Wednesday 26 December, 2012

നിഴല്‍പ്പാടുകള്‍ നിറഞ്ഞ മനസ്സിന്റെ എത്താക്കയങ്ങളിലേയ്ക്ക്


        


        ബാഹ്യലോകത്ത് ഒറ്റപ്പെട്ടു പോകുന്നവരുടെ ആന്തരികലോകം 

ചലനാത്മകമായിരിയ്ക്കും. മോഹങ്ങളും, മോഹഭംഗങ്ങളും, നിരാശയും, 

ദ്വേഷവുമെല്ലാം  അവിടെ ദൃഢമായിരിയ്ക്കും. ആ ദൃഢത 

തീരുമാനങ്ങള്‍ക്കുമുണ്ടായിരിയ്ക്കും. സ്വന്തം നാശത്തില്‍ പോലും താല്പര്യം  

തോന്നുന്ന ഒരവസ്ഥ ഇവിടെ ജനിച്ചേയ്ക്കാം. ഓര്‍മ്മകളില്‍ വേദനയായി 

അവശേഷിച്ചവരെല്ലാം മനസ്സില്‍ നിഴലുകള്‍ സൃഷ്ടിയ്ക്കാം. 

യഥാര്‍ത്ഥരൂപത്തെക്കാള്‍  അവ്യക്തമായ നിഴലുകളാണല്ലോ 

അസ്വസ്ഥതയുണ്ടാക്കുക. ഇങ്ങനെ അസ്വാസ്ഥ്യത്തിന്റെ നിഴല്‍പ്പാടുകള്‍ 

മനസ്സിലേന്തി ജീവിയ്ക്കേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ 

ആകുലതകളാണ് രാജലക്ഷ്മി തന്റെ ‘ഒരു വഴിയും കുറെ നിഴലുകളും’ എന്ന 

നോവലില്‍ അപഗ്രഥിയ്ക്കുന്നത്. 


കാന്തപഥിക


        ഏതൊരു വ്യക്തിയുടെയും പ്രകൃതം അവരുടെ കുട്ടിക്കാലം തൊട്ടേ 

യുള്ള അനുഭവസാഹചര്യങ്ങളാല്‍ സ്വാധീനിയ്ക്കപ്പെട്ടിരിയ്ക്കും. 

അമ്മയുടെ വാത്സല്യം അനുഭവിച്ചുവളരേണ്ട കാലത്ത് തന്നെ അമ്മയില്‍ 

നിന്നകന്നു ജീവിയ്ക്കേണ്ടി  വന്നവളാണിതിലെ കേന്ദ്രകഥാപാത്രം –രമണി. 

ഒരു മാനസികമായ  പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റല്‍ തന്നെ. അമ്മയുടെ 

ശരീരത്തോടൊട്ടിപ്പിടിച്ചു  വളരേണ്ട ശൈശവം അവള്‍ക്കു നഷ്ടപ്പെട്ടു. 

രമണിയെ സംബന്ധിച്ചിടത്തോളം അമ്മയുടെ സാന്നിദ്ധ്യമെന്നത് എന്നും 

സന്ധ്യയ്ക്ക്  മുടങ്ങാതെ രോഗശയ്യയില്‍ കിടക്കുന്ന അമ്മയെ ചെന്ന് 

കാണുന്ന ചടങ്ങാണ്. അതവളില്‍ മടുപ്പാണുളവാക്കിയത്. അവിടെ നിന്ന് 

തുടങ്ങുന്നു അവളുടെ അന്യതാബോധം , അരക്ഷിതത്വം . അതാണ്‌ ഒന്നിലും , 

ആരിലും  അഭയം കണ്ടെത്താന്‍ കഴിയാത്തത്ര അവളുടെ മനസ്സിനെ 

വിഹ്വലമാക്കിയത്. അവളുടെ ചിന്തകളും , പിടിവാശികളും , തീരുമാനങ്ങളും 

ജനിയ്ക്കുന്നത് ഈ കലങ്ങിയ മനസ്സില്‍ നിന്നാണ്.

        അച്ഛന്‍ , അമ്മ , ചെറിയമ്മ , അമ്മൂമ്മ , അനുജന്‍മാര്‍  - ഇങ്ങനെ 

ഉറ്റവരുടെ  ഇടയില്‍ ഏകയായി ജീവിയ്ക്കേണ്ടി വന്നവളാണ് രമണി. ഈ 

ഏകാന്തത അവളുടെ സങ്കല്‍പ്പങ്ങള്‍  സൃഷ്ടിച്ചതാണെന്ന് തോന്നും. 

രോഗിണിയായ അമ്മയുടെ സാന്നിദ്ധ്യം അവളാഗ്രഹിച്ചിരുന്നില്ല. അമ്മ 

അവളെയും അനുജനെയും അടുത്ത് നിര്‍ത്തി അവരുടെ ആരോഗ്യകാര്യങ്ങള്‍  

ശ്രദ്ധിയ്ക്കുമായിരുന്നു. അതൊന്നും അവളെ ആശ്വസിപ്പിച്ചില്ല. 

പ്രസവത്തോടെ മാനസികമായി കൂടി തളര്‍ന്ന അമ്മയെ ശുശ്രൂഷിയ്ക്കാനോ   

സാന്ത്വനിപ്പിയ്ക്കാനോ അവള്‍ ശ്രമിയ്ക്കുന്നില്ല. കുട്ടി തൊട്ടിലില്ലാത്ത 

സമയത്തും  ഒഴിഞ്ഞ തൊട്ടിലാട്ടിക്കൊണ്ട്‌  അമ്മ പാടുമ്പോഴും , 

ആരോഗ്യമില്ലാത്ത കുഞ്ഞു നിര്‍ത്താതെ കരയുമ്പോഴും അവള്‍ക്കു അമര്‍ഷം 

തോന്നുന്നു. നിസ്സഹായതയും , അനുകമ്പയും തോന്നിയെന്ന് 

പറയുന്നുണ്ടെങ്കിലും അവളതു വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ 

പ്രകടമാക്കുന്നില്ല. അമ്മയുടെ സ്ഥാനം ഏറ്റെടുത്ത ചെറിയമ്മയോടവള്‍ക്ക് 

ദേഷ്യമായിരുന്നു. ഒരിയ്ക്കലും അവരുടെ നല്ല വാക്കുകള്‍ പോലും അവള്‍ 

വകവെയ്ക്കുന്നില്ല. ഒരു ദിവസം അമ്മയും ചെറിയമ്മയും ഒന്നിച്ചിരുന്നു 

സംസാരിച്ചു കരയുന്നത് കണ്ടപ്പോള്‍ താന്‍ ചെറിയമ്മയെക്കുറിച്ച് 

കരുതിയിത്  തെറ്റായിരുന്നുവോ എന്ന് സംശയിച്ചുവെങ്കിലും അവള്‍ തന്റെ 

ശീലം മാറ്റാന്‍ തയ്യാറായിരുന്നില്ല.

