട്ടക്കവിത പോലെ ദ്രുതതാളത്തില്‍ ’ മുന്നിലെത്തിയ 

ഒളപ്പമണ്ണയുടെ  നങ്ങേമ  അയാളില്‍  ചെറുപ്പമുണര്‍ ത്തി , കാമമുണര്‍ ത്തി. കുളി 

കഴിഞ്ഞെത്തിയ ഭാര്യ കലി തുള്ളി – അഞ്ചരപ്പവന്റെ താലിമാല കാണാനില്ല. മാല 

തെരച്ചിലില്‍  മുറ്റത്തു നിന്ന് കിട്ടി. അയാള്‍ സംശയിച്ചു. ആരാണ് അമ്മ? ആരാണ് പൂതം? 

കാവ്യാത്മകമായ മനസ്സിന്റെ സൃഷ്ടികളും യാഥാര്‍ത്ഥ്യങ്ങളും കൂടിക്കുഴഞ്ഞ ഒരു 

ഭ്രമാത്മകകല്പന.



പ്രണയത്തിന്റെ പിന്‍വിളി



   ഒരു സാഹിത്യകാരനു എപ്പോഴും  പിന്‍വിളിയായി മനസ്സില്‍ തങ്ങിനില്‍ക്കുന്ന 

ഗൃഹാതുരതയുണ്ടാകും. അത് അവരുടെ സൃഷ്ടികളില്‍  ഹൃദ്യമായി പ്രത്യേകമായ  

ഒരാകര്‍ഷണശക്തിയോടെ  പ്രതിഫലിയ്ക്കും . മുണ്ടൂര്‍ സേതുമാധവന്റെ സൃഷ്ടികളില്‍ 

ആ സവിശേഷത മുണ്ടൂര്‍  തന്നെയാണ്. അതൊരവകാശബോധത്തോടെ കഥകളില്‍ 


കഥാകൃത്തുമായി ഒരു ഒരു പ്രത്യേക പ്രണയഭാവമുണ്ടെന്ന മട്ടില്‍ സ്ഥാനം പിടിയ്ക്കും. 

ആ സുഖകരമായ അവകാശക്കയ്യേറ്റമാണ്  ഇതിലെ ‘ പ്രണയകാലം ’ എന്ന കഥയില്‍  

കാണുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ , സുന്ദരിയായ , പാവമായ രാജി ഒരിയ്ക്കല്‍  

സ്കൂളില്‍ പോകുന്ന വഴിയില്‍  അവളെ ഒരു ബൈക്ക് ഇടിച്ചുവീഴ്ത്തി. ബൈക്ക് 

യാത്രക്കാരന്‍  ആ നാട്ടുകാരനായ ടൌണിലെ കോളേജില്‍  പഠിയ്ക്കുന്ന ഹരിദാസ്. ഒരു 

നാടന്പ്രേമത്തിനു പറ്റിയ പശ്ചാത്തലമായി. ഒരു ദിവസം അയാള്‍  താന്‍ പിറ്റേനാള്‍  

കോളേജിലേയ്ക്ക് പോവുകയാണെന്നും യാത്രയയയ്ക്കാന്‍  ബസ്‌സ്റ്റോപ്പില്‍ 

വരണമെന്നും അവളോടു പറഞ്ഞു. പോകാതിരിയ്ക്കാന്‍ അവള്‍ക്കായില്ല. ആരുമറിയാതെ 

ബസ്‌സ്റ്റോപ്പിലേയ്ക്ക് ശ്രദ്ധിയ്ക്കാന്‍ പാകത്തിന് അവള്‍ അവിടത്തെ ഗ്രന്ഥശാലയില്‍ 

കയറിയിരുന്നു. വായിയ്ക്കുകയാണെന്ന ഭാവത്തിലിരിയ്ക്കാം എന്ന് കരുതിയ അവള്‍ക്ക്  

കിട്ടിയ പുസ്തകം രാജലക്ഷ്മിയുടെ ‘ ഒരു വഴിയും കുറെ നിഴലുകളും ’   - രമണിയില്‍ 

അവള്‍ തന്നെ കണ്ടു. തന്റെ ഗ്രാമവും കല്ലടിക്കോടന്‍ മലയുമൊക്കെ 

കാല്പനികഭാവത്തോടെ അവളുടെ മനസ്സില്‍ നിറഞ്ഞു. മറ്റെല്ലാം അവള്‍ മറന്നു. തന്റെ 

പ്രണയത്തിന്റെ ശാദ്വലഭൂമി അതാണെന്നവളറിഞ്ഞു.



   പ
തിനെട്ടു കഥകളാണീ സമാഹാരത്തിലുള്ളത്. 


പ്രമേയം കൊണ്ടും ആഖ്യാനരീതി കൊണ്ടും നൂതന 

വായനാനുഭൂതി നല്‍കുന്ന കഥകള്‍. കൃതി സമര്‍പ്പിച്ചിരി - 

യ്ക്കുന്നത് തന്റെ ‘ മനസ്സില്‍ പൊരിവെയിലായും  

പെരുമഴയായും തിമര്‍ത്തു പെയ്തു പൊയ്പോയ 

പ്രിയപ്പെട്ട വര്‍ഷങ്ങള്‍ക്കു ’ .ഒരു സാഹിതീയാത്രയുടെ 

ദൈര്‍ഘ്യത്തിനു പറയാന്‍ സാധിയ്ക്കുന്ന , 

പറയാതിരിയ്ക്കാന്‍ സാധിയ്ക്കാത്ത കാര്യങ്ങള്‍ .


( കലാകേരളം മാസിക  , മാര്‍ച്ച് 2013 )


Friday 12 April, 2013

കാലഭേദങ്ങളെ ഭേദിച്ചുകൊണ്ടു ഒരു മുത്തശ്ശി


            



           ചരിത്രം, രാഷ്ട്രീയം, സാമൂഹ്യപ്രശ്നങ്ങള്‍, സാമുദായികപ്രശ്ന -

ങ്ങള്‍, വൈയക്തിക പ്രശ്നങ്ങള്‍ എന്നിവയൊക്കെ വിഷയമാക്കിയ ധാരാളം 

നോവലുകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ഒത്തിണങ്ങിയ 

നോവലുകള്‍ മലയാളത്തില്‍ വിരളമാണ്. അതില്‍ ഒന്ന് എന്നല്ല, അതിലെ 

അതിശക്തമായ ഒന്ന് എന്ന് വിശേഷിപ്പിയ്ക്കേണ്ട ഒരു നോവലാണ്‌ 

ചെറുകാടിന്റെ ‘ മുത്തശ്ശി ’.
    
           1930മുതല്‍  ’48  വരെയുള്ള കാലഘട്ടമാണീ 

കൃതിയുടെ പശ്ചാത്തലം. ബ്രിട്ടീഷ്‌ സാമ്രാജ്യത്വം കോണ്‍ഗ്രസ്സുകാരുടെ  


ചെറുകാട് 
നേരെ കാണിച്ച ക്രൂരതകള്‍, കോണ്‍ഗ്രസ്സു 

കാരുടെ പ്രവര്‍ത്തനവും വളര്‍ച്ചയും,  

രാജഗോപാലാചാരിയുടെ കര്‍ഷക 

കടാശ്വാസനിയമം, സ്വാതന്ത്ര്യാനന്തരം 

കോണ്‍ഗ്രസ്സിലുണ്ടായ ഭിന്നിപ്പും, കമ്മ്യൂണിസ 

ത്തിന്റെ പിറവിയും, കര്‍ഷകസംഘ 

ത്തിന്റെയും, ഭക്ഷണക്കമ്മിറ്റിയുടെയും, 

അദ്ധ്യാപകയൂണിയന്റെയും പ്രവര്‍ത്തനങ്ങളും  

പ്രവര്‍ത്തകരുടെ നേര്‍ക്കുണ്ടായ 

ആക്രമണങ്ങളും, അവര്‍ക്കനുഭവിയ്ക്കേണ്ടി 

വന്ന ദുരിതങ്ങളുമൊക്കെ ഇവിടെ വിശദമാകുന്നു. ഇന്ത്യയിലെ ദേശീയ 

പ്രസ്ഥാനം, തൊഴിലാളി പ്രസ്ഥാനം, കര്‍ഷക പ്രസ്ഥാനം, ജീവല്‍ 

സാഹിത്യം തുടങ്ങിയ വിഷയങ്ങളും ഇക്കാലത്തിന്റെ  പ്രത്യേകത                     

കളായി പരാമര്‍ശിയ്ക്കപ്പെടുന്നുണ്ട്.                  

           നാരകത്തു തറവാട്ടിലെ അമ്മാളുവമ്മ എന്ന മുത്തശ്ശി, നാണി, 

അനുജന്‍ ബാലന്‍, നാണിയുടെ സഹപാഠിയും  സഹപ്രവര്‍ത്തകനും  

പിന്നീട് ഭര്‍ത്താവുമായ ചാത്തുനായര്‍, ഗോപാലന്‍, പിണ്ടാരി കേശവ 

മേനോന്‍, രാധാകൃഷ്ണമേനോന്‍ തുടങ്ങിയ സഖാക്കള്‍ എന്നിവരാണ് 

കഥയിലുടനീളമുള്ള പ്രധാന കഥാപാത്രങ്ങള്‍. മിഴിവുറ്റ വ്യക്തിത്വമുള്ള 

ഉപകഥാപാത്രങ്ങളും പലരുണ്ട്.


പ്രതിഷേധങ്ങള്‍


           ജന്മിത്വത്തിന്റെ  വാഴ്ചക്കാലമായിരുന്നു അത്. പാട്ടത്തിനു 

കൊടുത്ത ഭൂമി എപ്പോള്‍ വേണമെങ്കിലും ഒഴിപ്പിയ്ക്കാന്‍  ജന്മിയ്ക്കുള്ള 

അധികാരം, തന്റെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിയ്ക്കാന്‍ തയ്യാറില്ലാത്ത 

കുടിയാനോടു കൂടുതല്‍ പാട്ടം വാങ്ങിയും അതിനു രശീതി കൊടുക്കാതെ 

വീണ്ടും പാട്ടം തന്നില്ലെന്നു പറഞ്ഞും ചെയ്യുന്ന ഉപദ്രവങ്ങള്‍, കുടിയാന്മാരുടെ 

കുടുംബത്തിലെ സ്ത്രീകളുടെ ചാരിത്ര്യം തട്ടിയെടുക്കാന്‍ വേണ്ടി നടത്തുന്ന 

പ്രലോഭനങ്ങള്‍ - ഇങ്ങനെ  ജന്മിത്വത്തിന്റെ ക്രൂരഭാവങ്ങള്‍ ഇവിടെ 

തെളിയുന്നു. പരുത്തിക്കാട്ടുമനയ്ക്കലെ അപ്ഫന്‍തമ്പുരാന്റെയും, 

കുട്ടിത്തമ്പുരാക്കന്മാരുടെയും കാര്യസ്ഥന്‍ ഇട്ട്യാരച്ചന്‍ നായരുടെയും  

കാമക്കൂത്താട്ടങ്ങളെപ്പറ്റി നോവലില്‍ പരാമര്‍ശമുണ്ട്.  അതൊരു തെറ്റായി 

അന്നത്തെ പഴമക്കാര്‍ കണ്ടിരുന്നതുമില്ല. പട്ടബാക്കിയുടെ  കാര്യത്തില്‍ 

ഔദാര്യം കാണിയ്ക്കാനുള്ള പ്രതിഫലമായി മുത്തശ്ശി ഒരു രാത്രി ഇട്ട്യാരച്ചന്‍ 

നായരെ വിളിച്ചുവരുത്തി നാണിയുടെ അറയിലിരുത്തി അവളെ ആ 

അറയിലേയ്ക്ക് തള്ളിയിടാന്‍ കാര്യമായി ശ്രമിയ്ക്കുകയുണ്ടായി. 

പരസ്യമായി ഒന്നും ചെയ്യാതെ രഹസ്യമായി എന്തും ചെയ്തു മാന്യത 

നടിച്ചാല്‍ മതി എന്ന്സമുദായനീതിയുടെ സദാചാരജീര്‍ണ്ണതയെ നോവലിസ്റ്റ് 

ഇവിടെ നിശിതമായി വിമര്‍ശിയ്ക്കുന്നു.

           ഇഷ്ടമില്ലാത്ത വിവാഹബന്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നാണി 

എതിര്‍ത്തപ്പോള്‍ ഭര്‍ത്താവായ കുട്ടപ്പന്‍നായരാണ് അവള്‍ കോണ്‍ഗ്രസ്സാ 

ണെന്നു പറഞ്ഞത്. കോണ്‍ഗ്രസ്സിനെപ്പറ്റി യാതൊന്നുമറിയില്ലെങ്കിലും   

അവള്‍ അത് ശരിവെച്ചു. വിദേശവസ്ത്രബഹിഷ്ക്കരണവും, മല്ലുമുണ്ട് 

ഉപയോഗിയ്ക്കരുതെന്ന ആഹ്വാനവും, നൂല്‍നൂല്പും,ഉപ്പുനിര്‍മ്മാണവുമൊക്കെ   

ഊര്‍ജ്ജിതമായി നടക്കുന്ന കാലമായിരുന്നു അത്.  നാണി എതിര്‍ത്തത് 

സ്ത്രീകളുടെ പാരതന്ത്ര്യത്തെയും, യാഥാസ്ഥിതികത്വത്തിന്റെ  കൂച്ചുവിലങ്ങു 

കളെയുമാണ്.അദ്ധ്യാപികയായ നാണി ചേര്‍ന്നത്‌ അദ്ധ്യാപക 

യൂനിയനിലാണ്. യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടാത്ത 

മാനേജര്‍മാരാണ് അവളെ കോണ്‍ഗ്രസ്സാണെന്നു മുദ്ര കുത്തിയത്. 