        അച്ഛന്‍ കര്‍ക്കശനായിരുന്നുവെങ്കിലും രമണിയുടെ കാര്യങ്ങളില്‍വീഴ്ച 

വരുത്തിയിരുന്നില്ല. പഠനകാര്യങ്ങളിലും വിവാഹക്കാര്യത്തിലുമൊക്കെ 

യഥാസമയം യഥാവിധി പ്രവര്‍ത്തിയ്ക്കാന്‍ അയാള്‍ തയ്യാറായിട്ടുണ്ട്. 

മകളുടെ പഠനം പൂര്‍ത്തിയായി കാണണമെന്നും യോഗ്യനായ 

ഒരാളെക്കൊണ്ട് അവളെ വിവാഹം ചെയ്യിയ്ക്കണമെന്നും അയാള്‍ 

ആഗ്രഹിച്ചു. ധിക്കാരം കാണിച്ചുവെങ്കിലും അവളെ വീണ്ടും 

പഠിപ്പിയ്ക്കാനുമയാള്‍ തയ്യാറായിരുന്നു. പക്ഷെ അവള്‍ക്കെന്നും അച്ഛനോട് 

പ്രതിഷേധമായിരുന്നു. കുട്ടിക്കാലത്ത്  അവളതു പ്രകടിപ്പിച്ചത് 

അച്ഛനിഷ്ടമല്ലാത്ത കൊച്ചച്ഛനോട് അടുത്തുകൊണ്ടായിരുന്നു. തന്റെ വീട്ടില്‍ 

കാണാത്ത സ്നേഹം നിറഞ്ഞ അന്തരീക്ഷം അവള്‍ കണ്ടത് 

അച്ഛന്‍പെങ്ങളായ അമ്മുച്ചെറിയമ്മയുടെ കുടുംബത്തിലായിരുന്നു. അവരുടെ 

ഭര്‍ത്താവിനെ  കൊച്ചച്ഛനെന്നും , മകന്‍ വിക്രമനെ അപ്പേട്ടനെന്നും അവള്‍ 

വിളിച്ചു. തന്നെ ധിക്കരിച്ചു ഇഷ്ടപ്പെട്ട ആളുടെ കൂടെ ഇറങ്ങിപ്പോയ 

പെങ്ങളുടെ വീട്ടില്‍  തന്റെ മകള്‍ പോകുന്നത്  

അച്ഛനിഷ്ടമല്ലായിരുന്നു. ആ 

അനുസരണക്കേടിനാണ് അയാള്‍ അവളെ 

ആദ്യമായി അടിച്ചത്. അപ്പോള്‍  

‘ ഉള്ളിലെവിടെയോ ഒരു ചങ്ങല അറ്റു ’ 

എന്നാണവള്‍ ചിന്തിച്ചത് ! 

കഥാന്ത്യത്തില്‍ അപ്പേട്ടനെ സ്വീകരിയ്ക്കാന്‍ 

തയ്യാറായപ്പോള്‍  

“ ചോദിച്ചാല്‍   അച്ഛന്‍ സമ്മതിയ്ക്കില്ല ചോദിയ്ക്കേണ്ട ആവശ്യവുമില്ല ” 

എന്ന് അറുത്തുമുറിച്ചു നിഷേധിയ്ക്കാനും അവള്‍ക്കു മടിയുണ്ടായിരുന്നില്ല. 

ഒരൊളിച്ചോട്ടത്തിന്റെയും  ദുഷ്പേരിന്റെയും പേരില്‍ 

വെറുപ്പുണ്ടായിരുന്നുവെങ്കിലും  തന്റെ പെങ്ങള്‍ക്ക് കൊടുക്കേണ്ട സ്വത്തില്‍ 

യാതൊരു കുറവും അയാള്‍ വരുത്തിയിട്ടില്ല. ഇതൊന്നും ചിന്തിയ്ക്കാനുള്ള 

ക്ഷമ രമണി ഒരിയ്ക്കലും കാണിച്ചിട്ടില്ല.


പ്രണയകാലം


        വീട്ടില്‍ നിന്നകലെയുള്ള കോളേജും ഹോസ്റ്റലും രമണിയ്ക്ക് 

സ്വാതന്ത്ര്യത്തിന്റെ ലോകമായിരുന്നു. അപ്പോഴും അവള്‍ അപ്പേട്ടനുമായുള്ള 

ബന്ധം കത്തുകളിലൂടെ തുടര്‍ന്നിരുന്നു. കൊച്ചച്ഛന്റെ ആകസ്മികമായ 

മരണം ആഘാതമായപ്പോള്‍  അപ്പേട്ടനു പഠനം തുടരാനായില്ല , നല്ല ജോലി 

കിട്ടിയതുമില്ല. ആദ്യമൊക്കെ അയാളെ സാന്ത്വനിപ്പിച്ചു കൊണ്ടുള്ള കത്തുകള്‍  

അവള്‍ ഇടവിടാതെ അയച്ചിരുന്നു. പക്ഷേ ക്രമേണ കോളേജ് 

ജീവിതത്തിന്റെ ലഹരിയില്‍ അവള്‍ അയാളില്‍ നിന്നും അകന്നു. നല്ലൊരു 

വിദ്യാര്‍ത്ഥിനിയും സാഹിത്യകാരിയായും അംഗീകരിയ്ക്കപ്പെട്ട രമണിയ്ക്ക്  

ആരാധകരും കാമുകരുമുണ്ടായി. തന്റെ കൂട്ടുകാരിയായ അമ്മുവിന്‍റെ ചേട്ടന്‍ ; 

സഹപാഠികളായ ബാലചന്ദ്രന്‍, ഗോപിനാഥമേനോന്‍ ; വത്സലശിഷ്യയായി 

തന്നെ കണക്കാക്കിയിരുന്ന പണിയ്ക്കരുമാസ്റ്റര്‍  - ഇങ്ങനെ ക്യാമ്പസ് 

അപവാദകഥകളില്‍ തന്റെ   കാമുകരുടെ എണ്ണം കൂടി വന്നത് അവള്‍ 

കാര്യമായെടുത്തില്ല. രമണി നിരസിച്ചപ്പോള്‍ അവളില്‍ 

താല്പര്യമുണ്ടായിരുന്നുവെങ്കിലും അമ്മുവിന്‍റെ ചേട്ടന്‍ അവളെ ഒരു 

പെങ്ങളായി കണക്കാക്കാന്‍ തയ്യാറായി. തന്റെ സഹപാഠികളായ 

കാമുകരെയും  അവള്‍ നിരാകരിച്ചു. പണിയ്ക്കരുമാസ്റ്റരുമായുള്ള ബന്ധം 

ഗുരുശിഷ്യബന്ധം മാത്രമായിരുന്നു.

        കോളേജ് മാസികയില്‍ താനെഴുതിയ കവിതയും , മലയാളം 

അദ്ധ്യാപകനായ മാധവമേനോനെഴുതിയ കവിതയും തമ്മിലുണ്ടായിരുന്ന 

ആശയപരമായ സാമ്യമാണ് രമണിയുടെ മനസ്സില്‍ അയാളോടുണ്ടായിരുന്ന 

ആരാധനയ്ക്കും പ്രണയത്തിനും വഴിയൊരുക്കിയത്. മുമ്പ് അപ്പേട്ടന്‍

കവിതയിലൂടെ പകര്‍ന്നു നല്‍കിയ കാല്‍പനികസങ്കല്‍പ്പങ്ങള്‍  

അതിമധുരമായ കവിതകളായി പുനര്‍ജ്ജനിച്ചു. പക്ഷേ അവള്‍ 

ആരുമറിയാതെ വളര്‍ത്തിയെടുത്ത പ്രണയാവേശം തെറ്റായ 

തീരുമാനമായിരുന്നുവെന്ന് അമ്മുവിന്‍റെ ചേട്ടന്‍   

ബോദ്ധ്യപ്പെടുത്തിക്കൊടുത്തപ്പോള്‍ , താനുദ്ദേശിച്ച പ്രണയത്തിന്റെ താരള്യ

മൊന്നുമല്ല , പ്രായോഗികതയുടെ കണക്കുപുസ്തകമാണയാളുടെ 

മനസ്സിലെന്നറിഞ്ഞപ്പോള്‍ അവള്‍ സ്വപ്നങ്ങളുടെ തകര്‍ച്ചയിലായി. 

പഠിയ്ക്കാനോ, പരീക്ഷ നന്നായി എഴുതാനോ കഴിഞ്ഞില്ല. തന്നെ 

ഇഷ്ടപ്പെട്ടു വന്നവരെ തള്ളിപ്പറയാന്‍ അവള്‍ക്കു തന്റേടമുണ്ടായിരുന്നു , 

അച്ഛന്‍ നിശ്ചയിച്ച നല്ല വിവാഹാലോചന നിഷേധിയ്ക്കാനും 

ധൈര്യമുണ്ടായി. യാതൊരു മുന്‍പരിചയവുമില്ലാത്ത ആളുമായി മൂകപ്രണയം 

സ്ഥാപിയ്ക്കുമ്പോഴും അതിന്റെ നഷ്ടത്തില്‍ ആകെ തകരുമ്പോഴും ആ 

മനക്കരുത്തില്ലാതെ പോയി.


ഞാനെന്ന ഭാവം


       കുട്ടിക്കാലത്ത് ശര്‍ക്കരയും  അപ്പവും കൊടുത്തിരുന്ന , കഥകള്‍ 

പറഞ്ഞു കൊടുത്തിരുന്ന വെളിച്ചപ്പാടിനേയും ; വേലയ്ക്കു കൊണ്ടുപോയി 

കുപ്പിവളയും ബലൂണും മേടിച്ചു കൊടുത്ത , എപ്പോഴും ചിരിയോടെയും 

സ്നേഹത്തോടെയും സംസാരിച്ചിരുന്ന കൊച്ചച്ഛനേയുമാണ്  അവളേറെ 

സ്നേഹിച്ചത്. ഒരുപക്ഷെ അങ്ങനെയുള്ള വാത്സല്യമാകാം അവളാഗ്രഹിച്ചത്. 

പക്ഷേ തന്നെപ്പോലെത്തന്നെ അമ്മയുടെ സ്നേഹം നഷ്ടപ്പെട്ട 

അനുജന്മാര്‍ക്കത്  പകര്‍ന്നു കൊടുക്കാന്‍ അവള്‍ക്ക് തോന്നുന്നില്ല. ഇളയ 

അനുജന്‍ ജനിയ്ക്കാനിരിയ്ക്കുന്നുവെന്നറിയുമ്പോള്‍ അവളുടെ ചിന്ത 

അതൊരധികപ്പറ്റാണെന്നായിരുന്നു. ആ കുട്ടിയെപ്പറ്റി ചിന്തിയ്ക്കാനോ 

സംസാരിയ്ക്കാനോ അവളിഷ്ടപ്പെടുന്നില്ല. തന്നെക്കാള്‍ ഒരു വയസ്സ് 

താഴെയുള്ള , കുട്ടിക്കാലം മുതല്‍ക്കേ എപ്പോഴും കൂടെയുള്ള  അനുജനോടും 

അവള്‍ക്കത്രയ്ക്കടുപ്പമൊന്നുമില്ല. രണ്ടനുജന്മാരും അവളോടേറെയടുക്കുന്ന 

ചില  സന്ദര്‍ഭങ്ങളുണ്ടാകുന്നുണ്ടെങ്കിലും അതൊരു ദൃഢമായ 

ആത്മബന്ധമായി വളര്‍ത്തിയെടുക്കാന്‍ അവള്‍ ശ്രമിയ്ക്കുന്നില്ല.  