വായനശാലാസ്ഥാപനവും, പ്രവര്‍ത്തനങ്ങളുമാണ് നാണിയെ 

കോണ്‍ഗ്രസ്സിലേയ്ക്കടുപ്പിച്ചത് . മനയ്ക്കലെ പാട്ടബാക്കിയുടെ കണക്കില്‍  

ഇട്ട്യാരച്ചന്‍ നായര്‍  കൃത്രിമം കാണിച്ചതിനു കേസ് കൊടുക്കുകയും, അതില്‍ 

വിജയിയ്ക്കുകയും ചെയ്തതോടെ അവള്‍ കോണ്‍ഗ്രസ്സുകാരിയാണെന്ന 

ധാരണ പലര്‍ക്കുമുണ്ടായി. കര്‍ഷക സംഘത്തോട് ബാലനുണ്ടായിരുന്ന 

അടുപ്പവും നാണിയെ കോണ്‍ഗ്രസ്സിലേയ്ക്ക് നയിച്ചു .

           രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലായ ഗോപാലന്‍ 

പരോളിലിറങ്ങിയ ശേഷം തിരിയെ ജയിലില്‍ പോകാതെ ഒളിസങ്കേതമായി 

തെരഞ്ഞെടുത്തത്  നാരകത്തു തറവാടായിരുന്നു. ചാത്തുനായര്‍, പിണ്ടാരി 

കേശവമേനോന്‍, രാധാകൃഷ്ണമേനോന്‍ തുടങ്ങിയ സഖാക്കള്‍ അവിടെ 

വരികയും രാഷ്ട്രീയചര്‍ച്ചകള്‍ നടത്തുകയും ചെയ്യുമായിരുന്നു. കോണ്‍ഗ്രസു 

സോഷ്യലിസത്തില്‍ നിന്ന് കോണ്‍ഗ്രസ്  കമ്മ്യൂണിസത്തിലേയ്ക്കുള്ള 

മാറ്റമായിരുന്നു ആ ചര്‍ച്ചകള്‍. ലോകമഹായുദ്ധത്തിന്റെ കാലമായി. 

സാമ്രാജ്യത്വത്തിന്റെ പക്ഷത്തും , ജപ്പാന്റെ പക്ഷത്തുമായി പ്രവര്‍ത്തകര്‍ 

ഇരുസംഘങ്ങളായി പിരിഞ്ഞു. ഗോപാലനും  രാധാകൃഷ്ണമേനോനും 

തമ്മില്‍ത്തെറ്റി. ജപ്പാന്റെ പക്ഷം പിടിച്ച രാധാകൃഷ്ണമേനോന്‍ 

ഏറെത്താമസിയാതെ ജയിലിലായി.

           ലീഗിന്റെ പ്രവര്‍ത്തകനായിരുന്നു കരിഞ്ചന്തക്കാരനായ മുതലാളി 

മുഹമ്മദ്‌. അയാളുടെ സഹായിയായിരുന്ന ആലിക്കുട്ടി നെല്ലുപിടിക്കേസില്‍ 

കുത്തേറ്റു മരിച്ചു. കോണ്‍ഗ്രസ്സുകാരുടെ പ്രേരണ കൊണ്ട് അയാള്‍ ബാലനാണ് 

കുത്തിയതെന്നു കള്ളമൊഴി കൊടുത്തിരുന്നു. ഗര്‍ഭിണിയാണെന്നോ , 

വൃദ്ധയാണെന്നോ പരിഗണനയില്ലാതെ സ്ത്രീകളെ ഉപദ്രവിയ്ക്കുക , 

ശിക്ഷിയ്ക്കുക, എതിര്‍ത്തു നില്‍ക്കുന്നവരെ കള്ളക്കേസില്‍ പെടുത്തുക 

എന്നിങ്ങനെ പല നീചകൃത്യങ്ങളും   അന്നത്തെ പുത്തന്‍ കോണ്‍ഗ്രസ്സുകാര്‍  

–മുമ്പ് കോണ്‍ഗ്രസ്സുകാരെ അപരാധികളെ കണ്ടിരുന്നവര്‍ - ചെയ്തു  പോന്നു.   

ഒളിവിലായ ബാലനെപ്പറ്റി പറഞ്ഞു കൊടുക്കാത്തതിന്റെ പേരില്‍ 

ഗര്‍ഭിണിയായ നാണിയെ തടവിലാക്കാനും , ബാലന്റെ ഭാര്യ കുഞ്ഞിമാളു 

വിനെ ഉപദ്രവിയ്ക്കാനും, നാണിയെ അറസ്റ്റുചെയ്തു ജയിലിലാക്കാനും 

അവര്‍ മടിച്ചില്ല. നാരകത്തു തറവാട്  തീ വെച്ച് നശിപ്പിയ്ക്കുകയും ചെയ്തു. 

തെരഞ്ഞെടുപ്പിന്റെ  കാലമായപ്പോള്‍ കോണ്‍ഗ്രസ്സുകാരുടെ മര്‍ദ്ദനനയം 

കുറഞ്ഞു , കമ്മ്യൂണിസ്റ്റുകാര്‍ക്ക് ശുഭപ്രതീക്ഷയേറി.



ഗര്‍ദ്ദഭങ്ങള്‍


                       ഒരു കെട്ടുറപ്പുള്ള വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാത്ത കാലമായിരുന്നു 

അത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിനെക്കുറിച്ച് അന്നത്തെ ജനതയ്ക്കും 

അറിവുണ്ടായിരുന്നില്ല. സ്കൂള്‍ മാനേജര്‍ ഇന്‍സ്പെക്ഷന്റെ ദിവസം 

മാത്രമാണ് സ്കൂള്‍ ശരിയാം വിധം നടത്തുക. കുട്ടികളുടെയും 

അദ്ധ്യാപകരുടെയും അംഗസംഖ്യ പോലും കൃത്രിമമായിരിയ്ക്കും. നാണി 

ആദ്യം അദ്ധ്യാപികയാകുന്നത് കൊല്ലത്തില്‍ ആറുറുപ്പിക ശമ്പളത്തിനു 

മാനേജര്‍ ഇടയ്ക്ക് വീട്ടില്‍ കൊണ്ടുവന്നു കാണിയ്ക്കുന്ന രജിസ്റ്ററില്‍ 

ഒപ്പുവെച്ചു കൊണ്ടാണ് – ‘ ഒപ്പുമിസ്ട്രസ്സ് ’. കുട്ടികള്‍ക്ക് ജയിച്ചതിനു 

സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കണമെങ്കില്‍ മാനേജര്‍ക്ക് കൈക്കൂലി 