സ്വയം ദു:ഖിയ്ക്കുന്നുവെന്നല്ലാതെ ആരുടെയും സഹതാപം രമണി 

ആഗ്രഹിച്ചില്ല.ആരോടും ആത്മാര്‍ത്ഥമായി സഹതപിയ്ക്കാന്‍ അവള്‍ക്കു 

കഴിഞ്ഞതുമില്ല. സഹതാപത്തിലൂടെ തന്റെ പ്രണയം പിടിച്ചുപറ്റാന്‍ ശ്രമിച്ച  

ബാലചന്ദ്രനോടവള്‍ക്ക്  അവജ്ഞയാണല്ലോ തോന്നിയത്. 

അവള്‍ക്കൊരിയ്ക്കലും  താന്‍ പലരോടും കാണിച്ച അവഗണനയില്‍ 

ആത്മനിന്ദ തോന്നിയിട്ടില്ല. പലപ്പോഴും ഒരു നിഷേധിയുടേയോ 

അഹംഭാവിയുടേയോ പ്രതീതിയാണിവളുണ്ടാക്കുന്നത്. പഠനത്തിലും 

കവിതയിലും മാത്രം ശ്രദ്ധിച്ച് ചുറ്റുമുള്ള അപവാദങ്ങള്‍ പോലും അറിയാതുള്ള 

ജീവിതത്തിലും , ആരാധകരുടെ കാര്യത്തിലും , പ്രണയനിരാസങ്ങളിലു 

മൊക്കെ ഒരഹംബോധമാണ് കാണുന്നത്. തന്റെ മറ്റൊരു നോവലിന് 

രാജലക്ഷ്മി കൊടുത്ത പേര് 'ഞാനെന്ന ഭാവം'  എന്നാണ്  

എന്നതും ഇവിടെ ശ്രദ്ധേയമായി തോന്നുന്നു.

        താനൊരു വിഡ്ഢിയാണെന്ന് ഗോപിനാഥമേനോനുമായുള്ള 

ബന്ധംപറഞ്ഞവസാനിപ്പിച്ച സമയത്താണ് അവള്‍ക്കു തോന്നുന്നതെങ്കിലും 

ശരിയ്ക്കും അത് അര്‍ത്ഥവത്താണെന്നു തോന്നുക പ്രണയനൈരാശ്യത്തിന്റെ 

പേരില്‍ പരീക്ഷ നന്നായെഴുതാതിരുന്നതിലും വീണ്ടും പഠിയ്ക്കാനും ജോലി 

ചെയ്യാനും കിട്ടിയ അവസരങ്ങള്‍ നിഷേധിച്ചതിലുമൊക്കെയാണ്. തന്നെ 

ചതിച്ചുവെന്നു തോന്നിയ മാധവമേനോനെ ഒരുറച്ച നോട്ടം കൊണ്ട് 

തളര്‍ത്താന്‍ കഴിഞ്ഞവളാണ് രമണി. പക്ഷേ മനസ്സ് 

തോല്‍ക്കുന്നുണ്ടായിരുന്നു, കീഴടങ്ങുന്നുണ്ടായിരുന്നു. “ കണ്ണുനീരിന്റെ 

ആശ്വാസമറിയാത്ത പ്രകൃതം, ഒടിയുകയല്ലാതെ വളയുകയില്ല ” എന്ന് 

നോവലിസ്റ്റ് അവളെക്കുറിച്ച് മുന്‍പേ കുറിച്ചിട്ടത് ഇവിടെ ചേര്‍ത്ത് 

വായിയ്ക്കണം.


ചപലതകള്‍


       കുട്ടിക്കാലം തൊട്ടേ തനിയ്ക്ക് പരിചയമുള്ള അപ്പേട്ടന്റെ സ്നേഹം  

രമണി മനസ്സിലാക്കിയിരുന്നു. തനിയ്ക്ക് വേറാരുമില്ല, തന്നെ വിട്ടു പോകല്ലേ 

എന്ന അയാളുടെ വിലാപം അവളുടെ മനസ്സില്‍ 

അനുകമ്പയുണര്‍ത്തിയിരുന്നു. ഇവരുടെ ബന്ധം വഴി മാറുന്നതറിഞ്ഞാണ്‌ 

അച്ഛനവളെ അകലെയുള്ള കോളേജില്‍ ചേര്‍ത്തതും ഹോസ്റ്റലില്‍ 

നിര്‍ത്തിയതും. അപ്പോഴാണ്‌ സ്വാതന്ത്ര്യത്തിന്റെ സുഖത്തോടെ അവള്‍ 

അപ്പേട്ടന്റെ കത്തുകള്‍ കാത്തിരിയ്ക്കുകയും ദീര്‍ഘമായ മറുപടികള്‍ 

അയയ്ക്കുകയും ചെയ്തത്. അവളെ കവിതയുടെ 

ലോകത്തേയ്ക്കാനയിച്ചതും അവളുടെ ഭാവനയെ ഉണര്‍ത്തിയതും 

വളര്‍ത്തിയതും അയാളായിരുന്നു. വളരെ മുമ്പൊരിയ്ക്കല്‍ അയാളയച്ച 

കത്ത് തനിയ്ക്ക് കിട്ടും മുമ്പേ അച്ഛന്‍ കൈക്കലാക്കി വായിച്ചു 

നശിപ്പിച്ചുവെന്നത് കൊണ്ടുമാത്രം ആ പ്രണയം അവളറിഞ്ഞില്ല എന്ന് 

വിചാരിയ്ക്കാനാവില്ല. എന്നിട്ടും അവള്‍ തന്റെ വിളക്ക് 

കത്തിയ്ക്കപ്പെടുകയുണ്ടായില്ല എന്ന് വിലപിച്ചു, മാധവമേനോനെ 

പ്രണയിച്ചു. കവിതകളുടെ സമാനത മാത്രമാണ് ആ 

പ്രണയത്തിലേയ്ക്കവളെ നയിച്ചത്. അയാളുടെ കണ്ണുകളുടെ വശ്യതയാണ് 

അവളെ ആ ബന്ധത്തില്‍ പിടിച്ചു നിര്‍ത്തിയത്. ആരോടും , അയാളോട് 

പോലും പറയാത്ത ആ മൂകപ്രണയത്തിന്റെ അപ്രായോഗികതയെപ്പറ്റി 

അവള്‍ ചിന്തിച്ചില്ല. ആ പ്രണയം വിഫലമായി എന്നതുകൊണ്ട് മാത്രമാണ് 

അവള്‍ അപ്പേട്ടനെ സ്വീകരിയ്ക്കാന്‍ തയ്യാറായത്. അച്ഛന്‍ നിര്‍ദ്ദേശിച്ച 

വിവാഹാലോചന അവള്‍ നിഷേധിച്ചത് തന്നോടുള്ള ഇഷ്ടം 

കൊണ്ടാണെന്ന് കരുതി സന്തോഷിച്ച അപ്പേട്ടന്‍ തന്നെ 

സ്വീകരിയ്ക്കണമെന്ന അപേക്ഷയുമായി മുന്നിലെത്തിയപ്പോള്‍ അയാള്‍ക്ക് 

മരുന്നാണ്, ഭാര്യയല്ല ആവശ്യം എന്ന് നിര്‍ദ്ദാക്ഷിണ്യം അവള്‍ 

ചിന്തിയ്ക്കുന്നു. തന്റെ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെട്ടു 

കഴിഞ്ഞിരിയ്ക്കുന്നുവെന്ന ദുഖമാണവളെ ഒരു ക്ഷയരോഗിയുടെ ഭാര്യയാകുക 

എന്ന ത്യാഗത്തിലേയ്ക്ക് നയിച്ചത്. അവള്‍ സ്വയം അതൊരു 

ത്യാഗമാണെന്നു തന്നെ കരുതുന്നുണ്ടെങ്കിലും ശരിയ്ക്കും 

അങ്ങനെയായിരുന്നുവോ ? അവളുടെ അനുഭവങ്ങള്‍ അറിയില്ല എന്നത് 

കൊണ്ടാണ് അപ്പേട്ടന്റെ മനസ്സ് തകരാഞ്ഞത്. താന്‍ മുമ്പേ സ്വയം 

സൃഷ്ടിച്ചിരുന്ന  തടവറയിലേയ്ക്ക് സ്വയം ചുരുണ്ടുകൂടുകയായിരുന്നു അവള്‍. 

എഴുതാപ്പുറത്തേയ്ക്കൊന്നു കണ്ണോടിച്ചാല്‍ കാണാനാകുന്നത് രമണിയുടെ 

അഹങ്കാരവും  പ്രണയവും പോലെ ത്യാഗവും വ്യര്‍ത്ഥമാണെന്നുതന്നെയാണ്.

ചെറിയ കുട്ടിയായിരിയ്ക്കുമ്പോള്‍  രമണിയുടെ മനസ്സ് ദൃഢമായിരുന്നു. 

വെളിച്ചപ്പാടിനേയോ അയാളുടെ മരണത്തേയോ അവള്‍ ഭയന്നില്ല. സന്ധ്യ 

കഴിഞ്ഞ നേരത്തും കുന്നിന്‍പുറത്ത് ഒറ്റയ്ക്ക് നടക്കാന്‍ അവള്‍ പേടിച്ചില്ല. 

അനുജന്‍ ഗോപുവിനെപ്പോലെ അനുസരണശീലം അവള്‍ക്കുണ്ടായിരുന്നില്ല. 

വേലക്കാരി കുഞ്ഞിയമ്മയില്‍ നിന്നാണവള്‍ക്ക് തന്റെ കുടുംബാംഗങ്ങളെപ്പറ്റി 

ധാരണയുണ്ടാകുന്നത്. രോഗിണിയായ അമ്മയെ ശുശ്രൂഷിയ്ക്കാന്‍ വന്നു ആ 

സ്ഥാനം ചെറിയമ്മ കൈയേറിയതാണെന്നും , ആണ്‍കുട്ടിയായതുകൊണ്ട് 

ഗോപുവിനെയാണ് അമ്മൂമ്മയ്ക്ക് കൂടുതല്‍ ഇഷ്ടമെന്നും കുഞ്ഞിയമ്മയാണ് 

രമണിയ്ക്ക് പറഞ്ഞുകൊടുക്കുന്നത്. ആ ധാരണകളാണ് അവളുടെ 

മനസ്സിനെ പിന്നെ മുന്നോട്ടു നയിയ്ക്കുന്നത്. വലുതായതിനു ശേഷവും 

അവളതിന്റെ സത്യങ്ങള്‍ തേടാന്‍ ശ്രമിച്ചതുമില്ല. അച്ഛനോടെതിര്‍ത്ത്  

സംസാരിയ്ക്കാനും പ്രവര്‍ത്തിയ്ക്കാനും അവള്‍ക്കു ധൈര്യമുണ്ടായി. പക്ഷേ 

ഈ ദൃഢത പിന്നീടുള്ള ജീവിതത്തില്‍ യഥാവിധി പുലര്‍ത്താന്‍ രമണിയ്ക്ക് 

കഴിഞ്ഞില്ല.
        
        പഠിയ്ക്കാന്‍ ദൂരേയ്ക്ക് പോവുകയെന്നത് ഒരു രക്ഷപ്പെടലായി 

തോന്നിയെങ്കിലും പോകാനുള്ള സമയമടുത്തപ്പോള്‍ അവള്‍ക്കു 

വീട്ടില്‍ത്തന്നെ കഴിഞ്ഞാല്‍ മതിയെന്നായി. കോളേജിലെ ജീവിതവുമായി 

പൊരുത്തപ്പെട്ടപ്പോള്‍ മനസ്സുമാറി. അപവാദങ്ങളില്‍ മനസ്സുലയാതെ നിന്നു. 

പക്ഷേ പ്രണയത്തകര്‍ച്ചയില്‍ കോളേജ് ഒരു ശാപമാണെന്ന് തോന്നി. 