കൊടുക്കണമായിരുന്നു. മാനേജര്‍ സ്വാര്‍ത്ഥനും, അത്യാഗ്രഹിയും 

പിശുക്കനുമാണെങ്കില്‍ അദ്ധ്യാപകരുടെ അവസ്ഥ വളരെ 

ദയനീയമായിരിയ്ക്കും. നിയമനം, ശമ്പളം, പിരിച്ചുവിടല്‍ - എല്ലാം 

മാനേജരുടെ തീരുമാനപ്രകാരമാണ് നടക്കുക. എതിര്‍ക്കാനാര്‍ക്കും 

അവകാശമില്ല. ഇന്‍സ്പെക്ടരും മാനേജരുടെ കൈക്കൂലി 

മേടിയ്ക്കുന്നവനാകയാല്‍ നിഷ്പക്ഷമായി പെരുമാറില്ല. ഗ്രാന്റ് കൊടുക്കുന്ന 

ഗവണ്മെന്റ്  അനുശാസിയ്ക്കുന്ന നിയമങ്ങള്‍ പാലിയ്ക്കാന്‍ മാനേജര്‍ 

തയ്യാറാകില്ല. ഹയര്‍ ട്രെയിനിംഗ് കഴിഞ്ഞവര്‍ തന്നെ ഹെഡ്മാസ്റ്റരാകണം. 

രണ്ടു ഹയര്‍ ട്രെയിനിംഗ് കഴിഞ്ഞവര്‍ക്ക് ഒരു അണ്‍ട്രെയിന്റ്  എന്ന 

അനുപാതം ദീക്ഷിയ്ക്കണം തുടങ്ങിയ നിയമങ്ങള്‍ മാനേജര്‍മാര്‍ക്ക് 

അനുസരിയ്ക്കാന്‍ പ്രയാസമായിരുന്നു. ഇതിനെല്ലാമെതിരെ 

പ്രവര്‍ത്തിയ്ക്കാനാണ്  അദ്ധ്യാപകസംഘടന നിലവില്‍ വന്നത്. 

യൂണിയനില്‍ ചേരുന്നവരോടു മാനേജര്‍മാര്‍ക്ക് ശത്രുതയായിരുന്നു. തങ്ങള്‍ 

പറയുന്നതനുസരിച്ചു കഴിയുന്ന  അദ്ധ്യാപകരെയും തങ്ങളെയും 

പിണക്കിയകറ്റാന്‍ ശ്രമിയ്ക്കുന്നവരായാണ്  അവര്‍ 

യൂണിയന്‍പ്രവര്‍ത്തകരെ കണ്ടത്. മൂന്നുമാസത്തെ നോട്ടീസ് 

കൊടുക്കണമെന്ന നിയമമൊന്നും നോക്കാതെ അവരെ ഒഴിവാക്കാന്‍  

മാനേജര്‍ മടിച്ചിരുന്നില്ല. അമ്പലപ്പറമ്പ് സ്കൂള്‍ മാനേജര്‍ 

കുഞ്ഞനെഴുത്തച്ഛനു കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാനാളുണ്ടെന്നു 

കണ്ടാണ്‌ ചാത്തുനായരെ പിരിച്ചുവിട്ടത്. നാണി ഹയര്‍ ട്രെയിന്റായതു  

കൊണ്ട് മാനേജരുടെ മകന്‍ കുട്ടികൃഷ്ണനെഴുത്തച്ഛനു ഹെഡ്മാസ്റ്റര്‍  സ്ഥാനം 

ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. തന്റെ കാമാഭ്യര്‍ത്ഥന നാണി നിരസിയ്ക്കുക 

കൂടി ചെയ്തപ്പോള്‍ അയാള്‍ക്ക്‌ നാണിയോട് വെറുപ്പായി. സെക്കന്ററി 

ട്രെയിന്റായ ഒരദ്ധ്യാപകനെ കണ്ടെത്തി അയാള്‍ നാണിയെ പിരിച്ചുവിട്ടു. 

ഗവണ്മെന്റനുവദിച്ച പ്രകാരമുള്ള ശമ്പളം കിട്ടാന്‍ ചാത്തുനായര്‍ക്കും 

നാണിയ്ക്കുമൊക്കെ കേസിന്റെയും നിയമത്തിന്റെയുമൊക്കെ വഴി 

നോക്കേണ്ടി വന്നു. തന്റെ സ്കൂളിലെ  അദ്ധ്യാപകരെ കൂലിപ്പണിക്കാരെ  

പ്പോലെ കണക്കാക്കുന്ന കുഞ്ഞനെഴുത്തച്ഛന്‍  അവരെ വിശേഷിപ്പി -

യ്ക്കാറുള്ളത് ‘ ഗര്‍ദ്ദഭങ്ങള്‍ ’ എന്നാണു. വിവാഹിതയായ  മകളോട്  

ശമ്പളമില്ലാതെ പണിയെടുത്തു അവളെ പഠിപ്പിച്ച കാശ്  ഈടാക്കിയെ  

ഭര്‍ത്തൃഗൃഹത്തിലേയ്ക്ക് പോകാനനുവദിയ്ക്കൂ എന്നയാള്‍ ശഠിച്ചിരുന്നു.

           പലപ്പോഴും മാനേജര്‍മാര്‍ സ്കൂള്‍ നടത്തിയിരുന്നത് തങ്ങളുടെ 

ബന്ധുക്കള്‍ക്ക് ജോലി കൊടുക്കാനായിരുന്നു. അദ്ധ്യാപകനായ സ്വന്തം 

അനുജന്‍ രാമന്‍കുട്ടി ആരോടും പറയാതെ പട്ടാളത്തില്‍ ചേര്‍ന്നപ്പോള്‍ 

നാരായണന്‍നായര്‍ സ്കൂള്‍ പൂട്ടാനൊരുങ്ങിയതായിരുന്നു. നാണിയും , 

ചാത്തുനായരും , രാധാകൃഷ്ണമേനോനും ആ വിദ്യാലയം ഏറ്റെടുത്തു 

ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് നല്ലൊരു വിദ്യാലയമാക്കി. പട്ടാളത്തില്‍ 

പോയ അനുജന്‍ തിരിച്ചെത്തിയപ്പോള്‍ നാരായണന്‍നായര്‍ തന്റെ മറ്റൊരു 

സ്കൂളിലെ അദ്ധ്യാപകനായ പദ്മനാഭന്‍  മാസ്റ്റരെ  പിരിച്ചുവിടാന്‍ ശ്രമിച്ചു.  