പഴയ കൂടു തന്നെയാണ് അഭയസ്ഥാനമെന്നായി. കവിതയില്‍ മുങ്ങിപ്പോയ 

അവളുടെ മുഗ്ദ്ധഭാവങ്ങള്‍ വരച്ചിട്ട ഒരു സങ്കല്പചിത്രമായിരുന്നു 

മാധവമേനോനുമായുള്ള പ്രണയം . അമ്മുവിന്‍റെ ചേട്ടന്‍ ആ തെറ്റിദ്ധാരണ 

മാറ്റാനെത്തിയപ്പോള്‍ ആദ്യം അയാളോട് ദേഷ്യം തോന്നി. പിന്നെ 

ചിന്തിച്ചപ്പോഴാണ് അയാള്‍ തന്റെ നന്മയാണുദ്ദേശിച്ചതെന്നു വ്യക്തമായത്. 

തന്റെ പ്രണയത്തിനു മേനോന്‍ അനര്‍ഹനാണെന്നറിഞ്ഞപ്പോള്‍ ഭാവി 

നന്നാക്കാന്‍ ശ്രമിയ്ക്കാനോ അവള്‍ക്കു കഴിയുന്നില്ല.


             “ കാത്തിരിയ്ക്കൂ എന്ന് പറഞ്ഞു കാത്തിരുന്നു അവസാനം 

ചതിയ്ക്കുന്നത് കഷ്ടമല്ലേ എന്ന് വിചാരിചിരിയ്ക്കും........
     
ചതിയ്ക്കുന്നതായിരുന്നു ഇതിലും ഭേദം.  ഈ വിലപേശലിനു പകരം 

ഇങ്ങോട്ട് ചുണ്ടോടടുപ്പിച്ചു പിടിയ്ക്കൂ. ഞാന്‍ മുഴുവന്‍ വലിച്ചൂറ്റിക്കുടിയ്ക്കട്ടെ 

എന്നാണ് പറഞ്ഞിരുന്നതെങ്കില്‍-

     പൂജയ്ക്കൊരുക്കിയത് കാല്‍ക്കല്‍ വെയ്ക്കൂ. ചവിട്ടി മെതിയ്ക്കട്ടെ 

എന്നാണ് പറഞ്ഞിരുന്നതെങ്കില്‍................”

എന്ന് അരുതാത്ത വിധം 

കാടുകയറിപ്പോകുകയായിരുന്നു മനസ്സിന്റെ 

ജല്പനങ്ങള്‍. ഗോപു കൂടെ നില്‍ക്കാനും , 

ധൈര്യം കൊടുക്കാനും , 

പിടിച്ചുയര്‍ത്താനും ശ്രമിച്ചിട്ടുപോലും 

വാശികാണിച്ച്  അവള്‍ പകരം 

വീട്ടിയത് തന്നോടുതന്നെയാണ്. തന്റെ 

പ്രണയഭംഗം ഒരു തോല്‍വിയായി 

കണക്കാക്കിയതിനാല്‍ ആ അപകര്‍ഷതാബോധത്തോടെയാണ് അവള്‍ 

രോഗാതുരമായ ജീവിതത്തിലേയ്ക്ക് പിന്തിരിഞ്ഞുനടന്നത്. കുട്ടിക്കാലത്തെ 

മനോദാര്‍ഡ്‌ഢയം  അവള്‍ക്കു നല്‍കിയത് പിടിവാശി കാണിയ്ക്കാനുള്ള 

പ്രവണതയാണ്. അതുതന്നെയാണ് സ്വയംനാശത്തിലേയ്ക്കുള്ള വഴി 

അറിഞ്ഞുകൊണ്ടുതന്നെ സ്വീകരിയ്ക്കാനുള്ള പ്രേരണയുണ്ടാക്കിയതും. ഈ 

സന്ദര്‍ഭങ്ങളിലെല്ലാം രമണിയില്‍ ചപലതയാണ് കാണുന്നത്. 

മനസ്സ് ഭാവനാസമ്പൂര്‍ണ്ണമാകുമ്പോഴുള്ള ദൌര്‍ബ്ബല്യമാണ്  രമണിയില്‍ 

പ്രകടമാകുന്നത്. വൈകാരികതയ്ക്ക് മുന്‍‌തൂക്കം നല്‍കുന്ന മനസ്സിന് 

എടുത്തുചാട്ടം കൂടുതലായിരിയ്ക്കും. അവള്‍ക്കാരോടും അടുക്കാന്‍ 

ഴിയുന്നില്ല. അടുക്കേണ്ടവരില്‍ നിന്നും അകലുക , 

അടുക്കാനിഷ്ടപ്പെടുന്നവരില്‍ നിന്നും അകലേണ്ടി വരിക – ഈ 

അന്തസംഘര്‍ഷങ്ങളാണ് രമണിയുടെ നിരാര്‍ദ്രമായ ഏകാന്തതയ്ക്ക് 

നിദാനം.


ഏകാന്തതയുടെ മൌനം


        തന്റെ വീടിനു പിന്നിലുള്ള കുന്നിന്‍പുമായിരുന്നു രമണിയുടെ 

കുട്ടിക്കാലത്തെ പ്രിയപ്പെട്ട സ്ഥലം. സ്കൂളിലേയ്ക്ക് പോകുന്നതതിലെ, 

കൊച്ചച്ഛനുമായി സംസാരിച്ചു നിന്നതവിടെ , സന്ധ്യ കഴിഞ്ഞ നേരത്തും 

ഒറ്റയ്ക്ക് ചെന്ന് നിന്നിരുന്നതുമവിടെ- അവള്‍ക്കു സാന്ത്വനവും വാത്സല്യവും 

പകര്ന്നുകൊടുത്തതവിടമായിരുന്നു , ‘അവളുടെ ഓരോ ഭാവവ്യത്യാസവും 

കണ്ട ആ കുന്നിന്‍പുറം' . കോളേജില്‍ നിന്നും തകര്‍ന്ന മനസ്സുമായി 

തിരിച്ചുവന്നപ്പോഴേയ്ക്കും ആ സ്ഥലം ഒരു പണക്കാരന്‍ വില കൊടുത്തു 

വാങ്ങി കെട്ടിടംപണി തുടങ്ങിയിരുന്നു. കാറ്റാടികളുടെ പരിഭവം കലര്‍ന്ന 

മൂളലാണവിടെ അവള്‍ കേട്ടത്. പകുതി പണിതീര്‍ന്ന പുരത്തറയില്‍ 

ചാരിനിന്നു അവളാദ്യമായി കരഞ്ഞു. ആ സ്ഥലത്തിന്റെ നഷ്ടം അവളുടെ 

മനസ്സിന്റെ നിരാലംബഭാവം തന്നെയാണ്. പകുതി പണിതീര്‍ന്ന പുരത്തറ 

അവളുടെ സഫലമാകാത്ത പ്രണയവും. ഇങ്ങനെയുള്ള ഇമേജുകളും, 

കാല്പനികതയുടെ മാധുര്യം നിറഞ്ഞ  വര്‍ണ്ണനകളും നോവലിസ്റ്റ് ഹൃദ്യമായി  

നിബന്ധിച്ചിട്ടുണ്ട്.
       
        ഈ റൊമാന്റിക് പരിവേഷമൊഴിച്ചാല്‍ കഥാപാത്രസൃഷ്ടിയില്‍ 

നോവലിസ്റ്റ് റിയലിസ്റ്റിക്കാണെന്നു തോന്നുന്നു. ശാലീനയായോ 

സര്‍വ്വംസഹയായോ ഒന്നും തന്റെ കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ 

അവര്‍ ശ്രമിച്ചിട്ടില്ല. ഒരു മാതൃകാകഥാപാത്രത്തെ അവതരിപ്പിയ്ക്കുകയെന്ന 

ലക്ഷ്യവും ഇവിടെ കാണുന്നില്ല. അനുസരണടും , ദേഷ്യവും , വാശിയും , 

വെറുപ്പും , നിരാശയും തുടങ്ങി എല്ലാ  ദൌര്‍ബ്ബല്യങ്ങളുമുള്ള സാധാരണ 

മനുഷ്യന്റെ പകര്‍പ്പ് തന്നെയാണ് രമണി. ഒരിയ്ക്കലും ന്യായീകരിയ്ക്കാന്‍ 

കഴിയാത്ത തലങ്ങളിലേയ്ക്കാണ് അവളുടെ പ്രവൃത്തികള്‍ കടന്നുചെല്ലുന്നത്. 

ഈ കഥാനായികയില്‍ ഒരു ഹൃദയശുദ്ധിയും കണ്ടെത്താനാകില്ല. ത്യാഗമെന്ന 

ഭാവത്തില്‍ അവള്‍ തന്നോടും മറ്റുള്ളവരോടും പ്രതികാരമായി ചെയ്യുന്ന 

കാമുകസ്വീകാരവും ഇവിടെ ഒളിയറ്റുപോകുകയാണ്. ചിലപ്പോള്‍ ഉള്‍വലിവ്, 

ചിലപ്പോള്‍ ബഹിര്‍മ്മുഖത്വം –ഈ വിരുദ്ധഭാവങ്ങള്‍ തമ്മിലുള്ള 

പോരാട്ടമാണ് രമണിയുടെ മാനസികസംഘര്‍ഷങ്ങള്‍ക്ക്  ആധാരം. ഈ 

സംഘര്‍ഷങ്ങളാണ്  പലപ്പോഴും നൈരാശ്യങ്ങളുണ്ടാക്കുന്നതും , 

ആത്മവിനാശകാരിയായ തീരുമാനങ്ങളെടുക്കാന്‍ അവളെ 

പ്രേരിപ്പിയ്ക്കുന്നതും. മുഗ്ദ്ധസങ്കല്പങ്ങള്‍ അണിയിച്ചൊരുക്കുന്ന  

മൂഢസ്വര്‍ഗ്ഗത്തെ ജീവിതമെന്ന് തെറ്റിദ്ധരിയ്ക്കുന്ന കാല്‍പനിക 

സ്വപ്നങ്ങളാണീ  ആത്മനൊമ്പരങ്ങള്‍ക്ക്‌  കാരണം. പ്രണയത്തെ 

പ്രണയിയ്ക്കുന്ന തരളഭാവങ്ങള്‍ രാജലക്ഷ്മിയുടെ സാഹിത്യലോകത്തു  

മിക്കവാറും പ്രകടമാകുന്നു. ഇതിന്റെ നിരാസമോ, ത്യാഗമോ ആണ് 

കഥാപാത്രങ്ങളെ നിരാശയിലോ , പകയിലോ , വെറുപ്പിലോ പ്രകടമോ 

പരോക്ഷമോ ആയ സ്വയംഹത്യയിലോ കൊണ്ടുചെന്നെത്തിയ്ക്കുന്നത്. 

ആധുനിക നോവലുകളിലെത്തിയപ്പോഴേയ്ക്കും 

നായകസ്ഥാനത്ത് 

നില്‍ക്കുന്ന കഥാപാത്രങ്ങളുടെ 

സ്വഭാവനിബന്ധനത്തില്‍ വന്ന മാറ്റം ഇവിടെ 

കണ്ടുതുടങ്ങുന്നു. സദ്ഗുണസമ്പന്നരോ 

സഹതാപാര്‍ഹരോ അല്ല എല്ലാ 

മനുഷ്യരുമെന്ന സത്യം , ഇത്തരക്കാരേ 

നായകസ്ഥാനത്തിനര്‍ഹരാവൂ 

എന്നില്ല എന്ന യാഥാര്‍ത്ഥ്യം എഴുത്തുകാരുള്‍ക്കൊള്ളുന്നുവെന്നതിനു 

സാക്ഷ്യമാണിത്തരം കൃതികള്‍ .
        
        മലയാളനോവലിന്റെ ദശാപരിണാമങ്ങളില്‍ എം. ടി. യോടോപ്പമാണ് 

രാജലക്ഷ്മിയെ പരാമര്‍ശിച്ചു കാണുന്നത്. തന്നിലേയ്ക്കൊതുങ്ങി 

തന്നോടുതന്നെ സംവദിയ്ക്കുന്നവരെ ഇവരുടെ ലോകത്താണ് കൂടുതല്‍ 

കാണുന്നത്.ഇരുവരുടെയും ഇത്തരം അന്യവല്‍ക്കരിയ്ക്കപ്പെട്ട 

കഥാപാത്രങ്ങളെ മുന്‍നിര്‍ത്തിയാകാം ഈ സാമ്യകല്പന. ( ഒട്ടേറെ 

വ്യത്യാസങ്ങളുമുണ്ട് ). ഇവിടെ രമണിയുടെ  ഏകാന്തത സ്വയംസൃഷ്ടമാണ്. 