പദ്മനാഭനും രാമന്‍കുട്ടിയും തമ്മില്‍ അടിയായി. പിടിച്ചു മാറ്റാന്‍ ചെന്ന 

ചാത്തുനായരെയും  പദ്മനാഭനോടൊപ്പം പോലീസ്  അറസ്റ്റ് ചെയ്തു. 

ചാത്തുനായരെ അവര്‍ ഒന്നാം പ്രതിയാക്കി മാറ്റി ! ഇരുവരുടെയും ജയില്‍ 

ശിക്ഷയിലാണ് മാനേജരോടുള്ള തര്‍ക്കം ചെന്നവസാനിച്ചത്‌.

കമ്മ്യൂണിസ്റ്റാണെന്നാരോപിച്ചു സര്‍ട്ടിഫിക്കറ്റ് സസ്പെന്റ് ചെയ്യലും അത് 

തിരിച്ചു കിട്ടാന്‍ പുത്തന്‍ കോണ്‍ഗ്രസ്സുകാരായി ചമഞ്ഞു നടക്കുന്നവരുടെ 

ഔദാര്യത്തിന് കൈനീട്ടേണ്ടി വരികയും ചെയ്യുന്ന അദ്ധ്യാപകരുടെ  

ദയനീയാവസ്ഥയും ഇവിടെ കാണുന്നുണ്ട്. ഇതിനിരകളായിത്തീര്‍ന്ന പലരും 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവരായിരുന്നു. 

പ്രാരാബ്ദ്ധങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന സാധുവായ കുട്ടിമാളു ടീച്ചറോട് 

സര്‍ട്ടിഫിക്കറ്റ് തിരിച്ചുകിട്ടാന്‍  കൈക്കൂലി മാത്രമല്ല ചോദിയ്ക്കുന്നത് , 

കമ്മ്യൂണിസ്റ്റുകാരോട് ശത്രുത കാണിച്ചു താന്‍ കോണ്‍ഗ്രസ്സാണെന്നു പറഞ്ഞു 

നടക്കുന്ന ഗുണ്ടയായ അയമ്മുവിനു തന്റെ ആഗ്രഹപൂര്‍ത്തിയ്ക്ക്   അവള്‍ 

വഴങ്ങണമെന്നുകൂടി നിബന്ധനയുണ്ടായിരുന്നു.



മുത്തശ്ശിയും നാണിയും



              മുത്തശ്ശിയും നാണിയുമാണിതിലെ പ്രധാന കഥാപാത്രങ്ങള്‍ . 

മരുമക്കത്തായത്തിന്റെ ദൂഷ്യവശങ്ങള്‍ ഇവിടെ കടന്നുവരുന്നില്ല. 

അമ്മാവന്റെ ഭരണം ഇവിടെയില്ല.  മുത്തശ്ശി തന്നെയാണ് നാരകത്തു 

തറവാട് ഭരിയ്ക്കുന്നത്. “ ആണുങ്ങള്‍ക്ക് തോന്നിയത് കാട്ടാനുള്ളതല്ല  

നാരകത്തു തറവാട്ടിലെ മുതല്. പെണ്ണുങ്ങള്‍ക്കും കുട്ടികള്‍ക്കും കഞ്ഞി 

കുടിയ്ക്കാനുള്ളതാണ് ”- മുത്തശ്ശിയുടെ ഈ അഭിപ്രായത്തില്‍ത്തന്നെ ഒരു 

സ്വാതന്ത്ര്യപ്രഖ്യാപനം നമുക്ക് കേള്‍ക്കാം. നാണിയോടുള്ള സ്നേഹം 

കൊണ്ടാണ്  മുത്തശ്ശി അവളെ എട്ടാംക്ലാസ് വരെ പഠിപ്പിയ്ക്കാന്‍ 

തയ്യാറായത്. ബാലനെ ഒരു “ മൂരിക്കുട്ടനെ ” പോലെയേ കണക്കാക്കിയുള്ളൂ. 

പഠനം നിര്‍ത്തി അവനെ കൃഷിപ്പണിയ്ക്ക് നിയോഗിയ്ക്കുന്നതില്‍ ഒരു 

കുറ്റബോധവും അവര്‍ക്കുണ്ടായിരുന്നില്ല. “ എല്ലാം എല്ലാം നാണിയ്ക്ക് ” 

എന്നൊരു മുദ്രാവാക്യം മനസ്സിലേന്തി ജീവിയ്ക്കുന്ന അവര്‍ മകനും 

പേരമകനും ഒരു പരിഗണനയും നല്‍കിയില്ല. വൃദ്ധനാണെങ്കിലും 

സമ്പന്നനായതു കൊണ്ടാണ് കുട്ടപ്പന്‍നായര്‍ക്കു  നാണിയെ കൊടുക്കാന്‍ 

അവര്‍ തയ്യാറായത്. മരുമക്കത്തായത്തില പെണ്ണുങ്ങള്‍ക്കനുഭവിയ്ക്കേണ്ടി 

വരുന്ന ദുരിതങ്ങളറിയുന്നതിനാലാകാം അവര്‍ തറവാട്ടു ഭരണം മകന് 

കൊടുക്കാതിരുന്നത്. ആ സ്ഥാനത്ത്  ഒരു സഹോദരനായിരുന്നുവെങ്കില്‍ 

അവര്‍ക്കിത്ര വീര്യം കാണിയ്ക്കാനാവില്ലായിരുന്നു. 

           കുട്ടപ്പന്‍നായരുമായുള്ള ബന്ധത്തില്‍ നിന്ന്  രക്ഷ നേടണമെന്ന 

വിചാരമാണ്  നാണിയുടെ പ്രതികരണശേഷിയുണര്‍ത്തുന്നത്. 

ഒരാധുനികസ്ത്രീയെപ്പോലെയാണ്  സ്ത്രീവിമോചനത്തെപ്പറ്റി അവള്‍  

ചിന്തിയ്ക്കുന്നത്. താന്‍ അബലയല്ല എന്ന ബോധത്തോടെയാണ് അവള്‍ 

അദ്ധ്യാപികയാകാന്‍ ഒരുങ്ങിയത്. മാനേജരായ ആലിമുസല്യാരുടെ 

കൂടെച്ചേര്‍ത്ത്  നാട്ടുകാര്‍  പറഞ്ഞുണ്ടാക്കിയ അപവാദമൊന്നും നാണിയെ 

തളര്‍ത്തിയില്ല. ഓരോ അനുഭവവും നാണിയുടെ ചിന്തയുടെയും, 

വാക്കിന്റെയും, പ്രവൃത്തിയുടെയും മൂര്‍ച്ച കൂട്ടുകയാണ് ചെയ്തത്. അന്നത്തെ 

അദ്ധ്യാപനരംഗത്തെ അഴിമതികള്‍ അതിനു തക്കതായിരുന്നു. തോല്‍വി 

സമ്മതിയ്ക്കാനുള്ള മടിയും, തെറ്റിനെ എതിര്‍ക്കാനുള്ള തന്റേടവുമാണ്  

നാണിമിസ്ട്രസ്സിനെ ശക്തയാക്കിത്തീര്‍ത്തത്. തിരുവായ്ക്കെതിര്‍വായരുത്  

എന്ന മാനേജരുടെ ദുര്‍ന്നയം വകവെച്ചു കൊടുക്കാന്‍ നാണി 

തയ്യാറായിരുന്നില്ല. കാര്യസ്ഥനെതിരെ കേസ് കൊടുക്കാനും , 

ഇന്‍സ്പെക്ടര്‍ക്കെതിരെ ഹരജികളയയ്ക്കാനും നാണി മടി കാണിച്ചില്ല. 

തന്നെപ്പറ്റി നാട്ടുകാരുണ്ടാക്കുന്ന അപവാദങ്ങള്‍ നാണിയെ 

രസിപ്പിയ്ക്കുകയാണ്  ചെയ്തത്. പക്ഷേ ഇത്തരം പ്രവര്‍ത്തനങ്ങള്‍  

പലപ്പോഴും നാണിയെ സ്ത്രീകളില്‍ നിന്നകറ്റാന്‍ കാരണമായി. ഒരു സഖാവ് 

പറഞ്ഞപ്പോഴാണ്  ‘ താനൊരു മീശ മുളച്ച സ്ത്രീ ’ യാണെന്ന്  നാണിയ്ക്ക് 

തോന്നുന്നത്. മാനേജര്‍  കുഞ്ഞനെഴുത്തച്ഛനാണ് നാണിയും  ചാത്തുനായരും 

തമ്മിലുള്ള ബന്ധത്തെപ്പറ്റി  ആദ്യം അപവാദം പറഞ്ഞത്. അതെപ്പറ്റി 

ചാത്തുനായര്‍  സംസാരിച്ചപ്പോള്‍  ‘ എന്നാല്‍ നമുക്ക് സ്നേഹിയ്ക്കാം ’ എന്ന് 

ഉടനെ പറഞ്ഞതും ഈ തന്റേടം കൊണ്ടുതന്നെ. പിന്നീട് ചാത്തുനായര്‍ 

അക്കാര്യം ഓര്‍മ്മിപ്പിയ്ക്കുകയും ,ഗോപാലന്‍ ചോദിയ്ക്കുകയും 

ചെയ്തപ്പോഴാണ് നാണി  കാര്യമായാലോചിച്ചു  സമ്മതിച്ചത് . ഒരു 

കാല്‍പനിക പ്രണയത്തിന്റെ ഹൃദ്യതയൊന്നും ഇവിടെ ചേര്‍ക്കാന്‍ 

നോവലിസ്റ്റ് ശ്രമിച്ചിട്ടില്ല. അത് തന്റെ  നാണിയ്ക്ക്  ചേരില്ല 

എന്നദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം നാണിയ്ക്ക് കല്പിച്ചതു 

സൌന്ദര്യമല്ല , ധൈര്യവും സ്നേഹവും ആത്മാര്‍ത്ഥതയുമായിരുന്നു. ബാലന് 

ഭാര്യയായി അമ്മാമന്റെ  മകളെ നാണി തെരഞ്ഞെടുത്തതും , 

ചാത്തുനായര്‍ക്ക് ട്രെയിനിങ്ങിനും കൃഷിയ്ക്കും കാശ് കൊടുത്ത് 

സഹായിച്ചതും അവളുടെ സ്നേഹം നിറഞ്ഞ മനസ്സിന്റെ സൂചനയാണ്. 

ചാത്തുനായര്‍  ജയിലിലായിരിയ്ക്കുമ്പോള്‍ അയാളുടെ വീട്ടുകാരെ 

സഹായിച്ചതും പരിപാലിച്ചതും പ്രണയം കൊണ്ടായിരുന്നില്ല , ഒരു 

സഖാവിനു ചെയ്യേണ്ട കടമയോര്‍ത്താണ് .

           ചാത്തുനായരുമായുള്ള നാണിയുടെ ബന്ധത്തെക്കുറിച്ച് അപവാദം 

കേട്ടപ്പോള്‍ “ അത്ര തന്റേടം ഇല്ലാത്തവളല്ല നാണി ” എന്നാണ്  മുത്തശ്ശി 

പ്രതികരിച്ചത്. കുട്ടപ്പന്‍നായര്‍ക്കു  നാണിയെ വിവാഹം ചെയ്തു 

കൊടുക്കാനും ഇട്ട്യാരച്ചന്‍ നായര്‍ക്ക് അവളെ സമര്‍പ്പിയ്ക്കാനും മടി 

കാണിയ്ക്കാത്ത മുത്തശ്ശിയുടെ യാഥാസ്ഥിതികത്വത്തിനു ഇളക്കം 

തട്ടിയിരുന്നു. പാട്ടബാക്കിയുടെ കേസ് ജയിച്ചപ്പോള്‍  നാണിയുടെ ഭാഗത്ത് 

ശരിയുണ്ടെന്ന്  മുത്തശ്ശിയ്ക്ക് തോന്നി.

           ബാലനെ കാണിച്ചു കൊടുക്കാത്തതിനു ഗര്‍ഭിണിയായ നാണിയെ 

പോലീസുകാര്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ജയില്‍ മുറിയില്‍ തളര്‍ന്നു   

കിടക്കുന്ന തന്നെ ശുശ്രൂഷിച്ച സ്ത്രീയോട് അവള്‍ പറയുന്നത് “ അത് 

ഇപ്പോള്‍ത്തന്നെ വയറ്റില്‍ കിടന്നു കമ്മ്യൂണിസ്റ്റായി കഷ്ടപ്പെടട്ടെ "    