അന്തര്‍മ്മുഖത്വമാണീ കഥാപാത്രത്തിന്റെ പ്രകൃതം. ഈ മൌനത്തെ 

അപഗ്രഥിയ്ക്കേണ്ടത്  വാചാലത കൊണ്ടാണ്. കാരണം മൌനത്തിന്റെ 

ആവരണത്തിനുള്ളില്‍ നിരന്തരം വാചാലമാകുന്ന ഒരു മനസ്സ് ഇവിടെ 

കാണാം.ആ മനസ്സിനേറ്റ  മുറിവുകളും , അതിന്റെ വേദനയും , ദേഷ്യവും , 

ഇച്ഛാഭംഗവും , മൂല്യച്യുതിയും , പ്രതിഷേധവുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച 

ആ കലാപഭൂമികയില്‍ നമുക്കന്വേഷിച്ചലയാന്‍ പല മേഖലകളുണ്ട്.
        
        ‘ഒരു വഴിയും കുറെ നിഴലുകളും’ എന്ന നോവലിന്റെ 

സമീപകാലങ്ങളിലായി മലയാളത്തിലുണ്ടായ പല നോവലുകളുമായി 

താരതമ്യം ചെയ്തു നോക്കുമ്പോള്‍ ( നാലുകെട്ട് , സുന്ദരികളും സുന്ദരന്മാരും , 

മുത്തശ്ശി............. തുടങ്ങിയവ ) അവയ്ക്കൊപ്പം നില്‍ക്കുന്ന ഒരു മികച്ച 

നോവലാണിതെന്നു പറയാനാവില്ല.    പെണ്ണെഴുത്തുമായി താരതമ്യം 

ചെയ്യുമ്പോഴുമതെ . നോവലിനെ ഇകഴ്ത്തുകയല്ല ഉദ്ദേശ്യം. 

താരതമ്യങ്ങള്‍ക്കപ്പുറം   ഇത് നോവലിസ്റ്റിന്റെ പ്രഥമനോവലാണെന്നതും , 

ആ പരിമിതിയെ മറികടക്കുന്നതാണിതിന്റെ രചനാസൌഭഗമെന്നതും , 

കേരളസാഹിത്യഅക്കാദമി അവാര്‍ഡിനര്‍ഹമാകത്തക്ക മേന്മ 

ഇതിനുണ്ടെന്നതും ഓര്‍ക്കേണ്ടതുണ്ട്. മുന്‍പേ പോയവരില്‍ നിന്നും  പിറകെ 

വന്നവരില്‍ നിന്നും വ്യത്യസ്തമായ ഒരൊറ്റയടിപ്പാത സൃഷ്ടിയ്ക്കാന്‍ 

രാജലക്ഷ്മിയ്ക്ക് കഴിഞ്ഞുവെന്നതും അനിഷേധ്യമാണ്. ഈ 

നോവലിനേക്കാള്‍ മേന്മ പുലര്‍ത്തുന്ന രചനകളും നോവലിസ്റ്റ് എഴുതിയിട്ടുണ്ട്. 

ഇനിയുമെഴുതാന്‍ വിധി അവസരങ്ങളൊരുക്കിയിരുന്നുവെങ്കില്‍ ഈ 

രചനകളുടെയൊക്കെ പിന്തുടര്‍ച്ചക്കാര്‍ എവിടെയെത്തുമായിരുന്നുവന്നു 

തലയുയര്‍ത്തിനോക്കുമ്പോഴാണ് നഷ്ടത്തിന്റെ മൂല്യം കൂടുതലറിയുക.

സമൂഹത്തിന്റെ ദുരിതങ്ങളും ,പ്രശ്നങ്ങളും  വിഷയമാക്കിയെഴുതിയ 

സോദ്ദേശ്യകൃതികളായിരുന്നു രാജലക്ഷ്മിയ്ക്ക് മുന്‍പേ നമ്മുടെ 

സാഹിത്യലോകത്തിനു പരിചിതമായിരുന്നത്. ഇതിവൃത്തം വ്യക്തിമനസ്സിന്റെ 

മേച്ചില്‍പ്പുറങ്ങളാകുന്ന ഒരു രീതി അന്നത്തെ സാഹിത്യലോകത്തിനു ഒരു 

നൂതനാനുഭവമായിരുന്നു. അമ്പതുവര്‍ഷത്തിനിപ്പുറവും ഈ കൃതി 

വായിയ്ക്കുമ്പോള്‍ ഇതൊരു പഴഞ്ചന്‍ സൃഷ്ടിയായോ , മടുപ്പുളവാക്കുന്ന ഒരു 

രചനയായോ തോന്നുന്നില്ല. കാരണം സമൂഹത്തിന്റെ മാറ്റത്തിനൊത്ത് 

വ്യക്തിയുടെ ഉപബോധമനസ്സിനു കാര്യമായ മാറ്റം സംഭവിയ്ക്കുന്നില്ല 

എന്നതു തന്നെ. അല്പമൊക്കെ സ്വാധീനമുണ്ടാകുമെന്നല്ലാതെ സമൂലമായ ഒരു 

പരിവര്‍ത്തനം സ്വാഭാവികമല്ല. വ്യക്തിമനസ്സിന്റെ ആശയങ്ങളും 

ചിന്താഗതികളും അതിലെ വിഹ്വലതകളും , മോഹങ്ങളും , മോഹഭംഗങ്ങളും 

സാര്‍വ്വകാലികമായ മാനങ്ങളുള്ളതാണ്. അതുകൊണ്ട് ഇത്തരം കൃതികള്‍ 

കാലഹരണപ്പെടുന്നില്ല.



(കലാകൌമുദി  2012 ജൂലൈ 22 )