എന്നാണ്. നാണിയ്ക്ക് എവിടെ നിന്ന് ഈ തന്റേടം കിട്ടിയെന്നു 

സംശയിയ്ക്കാനില്ല , മുത്തശ്ശിയില്‍ നിന്ന് തന്നെ . തറവാട്ടുഭരണവും, 

കൃഷിയും ഒരേ സമയം നന്നായി നോക്കിപ്പോന്ന മുത്തശ്ശിയുടെ 

സ്വഭാവത്തിന്റെ കാര്‍ക്കശ്യം മാത്രമേ നഷ്ടമായിരുന്നുള്ളൂ , മനസ്സിന്റെ 

തന്റേടം കൂടുകയാണ് ചെയ്തത് . പോലീസുകാര്‍ പിടിച്ചു കൊണ്ട് 

പോയപ്പോഴും ജയില്‍ശിക്ഷ ലഭിച്ചപ്പോഴുമൊക്കെ ആ  തന്റേടം 

കാണുന്നുണ്ട്. പോലീസു തല്ലിയപ്പോള്‍  താനുറക്കെ കരഞ്ഞുവെന്നും , 

തനിയ്ക്കത്ര വേദനിച്ചിട്ടൊന്നുമില്ലായിരുന്നുവെന്നും പറയുന്നിടത്ത് ഒരു 

കുസൃതിയുടെ രണ്ടാംബാല്യം കാണാം. ജയില്‍ശിക്ഷ ലഭിച്ചപ്പോള്‍ മുത്തശ്ശി 

ചിരിച്ചുകൊണ്ട് പറഞ്ഞത് കാശി രാമേശ്വരം പോണ്ട കാലമാണ് , 

കണ്ണൂരെങ്കിലും ഒന്ന് പോവാലോ എന്നാണു. ഹാസ്യത്തിന് തീരെ 

പ്രസക്തിയില്ലാത്ത ഒരു പശ്ചാത്തലത്തിലാണ് നോവലിസ്റ്റിനീ നര്‍മ്മത്തിന്റെ 

മാധുര്യം കലര്‍ത്താനായത് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.

           ബാലനോടും , മകന്‍ ശങ്കരനോടും , കുഞ്ഞിമാളുവിനോടുമൊക്കെ 

മുത്തശ്ശിയ്ക്ക്  യഥാര്‍ത്ഥത്തില്‍  സ്നേഹമുണ്ട്. യാഥാസ്ഥിതികത്വത്തിന്റെ 

ബാധ അവരില്‍നിന്നൊഴിഞ്ഞപ്പോഴാണ്  ഈ മൃദുലഭാവങ്ങള്‍  

പുറത്തുവരുന്നത്. ഗോപാലനെ  മുത്തശ്ശിയ്ക്ക് ഇഷ്ടമായിരുന്നു. നാണിയ്ക്ക്  

ഭര്‍ത്താവായി അയാളെ കിട്ടിയാല്‍  കൊള്ളാമെന്ന മോഹവുമുണ്ടായിരുന്നു. 

അത് നടന്നില്ല എന്നതുകൊണ്ട്  ഇഷ്ടത്തിനു യാതൊരു കുറവും വന്നില്ല. 

കഥയുടെ ആദ്യഭാഗത്ത്  പിശുക്കിയായി കാണുന്ന അവര്‍ താന്‍ 

രഹസ്യമായി സൂക്ഷിച്ചു വെച്ച അഞ്ചു പവനില്‍ നിന്നൊരു പവന്‍ 

പാര്‍ട്ടിയ്ക്ക് വേണ്ടി ഗോപാലന്റെ കയ്യിലേല്‍പിച്ചു.  ജീര്‍ണ്ണതയില്‍ 

നിന്നൊരു നവോത്ഥാനം മുത്തശ്ശിയുടെ മനസ്സിലാണുണ്ടാകുന്നത്. 

പാരമ്പര്യമനുസരിച്ച് പതിനാലാംവയസ്സില്‍  അമ്മയാകേണ്ട നാണിയുടെ 

വിവാഹം നടക്കാത്തതിനെച്ചൊല്ലി വിലപിയ്ക്കുന്ന മുത്തശ്ശിയുടെ 

സംഭാഷണത്തില്‍  നിന്ന് തുടങ്ങുന്ന നോവല്‍ അവര്‍ ‘ ലാല്‍സലാം ’ 

എന്നുപറയുന്നിടത്താണ് അവസാനിയ്ക്കുന്നത് . സാമ്രാജ്യത്വത്തിന്റെയും 

ജന്മിത്വത്തിന്റെയും  അക്രമരാഷ്ട്രീയത്തിന്റെയും  മുഖത്ത് നോക്കി അവര്‍ക്ക് 

പറയാം ‘ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ’ എന്നു. നാണിയുടെ വളര്‍ച്ചയില്‍ 

അത്ര അത്ഭുതപ്പെടാനില്ല. തികച്ചും വിസ്മയകരമായ മാറ്റവും വളര്‍ച്ചയും 

മുത്തശ്ശിയിലാണ്  കാണുന്നത്. അതുകൊണ്ട് തന്നെയാകാം നോവലിനീ 

ശീര്‍ഷകം കൊടുത്തത്. മുന്‍ഗാമികളായ സുന്ദരികളും സുന്ദരന്മാരും , 

രണ്ടിടങ്ങഴി , വിഷകന്യക തുടങ്ങിയ ശീര്‍ഷകങ്ങള്‍ ശ്രദ്ധിച്ചാലറിയാം 

അവിടെ വ്യക്തിയ്ക്കല്ല പ്രാധാന്യം സമൂഹത്തിനാണെന്നു. എന്നാല്‍ 

ചെറുകാടിന്റെ ശീര്‍ഷകം സമൂഹത്തിനോ രാഷ്ട്രീയത്തിനോ അല്ല പ്രാധാന്യം 

കൊടുത്തത്,  വ്യക്തിയ്ക്കാണ്. പക്ഷേ , ആ വ്യക്തിയില്‍  , മുത്തശ്ശിയില്‍ , 

നമുക്ക് സമൂഹവും  രാഷ്ട്രീയവുമൊക്കെ  ബൃഹത്തായി അണിനിരക്കുന്നത് 

കാണാം. 

           യാഥാതഥ്യത്തിന്റെ ആര്‍ജ്ജവം ഈ നോവലിലുടനീളം നിറഞ്ഞു    

നില്‍ക്കുന്നു. തന്റേടവും , സ്നേഹവും , ആത്മാര്‍ത്ഥതയുമെല്ലാം ഒത്തിണങ്ങിയ  

നാണിമിസ്ട്രസ്സ്  ആ കാലത്തെ സ്ത്രീയുടെ പ്രതീകമല്ല , ഉണ്ടാകേണ്ട 

സ്ത്രീത്വത്തിന്റെ മാതൃകയാണ്. കാലങ്ങള്‍ക്ക് മുന്‍പ് ഒ. ചന്തുമേനോന്‍ 

ഇന്ദുലേഖയെ നമുക്ക് കാണിച്ചു തന്നത് പോലെ ചെറുകാട നാണിയെ ഒരു 

മാതൃകയാക്കി മുന്നിലേയ്ക്ക് നിര്‍ത്തുകയാണ്. സി. വി. യുടെ 

മാനസപുത്രിയാണ്  സുഭദ്രയെങ്കില്‍ ചെറുകാടിന്റെ മാനസപുത്രിയാണ്  

നാണിഎന്ന് നിശ്ശങ്കം പറയാം. സാഹിത്യ വിദ്യാര്‍ത്ഥികളുടെയും, 

സാഹിത്യതല്‍പരരായ വായനക്കാരുടെയും പരിചയസീമയില്‍ ഒതുങ്ങി 

നില്‍ക്കുകയാണ് ചെറുകാട് . പ്രാദേശികമായ അംഗീകാരം മാത്രമാണ് 

അദ്ദേഹത്തിനു ലഭിയ്ക്കുന്നത്.കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് 

ജേതാവെങ്കില്‍ പോലും അര്‍ഹിയ്ക്കുന്ന അംഗീകാരം അദ്ദേഹത്തിനു 

കിട്ടിയിട്ടില്ല – കാലഭേദങ്ങളെ ഭേദിച്ച് കടക്കാന്‍ കഴിവുള്ള കൃതികള്‍ 

രചിച്ചിട്ടുണ്ടെങ്കില്‍പോലും.

           സാഹിത്യചരിത്രത്തില്‍ ചെറുകാടിന്റെ തൊട്ടു  മുന്‍ഗാമികള്‍ 

സമൂഹത്തിനു പ്രാധാന്യം കൊടുത്തു കൊണ്ടെഴുതിയവരാണ്. സമകാല 

ത്തുതന്നെ മനസ്സിലേയ്ക്ക് ദൃഷ്ടി തിരിച്ചെഴുതിയവരുമുണ്ട്. ജന്മിത്വ 

ത്തിന്റെ ദുഷിച്ച വശവും , കേരളചരിത്രവും , രാഷ്ട്രീയവുമൊക്കെ പലരും 

വിഷയമാക്കിയിട്ടുണ്ടെങ്കിലും  വൈയക്തികദുഃഖങ്ങള്‍ക്ക്‌ പലരും പ്രാധാന്യം 

കൊടുത്തിട്ടുണ്ടെങ്കിലും ജന്മിത്വം , അദ്ധ്യാപകലോകത്തെ ക്രമക്കേടുകള്‍ , 

രാഷ്ട്രീയം ഇവയെല്ലാം കോര്‍ത്തിണക്കിക്കൊണ്ടുള്ള സുദൃഢമായ ഒരു 

രചനാശില്പം വ്യക്തികള്‍ക്ക് കൂടി പ്രാധാന്യം കൊടുത്തുകൊണ്ട് 

അവതരിപ്പിച്ചതില്‍ ചെറുകാട് വേറിട്ടും ഒറ്റപ്പെട്ടും നില്‍ക്കുന്നുവെന്നു പറയാം. 

മേല്പറഞ്ഞ ഘടകങ്ങളെല്ലാം ഇഴ പിരിച്ചുണ്ടാക്കിയതാണിതിലെ കഥാതന്തു. 

ഒരിഴയും ദുര്‍ബ്ബലമാകുന്നില്ല. ഓരോ  ഘടകത്തിന്റെയും തുല്യമായ ബലവും , 

കൃത്യമായ അനുപാതവും ഈ നോവലിനെ ശക്തമാക്കുന്നു. കൃത്യമായി 

വിധാനം ചെയ്ത ആ ചട്ടക്കൂട് തകര്‍ത്തു ഒരു കഥാപാത്രമോ , ആശയമോ , 

ഒരു വാക്ക് പോലുമോ അതിഭാവുകത്വത്തിലേയ്ക്കോടിക്കയറുന്നില്ല .

കഥയിലുടനീളം പ്രസരിയ്ക്കുന്ന ഊര്‍ജ്ജം അനുവാചകന്റെ 

മനസ്സിലുണര്‍ത്തുക ആവേശമാണ്.  ജന്മിത്വത്തിന്റെയും , ആദ്യകാല 

അദ്ധ്യാപകരുടെ  ജീവിതത്തിന്റേയും കഥകള്‍ ഇന്നുള്ളവര്‍ക്ക് 

അപരിചിതമായിരിയ്ക്കും. അതിന്റെ പ്രത്യക്ഷവല്‍ക്കരണം ഇവിടെ 

കാണുന്നു. അമ്പത് കൊല്ലങ്ങള്‍ക്കിപ്പുറം  ഈ അപരിചിതലോകത്തേയ്ക്ക് 

കടന്നെത്തുന്ന വായനക്കാരന് നാം സംഘടിച്ചുനില്‍ക്കേണ്ടതിന്റെ  

ആവശ്യകതയെന്തെന്നു  മനസ്സിലാകുന്നു. അന്നത്തെ അവശതയെന്തെന്നു 

മനസ്സിലാക്കുമ്പോഴാണ്  ഇന്നത്തെ ആരോഗ്യത്തില്‍ നമുക്ക് 

ആശ്വസിയ്ക്കാനും അഭിമാനിയ്ക്കാനും തോന്നുന്നത്. ഒപ്പം അത് 

നിലനിര്‍ത്തേണ്ടതാണെന്ന കര്‍ത്തവ്യബോധവുമുണരുന്നു. ഒരു കമ്മ്യൂണിസ്റ്റ്  

സാഹിത്യകാരനാണെന്നതില്‍ അഭിമാനിച്ച , ഒരദ്ധ്യാപകന്‍ കൂടിയായ ഈ 

നോവലിസ്റ്റ് “ ഓരോരുത്തര്‍ക്കും ഓരോ രാഷ്ട്രീയാഭിപ്രായമുണ്ടാകും , 

എന്നാല്‍  യൂണിയനില്‍ അത് പ്രകടിപ്പിയ്ക്കണമെന്ന അഭിപ്രായം 

എനിയ്ക്കുമില്ല. അദ്ധ്യാപകന്റെയും വിദ്യാഭ്യാസത്തിന്റെയും പുരോഗതിയ്ക്ക് 

വേണ്ടി ശ്രമിച്ചാല്‍ മതി ” എന്ന് നാണിയെക്കൊണ്ട് പറയിയ്ക്കുന്നത് 

ഇന്നത്തെ ഓരോ അദ്ധ്യാപകനും ഉള്‍ക്കൊള്ളേണ്ട വാക്കുകളാണ്. ഇങ്ങനെ 

ഒരു പുനര്‍വായന നടത്തുമ്പോള്‍ നമുക്ക്  മനസ്സിലാകുന്നു ഒരു 

സാഹിത്യകാരന്റെ അനുഭവതീക്ഷ്ണതയില്‍  നിന്നും വാര്‍ന്നു വീണ ഒരു 

സൃഷ്ടിയും കാലഹരണപ്പെടുന്നില്ല എന്ന്.



 (2010 നവംബര്‍ 26സമകാലിക മലയാളം വാരിക)